മലയാളി വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ ‘വനിത’ സുവർണ ജൂബിലി നിറവിലാണ്. 1975 മാർച്ചില്‍ മനംനിറയ്ക്കുന്ന വായനാനുഭവവുമായി മലയാളിയുടെ ഹൃദയങ്ങളിലേക്ക് ചേക്കറിയ വനിത ഇന്നും പ്രിയവായനക്കാരുടെ ഇഷ്ടക്കൂട്ടിലുണ്ട്.
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണം എന്ന ഉന്നത സ്ഥാനം അലങ്കരിച്ച് 50 സുവര്‍ണ വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന വനിതയ്ക്ക് നാനാദിക്കില്‍ നിന്നും ആശംസകളെത്തുകയാണ്. ഒപ്പം വനിതയ്ക്കൊപ്പം സഹയാത്ര തുടര്‍ന്ന നിരവധി പേരുടെ ഹൃദ്യമായ ഓര്‍മ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ഗാനനിരൂപകനുമായ രവി മേനോന്‍ പങ്കുവച്ച ഒരു ഓര്‍മ ചിത്രവും പ്രിയ വായനക്കാരുടെ മനം നിറയ്ക്കുന്നുണ്ട്.

കേരളത്തിൽ പടർന്നുകൊണ്ടിരുന്ന ബ്യൂട്ടി പാർലർ സംസ്കാരം എന്ന വിഷയം മുന്‍നിര്‍ത്തി വനിത പങ്കുവച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തില്‍ സംവാദകനായെത്തുകയായിരുന്നു രവി മേനോന്‍. സഹ സംവാദകര്‍ക്കൊപ്പമെത്തിയ ചിത്രം രവി മേനോൻ പങ്കുവയ്ക്കുകയായിരുന്നു. 1992ല്‍ കൊച്ചിയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു രവി മേനോന്‍. സഹസംവാദകനായ ഡോ. കെ. വേണു പിന്നീട് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി വിരമിച്ചു. അഡ്വ. ജയശങ്കര്‍ അറിയപ്പെടുന്ന സാമൂഹ്യ നിരീക്ഷകനാണ്.

രവി മേനോന്റെ കുറിപ്പ് ഇങ്ങനെ...
മുപ്പത്തി മൂന്ന് വർഷം മുൻപാണ് ഈ മൂന്ന് ചെറുപ്പക്കാർ "വനിത"യുടെ ഒരു സംവാദത്തിന് വേണ്ടി ആദ്യമായി ഒരുമിച്ചത്. വിഷയം: കേരളത്തിൽ പടർന്നുകൊണ്ടിരുന്ന ബ്യൂട്ടി പാർലർ സംസ്കാരം.
ഡോ വേണു അന്ന് തൃശൂരിൽ അസിസ്റ്റന്റ് കളക്ടർ. അഡ്വ ജയശങ്കർ ഹൈക്കോടതിയിലെ അഭിഭാഷകൻ. ഈയുള്ളവൻ കൊച്ചി ഇന്ത്യൻ എക്സ്പ്രസ്സിൽ പത്രപ്രവർത്തകൻ.
"വനിത" സുവർണ്ണജൂബിലിയുടെ നിറവിലെത്തി നിൽക്കുമ്പോൾ ഇതൊരു കൗതുകകരമായ ഓർമ്മ.
--രവി മേനോൻ
