Wednesday 20 March 2024 09:27 AM IST : By സ്വന്തം ലേഖകൻ

ഉമ്മ നൽകി പൊന്നുമോനെ അമ്മ കോളജിലേക്ക് യാത്രയാക്കി, അര മണിക്കൂറിൽ അപകടവാർത്ത: നോവായി അനന്തു

ananthu-nta

ഉമ്മ നൽകി അനന്തുവിനെ കോളജിലേക്ക് യാത്രയാക്കി അര മണിക്കൂറിനു ശേഷം അമ്മ ബിന്ദു കേട്ടത് മകന്റെ അപകട വാർത്ത. നിസ്സാര പരുക്കുകൾ എന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ ഉച്ചയോടെ മകൻ തങ്ങളെ വിട്ടു പോയി എന്ന് ഫെയ്സ് ബുക്കിലൂടെ ബിന്ദു അറിഞ്ഞു. തന്റെ മുറിയിൽ അനന്തുവിന്റെ ചിത്രങ്ങൾ നോക്കി വിങ്ങിപ്പൊട്ടിയ ബിന്ദുവിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും പ്രായസപ്പെട്ടു. ഇന്നലെ മുക്കോലയ്ക്കു സമീപം ടിപ്പർ ലോറിയിൽ നിന്നു കരിങ്കല്ല് തലയിൽ വീണുള്ള ഡെന്റൽ വിദ്യാർഥി അനന്തുവിന്റെ ദാരുണ മരണമാണ് മാതാവ് പി.എസ്. ബിന്ദുവിനൊപ്പം നാടിനെയും ഞെട്ടിച്ചത്.

ananthu-1

ഗൾഫിൽ ജോലി ചെയ്യുന്ന അനന്തുവിന്റെ പിതാവ് ചാനൽ വാർത്തയിലൂടെയാണ് മരണവിവരം അറിഞ്ഞത്. ലോട്ടറി ഏജന്റ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായ ബിന്ദുവിനെ എല്ലായിടത്തും എത്തിച്ചിരുന്നത് അനന്തുവാണ്. അമ്മയുടെ നിഴൽ പോലെ എപ്പോഴും കൂടെയുണ്ടെന്നു സമീപവാസികൾ പറഞ്ഞു. മകൻ ഡോക്ടറായി കാണുക എന്നതായിരുന്നു ബിന്ദുവിന്റെയും അജികുമാറിന്റെയും വലിയ ആഗ്രഹം. പഠനം കഴിഞ്ഞ ഉടൻ വീടിനു മുന്നിൽ ഡോക്ടർ ബോർഡ് സ്ഥാപിക്കുമെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഡോക്ടറാകാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് അനന്തുവിന്റെ വിടവാങ്ങൽ.