Thursday 18 April 2024 03:06 PM IST

‘അമ്മയായ ശേഷമാണു അഭിനയിക്കാനെത്തുന്നത്, സ്ക്രീനിലും അമ്മയാകാൻ ഒരു മടിയും തോന്നിയിട്ടില്ല’: രേഖ പറയുന്നു

Rakhy Raz

Sub Editor

actress-rekha-1

പ്രണയവും കുസൃതിയും നിറഞ്ഞ ‘ഏയ് ഓ ട്ടോയിലെ ആ ഗാനം എങ്ങനെ മറക്കും. കാലമെത്ര കഴിഞ്ഞാലും മീനുക്കുട്ടിയും സുധിയും പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും മിഴിവോടെ മായാതെയുണ്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റ് നായികയായിരുന്ന േരഖയുടെ മുഖത്തോട് ഇത്ര അടുപ്പം തോന്നാൻ ഗാനരംഗങ്ങൾ പ്രധാനകാരണമാണ്.

ഇളയരാജയുടെ മധുരസംഗീതത്തിൽ പിറന്ന ‘എ ന്ന സത്തം ഇന്ത നേരം’ എന്ന ഗാനം പോലെ എത്ര ഉദാഹരണങ്ങൾ. തമിഴിലെ ജനപ്രീതി കാരണം രേഖ തമിഴ് നടിയാണെന്നു കരുതുന്നവരും കുറവല്ല.

‘‘ആദ്യ സിനിമ തമിഴിലായിരുന്നു. സത്യരാജിനൊപ്പമുള്ള കടലോര കവിതൈകൾ. അതിനു ശേഷമാണ് കമൽഹാസൻ നായകനായ ‘പുന്നകൈ മന്നനി’ൽ അ ഭിനയിക്കുന്നത്. പിന്നെ, താമസവും ചെന്നൈയിൽ ആ ണല്ലോ. അതൊക്കെയാകാം തമിഴ്നാട്ടുകാരിയാണെന്ന ധാരണ പലർക്കുമുണ്ടാകാൻ കാരണം. എന്റെ സ്വന്തം നാട് എറണാകുളം എരമല്ലൂരാണ്. ഇടയ്ക്ക് നാട്ടി ൽ വന്നു ബന്ധുക്കളെയൊക്കെ കണ്ടു പോരും.’’ സിനിമയിൽ വീണ്ടും സജീവമായ രേഖയുടെ വിശേഷങ്ങൾക്കൊപ്പം.

വിവാഹശേഷം പലരും അഭിനയം നിർത്തിയ കാലത്ത് ബ്രേക്കിനു ശേഷം കരിയറിൽ സജീവമായി അല്ലേ?

വിവാഹത്തോടെ സിനിമ ചെയ്യുന്നതു നിർത്തണം എ ന്നില്ല. വിവാഹം കഴിയുന്നതോടെ ഉത്തരവാദിത്തങ്ങ ൾ കൂടും. അവ നിർവഹിക്കണം. ഭർത്താവ് ഹാരിസ് ഇംപോർട്ട് എക്സ്പോർട്ട് ബിസിനസ് ചെയ്യുന്നു. മകൾ അഭി റെയ്ന ഹാരിസ് യുഎസിലാണ്.

മകൾ കുട്ടിയായിരുന്നപ്പോൾ അവളുടെ കാര്യങ്ങ ൾ നോക്കണം. ഒപ്പം നിൽക്കണം. അതിനായി അഞ്ചാറു വർഷം ബ്രേക്ക് എടുത്തു. ആ സമയത്തൊരിക്ക ൽ രജനീകാന്ത് സാറിനെ കാണാൻ ഇടയായി. ഭർത്താവ് അദ്ദേഹത്തിന്റെ ആരാധകനാണ്. സംസാരത്തിനിടെ അദ്ദേഹം ഹാരിസിനോടു പറഞ്ഞു ‘ഇ വർ നല്ല കാരക്ടർ ആർട്ടിസ്റ്റ് ആണ്. ഇങ്ങനെ വെറുതേ ഇരുത്തരുത്. ഇപ്പോൾ കുട്ടിയുടെ കാര്യം നോക്കിയിരിക്കാമെന്നു തോന്നും, അവർ പഠിപ്പും ജോലിയുമായി പറന്നു പോകുമ്പോൾ ജീവിതം ശൂന്യമായ പോലെ തോന്നാം. അതിനനുവദിക്കരുത്’. രജനി സാറിന്റെ ആ വാചകങ്ങൾ ഏറെ പ്രചോദനം തന്നു.

അന്ന് ഹാരിസ് എന്നോട് ചോദിച്ചു. ‘നിനക്ക് അഭിനയിക്കണോ?’ ഞാൻ അഭിനയം തുടരാൻ ആഗ്രഹമുണ്ടെന്നു മറുപടി പറഞ്ഞു. മകൾക്ക് അവളുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയുമെന്നുറപ്പായപ്പോൾ ഞാ ൻ കരിയറിലേക്ക് മടങ്ങി വന്നു.

തുടക്കം രാധികയുടെ റാഡൻ കമ്പനിയുടെ തെലുങ്ക് സീരിയലിലായിരുന്നു. ‘മന്ദാരം’ എന്ന സീരിയൽ കൂ ടി ചെയ്ത ശേഷമാണു റോജാക്കൂട്ടം എന്ന സിനിമയി ൽ അഭിനയിക്കുന്നത്. റോജാക്കൂട്ടം മുതൽ ഇങ്ങോട്ടു തമിഴിലും മലയാളത്തിലുമായി ധാരാളം നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം കിട്ടി.

ഗോപിക, നവ്യ, സംയുക്ത തുടങ്ങിയ കുട്ടികളുടെ കൂടെയൊക്കെ അഭിനയിച്ചു. വൈരം, നഗരം, പച്ചക്കുതിര, ഇൻ ഹരിഹർ നഗർ, ചിന്താമണിക്കൊലക്കേസ്, ഇവർ വിവാഹിതരായാൽ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ഒരുപാടു നല്ല സിനിമകൾ മലയാളം തന്നു. പണത്തെക്കാൾ എനിക്ക് പ്രധാനം നല്ല കഥാപാത്രങ്ങളാണ്. ധൃതിപിടിച്ച് ധാരാളം സിനിമ ചെയ്യാൻ ശ്രമിച്ചിട്ടില്ല.

രണ്ടാം വരവിൽ അമ്മ കഥാപാത്രങ്ങളല്ലേ കൂടുതലും?

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിക്കേണ്ട കാര്യമില്ല. നല്ല കഥാപാത്രങ്ങൾ ചെറിയ പ്രായത്തിലുള്ളവർക്കേ കിട്ടൂ എന്നില്ല. സുകുമാരിയമ്മ, മനോരമ തുടങ്ങിയവർ പ്രായമായ ശേഷം എത്ര നല്ല വേഷങ്ങ ൾ ചെയ്തു. അത്തരം കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ആഗ്രഹം. ഭാഗ്യവശാൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. ബാംഗ്ലൂർ ഡേയ്സിനു ശേഷം ഒരുപാടു പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു.

ഞാനൊരമ്മയായ ശേഷമാണു വീണ്ടും അഭിനയിക്കാനെത്തുന്നത്. അതുകൊണ്ട് സ്ക്രീനിലും അമ്മയാകാൻ ഒരു മടിയും തോന്നിയില്ല.

ചെറിയ പ്രായത്തിൽ എനിക്ക് ഒരുപാടു നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. നല്ല കഥാപാത്രങ്ങൾ കിട്ടുന്നതിൽ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നടീനടന്മാർ ഇന്നത്തെക്കാൾ ഭാഗ്യമുള്ളവരായിരുന്നു എന്നു തോന്നുന്നു. ഒരുപാടു നല്ല സംവിധായകർ ആ കാലത്ത് ഉണ്ടായി. നല്ല പാട്ടുകളും.

സിബി സാറിന്റെ ‘ദശരഥ’ത്തിലെ ആനി എന്ന ക ഥാപാത്രം എന്റെ ‘പേഴ്സണൽ ഫേവറിറ്റ്’ ആണ്. ‘റാംജി റാവു സ്പീക്കിങ്ങി’ലെ റാണി, ‘പാവം പാവം രാജകുമാര’നിലെ രാധിക, ‘ഏയ് ഓട്ടോ’യിലെ മീനുക്കുട്ടി, ‘ലാൽ സലാം’, ‘കിഴക്കുണരും പക്ഷി’ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണ്. അതൊക്കെ ടിവിയിൽ കാണുമ്പോൾ അതിയായ സന്തോഷം തോന്നും. ഇന്നത്തെ തലമുറയ്ക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങളാണവ.

rekha-2

നല്ല സ്ത്രീ കഥാപാത്രങ്ങൾ അത്രത്തോളം പുതുതലമുറയിലുള്ളവർക്കു കിട്ടുന്നില്ല എന്നാണു തോന്നുന്നത്. ഹൃദയത്തിൽ തൊടുന്ന ക ഥാപാത്രങ്ങളിലൂടെ രേഖ എന്ന ആർട്ടിസ്റ്റിനെ പ്രേക്ഷകരുടെ മനസ്സിൽ നിലനിർത്തുന്ന എല്ലാ ഗുരുതുല്യരായ സിനിമാപ്രവർത്തകർക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുകയാണ്.

ഇടവേളകളിൽ എന്തു ചെയ്യാനാണ് ഇഷ്ടം ?

എന്നെ എൻഗേജ്ഡ് ആക്കി വയ്ക്കാനാണ് അ ഭിനയത്തിലേക്കു തിരികെ വന്നത്. ഭരതനാട്യവും പാട്ടും ഒന്നും പഠിച്ചിട്ടില്ലെങ്കിലും സദാ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കൊതിക്കുന്നൊരു മനസ്സാണ്. ‌അതേ സമയം നല്ല ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവർക്കു കൊടുക്കുക, നന്നായി സാരി ഉടുക്കുക, യാത്ര ചെയ്യുക, ഫിറ്റ്നസ് സൂക്ഷിക്കുക ഒക്കെ ഇഷ്ടമുള്ള കാര്യങ്ങളാണ്. യോഗ, മെഡിറ്റേഷൻ, വ്യായാമം ഇതൊക്കെ മുടങ്ങാതെ ചെയ്യും. ഭാരം സ്ഥിരമായി ചെക്ക് ചെയ്തു നിയന്ത്രിച്ചു നിർത്തും. സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

ഞാനൊരു യുട്യൂബർ കൂടിയാണ്. മകൾ പഠിക്കാനായി പോയി. ഭർത്താവ് ബിസിനസ് തിരക്കിലും. ആ കാലത്തു വല്ലാത്ത ഒറ്റപ്പെടൽ തോന്നി. അപ്പോൾ ഒരു ക്യാമറ വാങ്ങി. കുറച്ച് കുക്കിങ്, എന്റെ സ്റ്റൈലിങ്, മേക്കപ്പ് ഒക്കെ പങ്കുവച്ചു ‘രേഖാസ് ഡയറി’ എന്ന തമിഴ് യുട്യൂബ് ചാന ൽ തുടങ്ങി. ഇപ്പോഴും സമയം കിട്ടുമ്പോൾ വിഡിയോസ് ഇടും. ചെറിയ രീതിയിൽ തുടങ്ങി ഇപ്പോൾ നാനൂറ് വിഡിയോസിൽ എത്തി.അതിനുള്ള ഫുൾ സപ്പോർട്ടും പ്രേരണയും മകളായിരുന്നു.

‘കുക്ക് വിത്ത് കോമാളി’ പോലുള്ള കുക്കിങ് പ്രോഗ്രാമുകളിൽ പങ്കെടുത്തു. അതൊക്കെ അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായ എന്നെ ധാരാളം വർത്തമാനം പറയുന്ന വ്യക്തിയാക്കി മാറ്റി.

രേഖ എന്ന വ്യക്തിയെ എങ്ങനെ സ്വയം വിലയിരുത്തും ?

ആരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല. ആ രെയും ഉപദേശിക്കാറുമില്ല. ഗോസിപ്പിനോട് അകലം പാലിക്കും. സെറ്റിൽ പോകുക, ജോലി ചെയ്തു തിരികെ പോരുക. അതാണ് അന്നും ഇന്നും രീതി. അതുപോലെ എന്റെ വ്യക്തിപരമായ കാര്യങ്ങൾ ആരുമായും പങ്കുവയ്ക്കാറുമില്ല. അച്ഛനാണ് ആ രീതിയിലുള്ള വ്യക്തിത്വം എന്നിൽ വളർത്തിയെടുത്തത്.

‘ഗിവ് റെസ്പക്റ്റ്, ടേക്ക് റെസ്പെക്റ്റ്’ ആണ് പോളിസി. ഒരിടത്തും സ്വയം താഴാൻ അനുവദിക്കാറില്ല. എന്നെ ബഹുമാനിക്കാത്ത ആളുകളെയും സാഹചര്യങ്ങളെയും തിരിഞ്ഞു നോക്കാറില്ല. ആരെയും വേദനിപ്പിക്കാതെ സമയനിഷ്ഠയോടെ, മറ്റുള്ളവരെ ബഹുമാനിച്ചു കൊണ്ടു ജോ ലി ചെയ്യാൻ ഇഷ്ടമുളള വ്യക്തിയാണു ഞാൻ.

rekha-2

മകൾ എന്തു ചെയ്യുന്നു?

ബിടെക് കഴിഞ്ഞ് ന്യൂജഴ്സിയിൽ നിന്ന് എംഎസ് എടുത്തു. മകൾ ഇപ്പോൾ അവിടെത്തന്നെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. കോവിഡ് സമയത്ത് അവൾ ഒരു മാസം വീട്ടിൽ വന്നിരുന്നു. അപ്പോൾ യാതൊരു പരിശീലനവുമില്ലാതെ ബേക്കിങ് ചെയ്യാൻ തുടങ്ങി. അവളുടെ കഴിവു ക ണ്ടു ഞാൻ അദ്ഭുതപ്പെട്ടുപോയി. ജോലിക്കൊപ്പം ‘ബേക്ക് സേക്ക്’ എന്നൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൂടി കൈകാര്യം ചെയ്യുന്നുണ്ട് ഇപ്പോൾ. ഓർഡർ ലഭിക്കുന്ന പ്രകാരം ബേക്കിങ് ചെയ്തു കൊടുക്കാറുണ്ട്.

സുമതി ജോസഫൈൻ എന്ന സ്വന്തം പേര് ഓർക്കാറുണ്ടോ ?

ആദ്യചിത്രമായ കടലോര കവിതൈകളിൽ അഭിനയിക്കുമ്പോൾ എന്റെ ഗുരുനാഥൻ ഭാരതി രാജ സാറാണ് രേഖ എന്നെനിക്കു പേരു നൽകിയത്. പല പേരുകളെഴുതി കുലുക്കി അതിൽ നിന്നു തിരഞ്ഞെടുത്തതാണ് ഈ പേര്.

ഉത്തരേന്ത്യയിലെ പോലെ ദക്ഷിണേന്ത്യയ്ക്കും ഇരിക്കട്ടെ ഒരു രേഖ എന്നു പറഞ്ഞു അദ്ദേഹം. ആ പേരിലാണ് എന്നെ എല്ലാവരും അറിഞ്ഞത്. അതുകൊണ്ട് ആ പേരു വിളിക്കുന്നതാണ് ഇഷ്ടം.

‘പുന്നകൈ മന്നനി’ലെ രംഗത്തിൽ കമൽഹാസൻ ചുംബിച്ചതു പറയാതെയാണ് എന്ന വെളിപ്പെടുത്തൽ വൈറലായിരുന്നു?

ആ സീനിന്റെ സ്വാഭാവികതയ്ക്കായി ആ ചുംബന രംഗം ബാലചന്ദർ സാർ എന്നെ അറിയിക്കാതെ വച്ചു. കമലിന് മാത്രമേ അറിയുമായിരുന്നുള്ളു. അതിൽ വെറുപ്പോ ദേഷ്യമോ സന്തോഷമോ എനിക്കില്ല. മികച്ച സംവിധായകനൊപ്പം, കമൽഹാസനെ പോലെ ഒരു മഹാനടനൊപ്പം എന്ന ഭാഗ്യമായാണ് ആ സിനിമയെ ഓർക്കുന്നത്.

അക്കാലത്തു കുറച്ചു ദിവസം അതൊരു വിഷമമായി. ചെറിയ പ്രായമല്ലേ. പിന്നീടതു മനസ്സിൽ നിന്നു മാഞ്ഞു. അ ന്നു പല അഭിമുഖങ്ങളിലും ഞാനതു പറഞ്ഞു. വർഷങ്ങൾക്കുമുൻപു പറഞ്ഞ കാര്യം ഇപ്പോഴും ഇടയ്ക്കു വൈറൽ ആക്കിക്കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല, എനിക്കു കുറച്ചൂകൂടി പ്രശസ്തി കിട്ടുന്നു എന്നു മാത്രം.

പുതിയ ചിത്രങ്ങൾ ?

വെബ് സീരീസുകളാണല്ലോ ഇപ്പോൾ ട്രെൻഡ്. ഞാനും സത്യരാജ് സാറും സീതയുമൊക്കെ ചേർന്ന് ‘പെർഫെക്റ്റ് ഹസ്ബന്റ്’ എന്നൊരു വെബ് സീരിസ് ചെയ്തു. ‘ജസ്റ്റിസ് ഫോർ ജനി’, പൃഥിരാജിന്റെ അമ്മ കഥാപാത്രമാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നിവയാണു പുതിയ സിനിമകൾ.

രാഖി റാസ്

ഫോട്ടോ: ശ്യാം ബാബു