Thursday 27 April 2023 03:39 PM IST

‘ക്ലച്ചും ഗിയറുമൊന്നും സ്ത്രീകൾക്കു വഴങ്ങില്ലെന്നു പലരും പരിഹസിക്കും, ഇന്ന് അമേസിങ് ഫീമെയ്ൽ ഡ്രൈവർമാരുണ്ട്’; മംമ്ത പറയുന്നു

Vijeesh Gopinath

Senior Sub Editor

mamtha775gguuu ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഓരോ ഇൻസ്റ്റ പോസ്റ്റും മംമ്തയുടെ ജീവിതകഥയാണ്‌ പുതിയ രോഗാവസ്ഥയെ തിരക്കുകൾ കൊണ്ടു നേരിടുന്ന മംമ്തയോടൊപ്പം...

പതുക്കെ പോകുന്ന വണ്ടി കണ്ടാൽ പലരും പറയും പെണ്ണായിരിക്കും ഒാടിക്കുന്നത്. അതൊക്കെ പണ്ട്. ആ കാലം മാറി.

ഈ വർഷത്തിലെ ആദ്യ യാത്രയുടെ ചിത്രമാണ്. കാക്കനാട് ലൊക്കേഷനിലേക്ക് ഷൂട്ടിനു പോവുന്നു.  പോർഷെ 911 ഡ്രൈവ് ചെയ്യുന്ന ചിത്രം. കാറുമായി എന്നും  പ്രണയത്തിലാണ്. ആണുങ്ങൾക്കു മാത്രമുള്ളതാണു ഡ്രൈവിങ് എന്നു ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. ക്ലച്ചും ഗിയറുമൊന്നും സ്ത്രീകൾക്കു വഴങ്ങില്ലെന്നു പലരും പരിഹസിക്കും. ഇന്ന് അമേസിങ് ഫീമെയ്ൽ ഡ്രൈവർമാരുണ്ട്. ഞാനും അവരിൽ ഒരാളാണ്.

എന്നെ  വളർത്തിയത് ആൺപെൺവ്യത്യാസമില്ലാതെയാണ്. ഗൾഫിലായിരുന്നു കുട്ടിക്കാലം. സ്കൂളിൽ പഠിക്കുമ്പോൾ ആ നാട്ടിലെ കുട്ടികൾ വലിയ കാറുകളിൽ വന്നിറങ്ങുന്നത് ആരാധനയോടെ നോക്കി നിൽക്കും. അന്നു മാത്രമല്ല എന്നും സ്പോർട്സ് കാറുകളോടാണ് ഇഷ്ടം. കോളജിൽ പഠിക്കുമ്പോൾ ബൈക്ക് റേസിനും പോയിട്ടുണ്ട്.  

 യുഎസിലേക്കു മാറിയ ശേഷമാണു നല്ല ഡ്രൈവറായത്. ട്രാക്ക് ഡ്രൈവിനു പോകും. പരിശീലനം കിട്ടിയ ശേഷമേ അതിൽ പങ്കെടുക്കാനാകൂ. കുറച്ചു കഴിയുമ്പോൾ കാറുമായി ബന്ധം വരും. നമ്മുടെ ശരീരത്തിന്റെ ഭാഗം തന്നെയായി എൻജിൻ‌ മാറും. അതോടെ കാർ‌ നമ്മളെയും കൊണ്ടുള്ള യാത്ര തുടങ്ങും. ഒരിക്കൽ ട്രാക്കിൽ വച്ചു തൊട്ടു മുന്നിൽ പോയ കാർ നിയന്ത്രണം വിട്ടു മറ‌ി‌ഞ്ഞ് ഞാനോടിച്ചതിനു മുന്നിലേക്കു വന്നു വീണു. പൊടികൊണ്ട് എനിക്കൊന്നും കാണാനായില്ല. പക്ഷേ, നിയന്ത്രണം നഷ്ടമായില്ല.  ഇടിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു.

യുഎസിലെ സ്പീ‌ഡിൽ കൊച്ചിയിൽ‌ ഒാടിക്കാനാവില്ല.  ഞാൻ ഒാടിക്കുന്നതിനേക്കാൾ എനിക്കു ചുറ്റും വണ്ടിയോടിക്കുന്നവരെ കുറിച്ചാണ് ശ്രദ്ധ. സെലിബ്രിറ്റിയാണ് ഒാടിക്കുന്നതെന്നു കണ്ടാൽ പലരും പിന്നാലെ ചേസ് ചെയ്തു വരും. അവർക്ക് അപകടം പറ്റുമോ എന്നാണു പേടി.

ഫോട്ടോയിലെ മാരുതികാർ മഹേഷും മാരുതിയും സിനിമയിലുള്ളതാണ്. സിനിമയിലെ ഒരു കഥാപാത്രം തന്നെയാണ്. അതോടിക്കാൻ തുടങ്ങിയപ്പോഴാണ് ആദ്യ മോഡലുകളിൽ എസി ഉണ്ടായിരുന്നില്ല എന്നു മനസ്സിലായത്.

ഒാർമകളുടെ ശക്തിക്കു കരുത്തു കൂടുതലാണ്. പഴയൊരു കാലം മറികടന്ന ഒാർമയാണ് ഇന്ന് എന്റെ ഊർജം.

കാൻസർ കാലം മറികടന്ന ഒാർമ. അതാണെന്നെ വീണ്ടും കരുത്തുള്ള ആളാക്കി മാറ്റുന്നത്. ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ചിലപ്പോൾ നമ്മൾ ക്ഷീണിച്ചു പോകും.  പറ്റിയാൽ ആരുടെയെങ്കിലും തോളിൽ ചാരാമെന്ന തോന്നലുണ്ടാകും. അതൊക്കെ ആത്മവിശ്വാസക്കുറവു കൊണ്ടുള്ള തോന്നലുകളാണ്. മറികടന്ന കാലത്തെക്കുറിച്ചുള്ള ഒാർമയാണ് ആത്മവിശ്വാസത്തിന്റെ ഇന്ധനം. അതു കിട്ടിത്തുടങ്ങി.

വിറ്റിലിഗോ എന്ന അസുഖത്തിന്റെ ഇടയിൽ നടത്തിയ യാത്രയിൽ എടുത്ത ഫോട്ടോയാണിത്. ഏതോ മരുന്നിന്റെ പാർശ്വഫലമാണു തൊലിപ്പുറത്തു പാടുകൾ വന്നത്. ഒാട്ടോ ഇമ്യൂൺ കുഴപ്പങ്ങൾ  പല തരത്തിൽ നമ്മുടെ ശരീരത്തെ ബാധിക്കാം. ചിലപ്പോൾ ആന്തരികാവയവങ്ങളെ വരെ ബാധിച്ചേക്കാം. അത്രയ്ക്കൊന്നും സംഭവിച്ചില്ലല്ലോ.

കാൻസറിനായി ചികിത്സിച്ച യുഎസിലെ  ഡോക്ടർമാർ ഞാൻ കഴിച്ചിരുന്ന എല്ലാ മരുന്നുകളും നിർത്താൻ ആവശ്യപ്പെട്ടു. ശരീരത്തിനു സ്വയം ഭേദമാകാനുള്ള സമയം കൊടുക്കാൻ നിർദേശിച്ചു. ഇപ്പോൾ ആയുർവേദ ചികിത്സയാണ്. പഴയ നിറം  തിരികെ വന്നു തുടങ്ങി. പൂർണമായി ഭേദമായാൽ ചികിത്സാരീതിയെക്കുറിച്ചു തുറന്നു പറയും.  

ഒപ്പമുള്ളവരുടെ സിംപതി ബ്രേക്ക് ചെയ്താലേ ഏതു രോഗാവസ്ഥയിൽ നിന്നും മുന്നോട്ടു പോകാനാകൂ. അ ച്ഛനും അമ്മയും ഒക്കെ നമ്മൾ‌ക്കൊപ്പം നിൽക്കുമ്പോഴുള്ള  മാനസികാവസ്ഥയിൽ നിന്നു പുറത്തുവരാനായാണ് യുഎസില്‍ ഒറ്റയ്ക്കു ചികിത്സയ്ക്കായി പോയത്.

മെമ്മറി ഒാഫ് സാഡ്നസ് മായ്ച്ചു കളയണം. എപ്പോഴും അതിനാണു ശ്രമിക്കുന്നത്.

Dear mother,you are 60 but going on 16 especially with those dimples you flash around

ക്യൂട്ടാണ് എന്റെ മമ്മി.  എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് അമ്മയാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഗംഗയുടെയും  മോഹന്റെയും  മക ൾ അതാണ് എന്റെ ഏറ്റവും വലിയ വിലാസം.

ഏതു കാര്യത്തിനും അമ്മയുടെ അനുവാദം കിട്ടാൻ വലിയ പ്രയാസമാണ്. ഫോട്ടോയിൽ കാണുന്ന ചിരി സുന്ദരമാണ്. പക്ഷേ ,‘അമ്മയുടെ റോളിൽ’ ആൾ‌ ഹിറ്റ്ലറാണ്. സ്കൂളിൽ പഠിക്കുമ്പോൾ മാർക്കു കുറയുമോ എന്നോർത്തു പേടിച്ച് എനിക്കു പനി വന്നിട്ടുണ്ട്. എല്ലാ പെൺകുട്ടികളെയും പോലെ ടീനേജ് കാലത്ത് അമ്മയായിരുന്നു എന്റെ വലിയ ശത്രു. അന്നത്തെ വിഡ്ഢിത്തത്തെ കുറിച്ച് ഒാർത്തു പിന്നെ ഒരുപാടു സങ്കടം തോന്നി.

കാൻസറാണെന്ന് അറിഞ്ഞ നിമിഷത്തിൽ അമ്മയുടെ കരച്ചിൽ ഇന്നും ഒാർമയുണ്ട്. ഹൃദയം പൊട്ടിയുള്ള കരച്ചിൽ. അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു, ‘നമുക്ക് നോക്കാം. ശരിയാകും എല്ലാം.’ പിന്നെ അങ്ങോട്ട് ഇന്നും ഞാൻ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കുകയാണ്. എന്റെ എനർജിയാണ് അവരുടെ കരുത്ത്. ഞാൻ തളർന്നാൽ വീടു മുഴുവൻ ഇരുട്ടിലായി പോവും.

mamthareeff566

ഇത് ഗുച്ചി. എന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി. പക്ഷേ, ഇവന് എന്നെക്കാൾ അടുപ്പം അമ്മയോടാണ്

ഞങ്ങളുടെ വീട്ടിലെ ‘ടെൻഷൻ മരുന്നാണ്’ എന്റെ കയ്യിലിരിക്കുന്നത്. പേര് ഗുച്ചി. ബ്രൗൺ ടോ‍യ് പൂഡിൽ ഇനത്തിൽപ്പെട്ട നായ്ക്കുട്ടി.  

അവൻ വന്ന ശേഷം വീടിനുള്ളിലെ എല്ലാ ടെൻഷനും മാറുന്നത് എത്ര വേഗമാണെന്ന് അറിയാമോ? എല്ലാ വീട്ടിലും രാവിലെ എഴുന്നേൽക്കുമ്പോൾ ആരെങ്കിലും പൊട്ടിച്ചിരിക്കുമോ? സാധാരണ സംഭവിക്കുന്നതു കാപ്പിയുണ്ടാക്കുന്നു, പത്രം വായിക്കുന്നു ഇതൊക്കെയല്ലേ? ഇവിടെ അങ്ങനെയല്ല. ഗുച്ചി വന്നതോടെ കാര്യങ്ങൾ മാറി. പുഞ്ചിരിക്കാനല്ല പൊട്ടിച്ചിരിക്കാനുള്ള കാര്യങ്ങളാണു  വീട്ടിലുണ്ടാക്കുന്നത്.

കേട്ടിട്ടില്ലേ, നമ്മളല്ല ഒരു പെറ്റിനെ തിരഞ്ഞെടുക്കുന്നത്. അവ നമ്മളെ തേടി വരികയാണ്. ഗുച്ചിയും അതു പോലെ തന്നെ. കക്ഷി വന്നതു ബെംഗളൂരുവിൽ നിന്നാണ്. വെറും 36 ദിവസം പ്രായമുള്ളപ്പോൾ. സത്യത്തിൽ ഞാൻ ഒാർഡർ ചെയ്തത് ഒാഫ് വൈറ്റ് നിറമുള്ള നായ്ക്കുട്ടിയെയായിരുന്നു. പാക്കറ്റ് തുറന്നപ്പോഴാണു ബ്രൗൺ നിറത്തിലുള്ള ഒരാൾ. കണ്ണു മിഴിച്ച് എന്നെ നോക്കുന്നു. മൊബൈൽ ഫോണിനേക്കാളും നീളം കുറവ്. എന്റെ കഴുത്തിൽ കിടത്തിയാണ് ഗുച്ചിയുടെ ആദ്യ ഫോട്ടോ എടുത്തത്. അത്രയും ചെറുത്.

നിറം മാറിപ്പോയിട്ടും  തിരിച്ചു കൊടുക്കാൻ തോന്നിയില്ല.  കണ്ണുകളിൽ അത്ര കൗതുകമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു വാക്സിനേഷനെ കുറിച്ചു ചോദിക്കാനും ജനിച്ച തീയതി അറിയാനും ബ്രീഡറെ വിളിച്ചു.

ഒാഫ് വൈറ്റ്  നിറത്തിനു പകരം ബ്രൗൺ നായ്ക്കുട്ടിയെ ആണു കിട്ടിയതെന്നറിഞ്ഞപ്പോൾ  മാറ്റിത്തരാം എന്ന് അയാൾ പറഞ്ഞു. പക്ഷേ, ഗുച്ചിയെ തിരിച്ചു കൊടുക്കാൻ തോന്നിയില്ല.

ഡേറ്റ് ഒാഫ് ബെർത് ചോദിച്ചപ്പോഴാണു ഞെട്ടിപ്പോയത്. നവംബർ 14. ഞാൻ ജനിച്ചതും നവംബർ പതിന്നാലിനാണ്. ഗുച്ചി ഞങ്ങൾക്കു വേണ്ടി ജനിച്ചതാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്റെ കണ്ണു നിറഞ്ഞു പോയി.

അമ്മയ്ക്ക് ഒരു കുഞ്ഞിനെ കിട്ടിയ സന്തോഷമാണ്. അവർ തമ്മിലുള്ള സംഭാഷണം കണ്ടു നിൽക്കാൻ നല്ല രസമാണ്. അമ്മയുടെ മാറ്റം അച്ഛനെയും ശരിക്കും സന്തോഷിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ നവംബർ പതിന്നാല്. എന്റെയും ഗുച്ചിയുടെയും പിറന്നാൾ. ഞങ്ങൾക്കു രണ്ടുപേർക്കും വേദനയായിരുന്നു. പുതിയ രോഗത്തിന്റെ ഇരുട്ടിൽ ഞാൻ. നമ്മുടെ സങ്കടങ്ങൾ പെറ്റിനെയും ബാധിക്കും. ഗുച്ചിയും കിടപ്പിലായി. മൂത്രമൊഴിക്കുന്നതു പോലും രക്തം. ആ രാത്രി അവനെ തിരികെ കിട്ടുമോ എന്നു പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, ഡോക്ടർമാർ‌ അവന്റെ ജീവൻ രക്ഷിച്ചു. വീണ്ടും കുസൃതികളിലേക്കു തിരിച്ചു വന്നു.

Tags:
  • Celebrity Interview
  • Movies