‘എൻകരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി.’ ‘നമ്മളിലെ’ കുറുമ്പുകാരി നായികയെ ഓർത്തെടുക്കാൻ ഈ പാട്ട് തന്നെ ധാരാളം. ക്യാമ്പസ് ഒന്നടങ്കം ഏറ്റെടുത്ത പാട്ടും അതിലെ നായികയും കാലങ്ങളേറെ കഴിഞ്ഞിട്ടും മലയാളിക്ക് സുഖമുള്ള ഓർമയോട്. സിനിമയോട് താത്കാലിക ഗുഡ്ബൈ പറഞ്ഞ് കുടുംബന്റെ ജീവിതത്തിന്റെ തിരക്കുകളിൽ കഴിയുമ്പോഴും കേരളക്കര നൽകിയ സ്നേഹവായ്പുകൾ ഈ തൃശൂർക്കാരി മറന്നിട്ടില്ല. അമേരിക്കയിലെ കലിഫോർണിയയിൽ കുടുംബവുമൊത്ത് സ്ഥിരതാമസമാക്കിയ രേണുക മനസു തുറക്കുന്നു..ജീവിതത്തെക്കുറിച്ച്...പ്രിയങ്കരിയാക്കായ സിനിമയെക്കുറിച്ച്...
എനിക്കു ചുറ്റും തിരിയുന്ന ലോകം
‘അമ്മാ... അമ്മയെ എന്തിനാ ഇന്റർവ്യൂ ചെയ്യണേ?’ രേണുകയുടെ മൂത്ത മകൾ സ്വാതി ചോദ്യവുമായെത്തി.
‘അമ്മ പണ്ട് നടിയായിരുന്നില്ലേ, അതു കൊണ്ടാ...’. മകളെ ചേർത്തു പിടിച്ചു രേണുക പറഞ്ഞു തുടങ്ങിയത് മക്കളുടെ മലയാളത്തെ കുറിച്ചാണ്. ‘ഭർത്താവ് സൂരജ് കുമാർ നായർക്കും എനിക്കും മക്കൾ മലയാളം കൂടി പഠിച്ചു വളരണമെന്ന് നിർബന്ധമായിരുന്നു. കലിഫോർണിയയിൽ താമസം തുടങ്ങിയിട്ട് 13 കൊല്ലമായി. മക്കൾ ജനിച്ചുവളർന്നതൊക്കെ ഇവിടെയാണെങ്കിലും നാട്ടിലെ കുട്ടികളെ പോലെ തന്നെ അവരും മലയാളം പറയും. സ്വാതിക്ക് പത്തു വയസ്സ്. ഇളയവൾ അനികയ്ക്ക് നാലു വയസ്സ്.
ബേ ഏരിയയിലെ സാൻഹോസാണ് ഞങ്ങളുടെ സ്ഥലം. വീട്ടിൽ എല്ലാവരും മലയാളം പറയണമെന്ന് കൂടുതൽ നിർബന്ധം സൂരജിനാണ്. കുട്ടികൾ ചിലപ്പോൾ എന്തേലും ഇംഗ്ലിഷിൽ പറഞ്ഞാൽ ഞാൻ കാര്യമാക്കില്ല. പക്ഷേ, സൂരജ് അവരെ കൊണ്ട് പറഞ്ഞ കാര്യം മലയാളത്തിൽ പറയിപ്പിച്ചിട്ടേ വിടൂ. ’ അമേരിക്കയിലേക്ക് പറിച്ചു നട്ടിട്ടും മനസ്സുകൊണ്ട് നാടും നാട്ടിൻപുറവും ഒക്കെ കൊതിക്കുന്ന തനി മലയാളിയായി രേണുക വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
‘പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. കുടുംബസുഹൃത്തിന്റെ സിനിമ ‘മായാമോഹിതചന്ദ്രൻ’. പല കാരണങ്ങൾ കൊണ്ട് അത് പുറത്ത് വന്നില്ല. അതിനോടൊപ്പം ചെയ്ത സിനിമയാണ് കമൽ സാറിന്റെ ‘നമ്മള‍്‍’.
നമ്മളിലേക്ക് പുതുമുഖതാരങ്ങളെ തേടുന്ന കൂട്ടത്തിൽ ഞങ്ങളുടെ നാട്ടിലും സിനിമാക്കാർ വന്ന് അന്വേഷിച്ചു. അങ്ങനെയൊരാൾ വീട്ടില്‍ വന്ന് ചോദിച്ചു. എനിക്കോർമയുണ്ട്, ഞാനന്ന് ട്യൂഷനോ മറ്റോ പോയി വന്നപ്പോ ഒരാൾ വീട്ടിലേക്ക് ഒപ്പം വന്നു എന്നിട്ട് എന്നോട് ‘മോൾ അകത്തേക്ക് പൊയ്ക്കൊ’ എന്നും പറഞ്ഞു. ഞാനോർത്തു എന്തോ കല്യാണാലോചനയാകും എന്ന്... (രേണുകയുടെ പൊട്ടിച്ചിരി). അയാൾ സിനിമയുടെ കാര്യങ്ങൾ അച്ഛനോടും അമ്മയോടും പറഞ്ഞു.
പിന്നീട് നിർമാതാവ് ഡേവിഡ് (കാച്ചപ്പള്ളി) ഏട്ടൻ വിളിച്ചു, കമൽ സാർ വിളിച്ചു. ഞങ്ങളുടേത് വളരെ ഓർത്തഡോക്സായ കുടുംബമാണ്. സിനിമയെ പറ്റി ഒന്നും അറിയില്ല, അതുകൊണ്ട് തന്നെ പേടിയായിരുന്നു. സെറ്റിൽ സുഹാസിനി മാമിനോട് നല്ല അടുപ്പമായിരുന്നു. ഷെഡ്യൂൾ ബ്രേക് കഴിഞ്ഞ് വരുമ്പോ എനിക്ക് കമ്മലും മാലയുമൊക്കെ വാങ്ങിത്തന്നിരുന്നു.

ഞാൻ പക്ഷേ, ആരേയും അങ്ങനെ വിളിക്കാറേയില്ല... സിനിമ കഴിയുമ്പോൾ പിന്നെ വീട്, എന്റെ ലോകം.‘നമ്മൾ’ സിനിമ കഴിഞ്ഞപ്പോ തെലുങ്കിൽ നിന്ന് ഓഫർ വന്നു. റാമോജിറാവു പ്രൊഡക്‌ഷൻസ് ആണ് അതു കൊണ്ട് അവസരം കളയരുത് എന്ന് കമൽ സാറാണ് പറഞ്ഞത്. ഒരു സിനിമ എന്നായിരുന്നു അഭിനയം തുടങ്ങുമ്പോൾ മനസ്സിൽ. പക്ഷേ, നാലു കൊല്ലം കൊണ്ട് മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ പതിനഞ്ചോളം സിനിമകൾ ചെയ്തു.സിനിമയോട് അന്നും ഇന്നും അങ്ങനെ വലിയ ക്രെയ്സ് ഇല്ല.
ഇരുപത് വയസ്സെത്തിയപ്പോൾ വിദേശത്ത് പോയി ഉപരിപഠനം നടത്തണം എന്നായി മോഹം. ഇതിനിടെ വീട്ടുകാർ വിവാഹാലോചനയും തുടങ്ങി. ഒന്നു രണ്ടു വർഷമൊക്കെയാകുമല്ലോ എല്ലാം ഒത്തുവരാൻ എന്നാണ് ഓർത്തത്. എന്നാലോ, ഞാൻ കണ്ട ആദ്യത്തെ ആളാണ് സൂരജ്. തിരുവനന്തപുരമാണ് സൂരജിന്റെ നാട്. സൂരജ് വർഷങ്ങളായി കലിഫോർണിയയിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. വിവാഹം തീരുമാനമായപ്പോൾ ഇനി അവിടെ പോയി സമാധാനമായി പഠിക്കാമല്ലോ എന്നാണ് വീട്ടുകാർ പറഞ്ഞത്. ’
കൂടുതൽ വായനയ്ക്ക് വനിത ഡിസംബർ ആദ്യലക്കം കാണുക