Thursday 21 March 2024 12:54 PM IST : By സ്വന്തം ലേഖകൻ

മോളേ സത്യഭാമേ, ഞങ്ങൾക്ക് ‘കാക്കയുടെ നിറമുള്ള’ മോഹിനിയാട്ടം മതി: കടുത്ത ഭാഷയിൽ വിമർശിച്ച് ഹരീഷ് പേരടി

hareesh-rlv

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ അധിക്ഷേപത്തിനെതിരെ രോഷം ഇരമ്പുകയാണ്. പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. തങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും എന്നു കറുപ്പിനൊപ്പമെന്നും ഹരീഷ് പേരടി കുറിച്ചു.

‘‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം സത്യഭാമയുടെ ജാതി വർണ അധിക്ഷേപത്തെക്കുറിച്ച് ഡോ ആര്‍എല്‍വി രാമകൃഷ്ണന്‍ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്‍റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ഡോ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഡോ. ആര്‍എല്‍വി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തുന്നുണ്ട്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ രാമകൃഷ്ണനെതിരെ വിവാദപരമാർശം നടത്തിയത്.

ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. ‘‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല.’’- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

സത്യഭാമയുടെ വിവാദ പരാമര്‍ശം:

"മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.