കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനു പിന്നാലെ ജീവനൊടുക്കിയ അധ്യാപകന്‍റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. ‘ഞാന്‍ നിരപരാധിയാണ്. ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല സത്യം സത്യം സത്യം. അര്‍ഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തത്. എന്‍റെ അമ്മയ്ക്കറിയാം തെറ്റ് ചെയ്തിട്ടില്ലെന്ന്. ഇതിന്‍റെ പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ...’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
കോഴ ആരോപണ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം സദാനന്ദാലയത്തിൽ പി.എൻ.ഷാജി. കിടപ്പുമുറിയിലാണ് ഷാജിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. രാവിലെ മുറിയിൽ കയറിയ ഷാജി വൈകുന്നേരം വരെ പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്.
ഷാജി ഉൾപ്പെടെ മൂന്ന് പ്രതികളുടെ മൊഴിയെടുക്കാൻ ഇന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യ. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാലാ കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മാർഗം കളി മത്സരം റദ്ദാക്കി.മ ത്സരത്തിന്റെ വിധി നിർണയത്തിന് എതിരെ യൂണിവേഴ്സിറ്റി കോളജ് അപ്പീലും പരാതിയും നൽകിയിരുന്നു. തുടർന്ന് സംഘാടകർ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഷാജിയെയും മറ്റു 2 പേരെയും കസ്റ്റഡിയിൽ എടുത്തു.
സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരെ ശക്തമായ ആരോപണമുണ്ട്. മാർഗംകളി മത്സരത്തിലെ വിധികർത്താവായിരുന്ന ഷാജിയുള്‍പ്പെടെയുള്ളവര്‍ക്ക് മർദനമേറ്റതായും ആരോപണമുണ്ട്. നിരപരാധികളായ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും എസ് എഫ്ഐ പ്രവർത്തകർ മർദിച്ചെന്നും രണ്ടാം പ്രതി ജോമറ്റ് പറഞ്ഞു.
യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്റ്റേഷനിലും ഷാജി ഭയപ്പെട്ടാണു നിന്നതെന്നും പറഞ്ഞു. അന്നു രാത്രി തന്നെ ഇവരെ ജാമ്യത്തിൽ വിട്ടു. 11 ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലർ കുടുക്കിയതാണെന്നും ബന്ധുക്കൾ പറയുന്നു.