Thursday 11 April 2024 11:26 AM IST : By സ്വന്തം ലേഖകൻ

യുഎഇയില്‍ 20 വർഷം ജോലി ചെയ്തു; രാജിവച്ച് നാട്ടിലെത്തി മലമുകളിൽ മൺവീട് പണിത് വിനോദും ഭാര്യയും, അതിഥികൾക്കും താമസിക്കാം

667776AM

യുഎഇ സർക്കാരിനു കീഴിലുള്ള ജോലി രാജിവച്ച് വടകര കടമേരി സ്വദേശി വിനോദ് എടമനയും ഭാര്യ ജിഷയും നാട്ടിലേക്കുവന്നതു മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹവുമായാണ്. ജില്ലയുടെ ‘ജാതിക്കൃഷിഗ്രാമ’മായ പൂവാറൻതോടിലെ മലമുകളിൽ ഫാം ടൂറിസവും ജൈവകൃഷിയുടെ മൂല്യവർധിത ഉൽപന്ന വിപണനവുമൊക്കെയായി പുതിയ വിജയഗാഥ എഴുതുകയാണ് ഇവർ. ടൂറിസം വകുപ്പിന്റെ ഹോം സ്റ്റേ മൂല്യനിർണയത്തിൽ ഏറ്റവുമുയർന്ന ‘ഡയമണ്ട്’ കാറ്റഗറി അംഗീകാരമുള്ള ഹോം സ്റ്റേയും ജൈവകൃഷി ടൂറിസം കേന്ദ്രവുമാണ് വിനോദന്റെയും ജിഷയുടെയും ഡ്രീം ഏക്കേഴ്സ്. 

പഠനം കഴിഞ്ഞ് വിനോദ് എടവന എറണാകുളം എഫ്എസിടിയിലും തുടർന്ന് മംഗളൂരു റിഫൈനറീസിലും ജോലി ചെയ്തു. തുടർന്നാണ് യുഎഇയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷനൽ ഓയിൽ കമ്പനിയിൽ ജോലിക്ക് കയറിയത്. 20 വർഷം ജോലി ചെയ്തു. കോഴിക്കോട്ട് എവിടെയെങ്കിലും കൃഷിഭൂമി വാങ്ങി അവിടെ ജൈവകൃഷിയുമായി സമാധാനത്തോടെ ജീവിക്കണമെന്നതായിരുന്നു വിനോദിന്റെ സ്വപ്നം. ഒരു ഏപ്രിലിൽ പൂവാറൻതോട് കല്ലൻപുല്ലിലെ പത്തേക്കർ സ്ഥലത്തെത്തിയപ്പോൾ‍ വിനോദിനെ കാത്തിരുന്നത് കോടമഞ്ഞായിരുന്നു. അങ്ങനെ ആ ഭൂമി വാങ്ങി. ചെറിയൊരു വീടുണ്ടാക്കി.

ആദ്യം പശുവളർത്തൽ തുടങ്ങി. നാട്ടുകാർ കൂടി സഹായിച്ചതോടെ ജൈവകൃഷിയിലേക്കു കടന്നു. ജാതിയും കാപ്പിയും മുതൽ ഏലം വരെയുള്ളവ നട്ടുമുളപ്പിച്ചു. പശുവിന്റെ ചാണകവും മൂത്രവുമൊക്കെ ഉപയോഗിച്ച് ജൈവവളം ഉണ്ടാക്കി. വീട് ഹോം സ്റ്റേയാക്കി മാറ്റാൻ തീരുമാനിച്ചു. അങ്ങനെ സ്വന്തം വീട്ടിൽ അതിഥികൾക്കായി 2 മുറികൾ തയാറാക്കി. തുടർന്നാണ് മൂല്യനിർണയത്തിനായി ടൂറിസം വകുപ്പിന് അപേക്ഷ നൽകിയത്. വകുപ്പ് നിർദേശിച്ച 125 മാനദണ്ഡങ്ങളും പാലിച്ചതിനാലാണ് ഡയമണ്ട് കാറ്റഗറി സർട്ടിഫിക്കറ്റ് ലഭിച്ചത്.മീൻവളർത്തലിനായി കുളം നിർമിച്ചപ്പോൾ ലഭിച്ച മണ്ണുപയോഗിച്ച് ഒരു കളിമൺവീടും ഇവിടെ നിർമിച്ചു.

മണ്ണുകുഴച്ച് കട്ടകളുണ്ടാക്കി അവയുപയോഗിച്ച് വീടുണ്ടാക്കി. ചുമരുകൾ മണ്ണുപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു. അകത്ത് കിടക്കാൻ ചൂടിക്കയറു കൊണ്ടുള്ള കട്ടിലുകളുണ്ടാക്കി.  ജാതിക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ‍ എങ്ങനെയുണ്ടാക്കാമെന്ന ചിന്തയും വിനോദും ജിഷയും മുന്നോട്ടുവച്ചു. മൂഴിക്കൽ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി (ഐഐഎസ്ആർ) ബന്ധപ്പെട്ടു. ജാതിത്തോട് സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യ പഠിച്ചു. ഐഐഎസ്ആറിന്റെ സഹായത്തോടെ ജാതിത്തോടു കൊണ്ടുള്ള സ്ക്വാഷ്, സിറപ്പ്, മിഠായി, ജാതിത്തോട് അച്ചാർ തുടങ്ങിയവ ഉണ്ടാക്കി. ഇവ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജിഷയും വിനോദും.

പരമ്പരാഗത പാചകരീതികളിൽ ജിഷ കോഴിക്കോട് വെള്ളയിലിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽനിന്ന് സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. പ്രദേശത്ത് തൊഴിലുറപ്പു ജോലികൾക്കു പോകുന്ന വീട്ടമ്മമാർ ജോലി കഴിഞ്ഞ് എത്തിയശേഷം ജാതിത്തോട് ഉൽപന്നങ്ങളുണ്ടാക്കാൻ ജിഷയെ സഹായിക്കുന്നുമുണ്ട്. വിനോദസഞ്ചാര വകുപ്പിനു കീഴിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി രൂപീകരിച്ച കേരള അഗ്രി ടൂറിസം നെറ്റ്‌വർക്കിൽ അംഗത്വമെടുത്തു. നിലവിൽ ഇവിടെ വരുന്ന അതിഥികൾക്ക് വീട്ടുകാർക്കൊപ്പം താമസിക്കാം. ഫാം ടൂറിസത്തിന്റെ ഭാഗമായി നാടൻ പശുക്കളുടെ പരിപാലനവും മത്സ്യംവളർത്തലും ജൈവകൃഷിയുമൊക്കെ നേരിട്ട് കണ്ട് അനുഭവിക്കാം. താൽപര്യമുണ്ടെങ്കിൽ മൺവീട്ടിൽ താമസിക്കാം.

Tags:
  • Spotlight