നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ഭയപ്പെടുത്തി തുരത്താൻ വെടി ശബ്ദം ഉണ്ടാക്കുന്ന ലഘു ഉപകരണത്തിന് വൻ ഡിമാൻഡ്. വന്യമൃഗശല്യം രൂക്ഷമായ കേരളത്തിൽ ഉപകരണത്തിന്റെ വിപണനസാധ്യത കണ്ടറിഞ്ഞത് മഹാരാഷ്ട്ര സ്വദേശികളാണ്. വ്യത്യസ്ത വ്യാസത്തിലുള്ള 2 പിവിസി കുഴലുകൾ, ഗ്യാസ് ലൈറ്റർ എന്നിവ യോജിപ്പിച്ചുണ്ടാക്കിയതാണ് ഉപകരണം.
വില 200 രൂപ. ചെറിയ കുഴലിൽ ദ്വാരമുണ്ട്. അതിലൂടെ, ഗ്യാസ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന കാർബൈഡിന്റെ ഒരു കഷണം വച്ച് ചെറുതായി നനയ്ക്കും. തുടർന്ന് ലൈറ്റർ പ്രവർത്തിപ്പിക്കുന്നതോടെ ഉച്ചത്തിൽ വെടി ശബ്ദം മുഴങ്ങും. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബൈക്ക് ഓടിച്ചാണ് കേരളത്തിലെത്തിയത്. ഉപകരണം വാങ്ങിയാൽ കാർബൈഡിന്റെ കഷണങ്ങളുടെ 2 പാക്കറ്റ് സൗജന്യമായി ലഭിക്കും. നിലമ്പൂർ ടൗണിൽ ചൂടപ്പം പോലെ വിൽപന നടന്നു.