തമിഴ്നാട്ടിലെ പുതുച്ചേരിയിൽ കാണാതായ ഒൻപതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ കണ്ടെത്തി. ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ 18 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദുർഗന്ധമുണ്ടായപ്പോൾ ആളുകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് അറിയിച്ചു
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.