തിരുവല്ലയിൽ നടുറോഡിൽ മദ്യപൻ യുവതിയെ ആക്രമിച്ചത് യുവതി സ്കൂട്ടറിന്റെ താക്കോൽ തിരിച്ചുചോദിച്ചതിലുള്ള വിരോധം മൂലമെന്ന് എഫ്ഐആര്‍. പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചു. ലഹരിമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസുകൾ ഇയാൾക്കെതിരെ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം തിരുവല്ല സ്വദേശി ജോജോ സ്കൂട്ടർ യാത്രികയായ യുവതിയെ ആക്രമിച്ചത്. സംഭവശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി യുവതിയുടെ സ്കൂട്ടറിന്റെ താക്കോൽ പിടിച്ചു വാങ്ങിയെന്നും അത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നുമാണ് എഫ്ഐആർ.
ഇയാൾ താക്കോൽ ഉപേയാഗിച്ച് പെൺകുട്ടിയുടെ ഇടത് കൈയ്യിൽ ബലമായി അമർത്തി. ഇത് കൈയ്യിലെ നടുവിരൽ മുറിയുന്നതിനിടയാക്കി. പെൺകുട്ടിയെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. മദ്യത്തിന് പുറമേ മറ്റേതെങ്കിലും ലഹരിമരുന്ന് ഇയാൾ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആക്രമണത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. അഞ്ചുവർഷം മുമ്പ് ലഹരിമരുന്ന് കൈവശം വച്ചതിനു ഇയാൾക്കെതിരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. മറ്റ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.