Tuesday 30 April 2024 11:28 AM IST : By സ്വന്തം ലേഖകൻ

അകലെയല്ല സ്വന്തം കുഞ്ഞ് എന്ന സ്വപ്നം; അറിയാം വന്ധ്യതാ ചികിൽസയുടെ സാധ്യതകൾ...

sp-well-fort-infertility-treatment-infocus-cover

വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും പെൺകുട്ടികൾ മിക്കപ്പോഴും കേൾക്കുന്ന ചോദ്യമാണ് ‘വിശേഷം ഒന്നും ആയില്ലേ?’ എന്നത്. ആദ്യ വർഷം പിന്നിടുമ്പോൾ ചോദ്യത്തിന്റെ ശൈലി തന്നെ മാറും. ‘നിങ്ങളിൽ ആർക്കാ കുഴപ്പം?’ എന്നാവും പിന്നീടുള്ള ചോദ്യം. സ്വന്തം കുഞ്ഞ് എന്ന സ്വപ്നം വൈകുന്തോറും പല ദമ്പതികളും നിരാശരാകും. ചിലർ ഇത്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സമൂഹിക കൂട്ടായ്മകളിൽ നിന്നു വിട്ടു നിൽക്കും. മറ്റുചിലർ കാലാന്തരത്തിൽ ഇതെല്ലാം ശരിയാകുമെന്നു കരുതി കാത്തിരിക്കും. ‘‘ദമ്പതികൾ ഒരു വർഷത്തിലേറെ സ്വാഭാവിക ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭധാരണം നടക്കാതെ വന്നാൽ പരിശോധനയ്ക്കു വിധേയരാകുന്നതാണ് അഭികാമ്യം. വന്ധ്യതയുടെ കാരണങ്ങൾ പരിശോധിച്ചാൽ ആണിനും പെണ്ണിനും അതിനു തുല്യസാധ്യതയാണ്’’– തിരുവനന്തപുരം എസ്പി വെൽഫോർട്ട് ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ഷീല ബാലകൃഷ്ണൻ പറയുന്നു.

sp-well-fort-infertility-treatment-infocus-dr-sheela

Q. എപ്പോഴാണ് ചികിൽസ തേടേണ്ടത്?

സാധാരണഗതിയിൽ സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലിൽ വച്ചാണ് ബീജ സംയോജനം നടക്കുന്നത്. അതിനു ശേഷം 3–4 ദിവസങ്ങൾ കൊണ്ട് ഭ്രൂണം (Embryo) രൂപപ്പെടുകയും ഗർഭപാത്രത്തിനകത്തെ ഭിത്തിയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഗർഭധാരണം നടക്കുന്നത്. ഗർഭപാത്രത്തിന്റെ ആരോഗ്യത്തിനൊപ്പം ക്രമമായുള്ള അണ്ഡ വിസർജനം, പുരുഷ ബീജത്തിന്റെ ഗുണം, അണ്ഡാശയക്കുഴലിന്റെ ആരോഗ്യം എന്നിവയെല്ലാം അനുകൂലമാകുമ്പോഴാണ് സാധാരണഗതിയിൽ ഗർഭധാരണം സംഭവിക്കുക. ഇൗ പ്രകിയയിൽ എവിടെയെങ്കിലും താളപ്പിഴ സംഭവിക്കുമ്പോഴാണ് ഗർഭധാരണം വൈകുന്നതും വന്ധ്യതാ ചികിൽസ ആവശ്യമായി വരുന്നതും.

Q. കൃത്രിമ ഗർഭധാരണത്തിനുള്ള ചികിൽസാരീതികൾ ഏതൊക്കെ?

വന്ധ്യതാ ചികിൽസയെക്കുറിച്ചു പരാമർശിക്കുമ്പോൾ സാധാരണയായി കേൾക്കുന്ന വാക്കുകളാണ് െഎയുഐയും െഎവിഎഫും. പുരുഷബീജത്തിനെ ശുദ്ധീകരിച്ചു ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുന്ന പ്രക്രിയയാണ് ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (െഎ.യു.െഎ). ശരീരത്തിനുള്ളിൽ നടക്കേണ്ട അണ്ഡ–ബീജ സംയോജനം ലബോറട്ടറിയിൽ കൃത്രിമമായി നടത്തുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (െഎവിഎഫ്). അങ്ങനെ ലബോറട്ടറിയിൽ രൂപപ്പെടുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിലേക്കു തിരികെ നിക്ഷേപിക്കുന്നു.

ഐവിഎഫിനെക്കാൾ ഒരു പടികൂടി മുൻപന്തിയിൽ നിൽക്കുന്ന ചികിൽസയാണ് ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്‌ഷൻ (ഇക്സി). മികച്ച ബീജത്തെ തിരഞ്ഞെടുത്ത് അണ്ഡത്തിലേക്കു കുത്തിവയ്ക്കുന്ന പ്രക്രിയയാണിത്. ബീജത്തിന്റെ അളവ് തീരെകുറവാണെങ്കിലും ഇക്സി ചെയ്യാം. ഭ്രൂണം വളർന്നതിനു ശേഷം അതേ സൈക്കിളിൽത്തന്നെ ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയോ ശീതീകരിച്ചു വച്ചിട്ട് പിന്നീട് ഉപയോഗിക്കുകയോ ചെയ്യാം.

sp-well-fort-infertility-treatment-infocus-poster

Q. ഐവിഎഫ് ചികിത്സ സങ്കീർണമാണോ?

െഎവിഎഫ് ചികിൽസ എന്നു കേൾക്കുമ്പോൾ അതിന്റെ സങ്കീർണതയെപ്പറ്റി പലരും സംശയങ്ങൾ വച്ചു പുലർത്താറുണ്ട്. വന്ധ്യതാ ചികിൽസയെക്കുറിച്ച് വിദഗ്ധ ഉപേദശം തേടുന്നതിനു പകരം സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന വികലമായ അറിവുകൾ വച്ച് ചികിൽസയെക്കുറിച്ചു തെറ്റായ ധാരണകൾ വച്ചുപുലർത്തുന്നതും സമൂഹത്തിൽ കണ്ടു വരുന്നു.

മറ്റ് ഏതു ശാരീരിക അവസ്ഥയും പോലെയാണ് വന്ധ്യത എന്ന ചിന്തയാണ് ദമ്പതിമാരിൽ വേണ്ടത്. ചികിൽസാകേന്ദ്രത്തിലെ മികവുറ്റ നൂതന ചികിൽസാരീതിയും പരിചരണവും െഎവിഎഫ് ചികിൽസയുടെ വിജയശതമാനം ഉയർത്തുന്നു. ഇൻഫെർട്ടിലിറ്റി രംഗത്ത് പരിചയമുള്ള ഗൈനക്കോളജിസ്റ്റും എംബ്രിയോളജിസ്റ്റും ചേർന്നാണ് െഎവിഎഫ് ചികിൽസയുടെ ഓരോ ഘട്ടത്തിലും മേൽനോട്ടം വഹിക്കുന്നത്.

Q. െഎവിഎഫിലൂടെ പിറക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യംഉറപ്പാക്കാനാകുമോ?

െഎവിഎഫിലൂടെ പിറന്ന കുഞ്ഞുങ്ങളെ സ്വാഭാവിക ഗർഭധാരണത്തിലൂടെ പിറന്ന കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യകാര്യങ്ങളിൽ ആശങ്ക വേണ്ട.

Q. എന്താണ് ക്രയോപ്രിസർവേഷൻ?

അണ്ഡവും ബീജവും ഭ്രൂണവും ശീതികരിച്ച് സൂക്ഷിക്കാനുള്ള ക്രയോപ്രിസർവേഷൻ (Cryopreservation) സംവിധാനത്തിന് പ്രചാരമേറുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അതു ഭേദമാകുന്നതുവരെ അണ്ഡമോ ബീജമോ ഭ്രൂണമോ സൂക്ഷിച്ചുവയ്ക്കാൻ ഈ സംവിധാനം സഹായിക്കും. കാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി തുടങ്ങുന്നതിനു മുൻപ് ഇത്തരത്തിൽ ബീജമോ അണ്ഡമോ ശേഖരിച്ചു സൂക്ഷിക്കാറുണ്ട്. ചികിത്സയ്ക്കുശേഷം ഇത് ഉപയോഗപ്പെടുത്തി ഗർഭധാരണം സാധ്യമാവുകയും ചെയ്യും.

sp-well-fort-infertility-treatment-infocus-address

Q. വന്ധ്യതാ ചികിത്സയ്ക്കായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമോ?

സത്രീ–പുരുഷ വ്യത്യാസമില്ലാതെ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യത്തിന് പ്രധാനപ്പെട്ട ഘടകമാണ് ശരീരത്തിന്റെ പൊതു ആരോഗ്യം. സമീകൃത ആഹാരം, കൃത്യമായവ്യായാമം, ആവശ്യത്തിനുളള ഉറക്കം എന്നിവ ഉറപ്പാക്കേണ്ടതാണ്. ലഹരി ഉപയോഗം പോലുള്ള ദുശ്ശീലങ്ങളുണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ്. മൊബൈൽ ഫോണിന്റെ അമിതോപയോഗം ഒഴിവാക്കുന്നതിനൊപ്പം മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. സമ്മർദം വന്ധ്യതയുടെ സാധ്യത കൂട്ടുന്നു. വന്ധ്യതാചികിത്സ തേടുന്നവർ മാനസിക സമ്മർദം ഒഴിവാക്കേണ്ടതാണ്.

എല്ലാവർക്കും െഎവിഎഫ് ആവശ്യമില്ല. ഭൂരിപക്ഷം ദമ്പതികൾക്കും മരുന്നു മുഖേനയും െഎയുഐയിലൂടെയും ഗർഭധാരണം നടക്കാൻ സാധ്യതയുണ്ട്. ചിലർക്ക് ഐവിഎഫ് ചികിൽസ തന്നെ ആവശ്യമാകും. അങ്ങനെയുള്ളവർ അധികം വൈകാതെ ചികിൽസ തേടണം. സ്വന്തം കുഞ്ഞ് എന്ന സ്വപ്നം അകലെയല്ലെന്നു തിരിച്ചറിയുക.