മോഹൻലാലിന്റെ ഓഷോ തൊപ്പിയും അതുമായി ബന്ധപ്പെട്ട തന്റെ അനുഭവവും പങ്കുവച്ച് തിരക്കഥാകൃത്തായ ആർ.രാമാനന്ദ്. മോഹൻലാലിനെ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ് രാമാനന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
കുറിപ്പ് –
ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും
ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല.. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി... വെച്ചു... ഹൃദയം തുടിച്ചു പോയി... എന്നാൽ അത്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്... ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്...
കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്... ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ?
വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്!
ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു...
ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു.....
ആർ രാമാനന്ദ്