സ്ത്രീധനത്തിന്റെ പേരിലുള്ള സമ്മർദത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിലായി. കാച്ചാണി പമ്മത്തുംമൂല മയൂരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി.സുരേന്ദ്രനാഥ്, പുഷ്പലത ദമ്പതികളുടെ ഇളയ മകൾ അനുപ്രിയയെ (29) ഏപ്രിൽ 11ന് കാച്ചാണിയിലെ സ്വന്തം വീട്ടിലെ രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് മനുവിന്റെ മാതാപിതാക്കളായ അഞ്ചൽ ഏരൂർ സ്വദേശി മൻമദൻ (78), ഭാര്യ വിജയ (71) എന്നിവരെയാണ് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾക്കാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനുവാണ് കേസിലെ ഒന്നാം പ്രതി.ഇയാൾ ഇപ്പോൾ ഗൾഫിലാണ്.മകളുടെ മരണത്തെ തുടർന്ന് പിതാവ് സുരേന്ദ്രനാഥ് നൽകിയ പരാതിയെ തുടർന്ന് ആയിരുന്നു മനുവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ ആയത്. അനുപ്രിയയും മനുവും 6 മാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ മനു ഗൾഫിലേക്ക് പോയി. അനുപ്രിയ ഭർത്തൃ വീട്ടിൽ തന്നെ തുടർന്നു.
സ്ത്രീധനത്തെയും മറ്റും ചൊല്ലി മാനസിക പീഡനം സഹിക്കാൻ ആവാതെ വന്നപ്പോൾ കാച്ചാണിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. അനുപ്രിയയും മനുവും തമ്മിൽ നല്ല ബന്ധത്തിൽ അല്ലായിരുന്നു എന്ന് പിതാവ് സുരേന്ദ്രനാഥ് അരുവിക്കര പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.