കണ്ണൂർ പിലാത്തറയിലെ റിസ്വാന എന്ന 21 വയസുകാരിക്ക് എഴുന്നേറ്റ് നടക്കണമെങ്കിൽ സുമനസുകൾ കനിയണം. ജന്മന സെറിബ്രൽ പാൾസി രോഗം ബാധിച്ച റിസ്വാനയ്ക്ക് ഇതിനോടകം 14 ശസ്ത്രക്രിയകൾ നടന്നു. എഴുന്നേറ്റ് നടക്കണമെങ്കിൽ ഫിസിയോതെറാപ്പി കൂടി ഇനി പൂർത്തിയാക്കണം അതിനാണ് സഹായം അഭ്യർത്ഥിക്കുന്നത്.
21 വയസിനിടെ 14 ശസ്ത്രക്രിയകൾ. കാലുകളിലെ വളയുന്ന എല്ലുകൾ ശരിയാക്കാനായിരുന്നു എല്ലാം. ഇന്നും വേദന തിന്നുമ്പോൾ നാളെ നടക്കാമല്ലോ എന്ന പ്രതീക്ഷയാണ് റിസ്വാനയുടെ മുഖത്ത്. ആ പോരാട്ടത്തിന് റിസ്വാനയുടെ പ്രായത്തോളമാണ് പഴക്കം. കടം വാങ്ങിയും സുമനസുകൾ സഹായിച്ചും ശസ്ത്രക്രിയകൾ എല്ലാം പൂർത്തിയാക്കി. ഫിസിയോ തെറാപ്പിയിലൂടെ കാൽ മടങ്ങി തുടങ്ങണം , നടക്കണം. വീണ്ടും കോളജിൽ പോകണം . പണം മാത്രമാണ് കടമ്പ.
മൂന്നു സെന്റും വസ്തുവും വീടും ഉണ്ടായിരുന്നത് ചികിത്സക്കായി വിറ്റു. ഇന്ന് മാസം 5000 രൂപയ്ക്ക് വാടക വീട്ടിലാണ് താമസം. ചികിത്സ തുടർന്നപ്പോൾ കടം പെരുകി. 10 ലക്ഷത്തിന് മുകളിലായി. പഠനത്തോടൊപ്പം റിസ്വാനയുടെ സഹോദരൻ ഫവാസ് ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് നിത്യ ചിലവിന് ആശ്രയം. ഇതു കാണുന്ന പ്രേക്ഷകർ സഹായിച്ചാൽ റിസ്വാന നടക്കും. ഒരു കുടുംബത്തിന്റെ കണ്ണീർ ഒഴിയും.