കുട്ടികൈകളില്‍ രുചിപ്പെരുമ ഒളിപ്പിച്ച ലിറ്റില്‍ ഷെഫുകളുടെ പാചക മത്സരത്തിന് ആവേശസമാപനം. കൊച്ചി ലുലു മാളില്‍ നടന്ന യുണിബിക് കേക്ക് അവതരിപ്പിച്ച വനിത ലുലു ഫൺടുറ ലിറ്റില്‍ ഷെഫ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ അഞ്ച് മിടുക്കരാണ് പാചക മികവുമായി മാറ്റുരച്ചത്. വ്യത്യസ്ത വിഭവങ്ങളും സ്വാദിഷ്ഠമായ രുചിക്കൂട്ടുകളുമായി പാചകമികവിന്റെ നേര്‍ക്കാഴ്ചയായിരുന്നു വനിത ലുലു ഫൺടുറ ലിറ്റിൽ ഷെഫ് 2023. കലാശപോരാട്ടത്തിനൊടുവില്‍ തൃശൂര്‍ സ്വദേശി ആദിദേവ് പി. ജിനേഷ് ലിറ്റില്‍ ഷെഫ് കിരീടമണിഞ്ഞു.
പുത്തൻവേലിക്കര സ്വദേശി സൂര്യഗായത്രി രണ്ടാം സ്ഥാനവും പെരുമ്പാവൂര്‍ സ്വദേശി ഫാത്തിമ സി.എ മൂന്നാം സ്ഥാനവും നേടി. അരലക്ഷം രൂപയുടെ കാഷ് പ്രൈസിന് പുറമേ ലുലു മാരിയറ്റില്‍ ഒരാഴ്ചത്തെ പരിശീലനം, കൊച്ചി മാരിയറ്റില്‍ ഒരു ദിവസത്തെ സൗജന്യ താമസം എന്നിവയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം നേടിയ പുത്തൻവേലിക്കര സ്വദേശി സൂര്യഗായത്രിക്ക്, ഇരുപത്തയ്യായിരം രൂപ കാഷ് പ്രൈസും മാരിയറ്റ് ഹോട്ടലില്‍ ഫാമിലി ഡിന്നറുമാണ് ലഭിക്കുക. പതിനായിരം രൂപയുടെ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാന ജേതാവിനു ലഭിക്കും. ഫണ്‍സ്കൂള്‍ ആയിരുന്നു, മത്സരത്തിന്റെ ഫണ്‍ പാര്‍ട്ണര്‍.
പങ്കെടുത്ത മൂന്നോറോളം കുട്ടികളില്‍ നിന്നു വിവിധ റൗണ്ടുകൾ നീണ്ട മത്സരത്തിനൊടുവിലാണ് അഞ്ച് കുട്ടികളെ ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. പാചകകലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പ്രചോദനം പകരുന്നതിനും രാജ്യത്തെ മുന്‍നിര ഷെഫുകളുമായി നേരിട്ട് ഇടപഴകി നിര്‍ദേശങ്ങള്‍ മനസിലാക്കാനുള്ള അവസരം ഒരുക്കുന്നതിനും വേദിയായി ലിറ്റില്‍ ഷെഫ്. സിനിമാതാരങ്ങളായ നാദിർഷ, കോട്ടയം നസീർ, സെലിബ്രിറ്റി ഷെഫ് നളന്‍ ഷൈൻ എന്നിവരായിരുന്നു ഫൈനലിലെ മുഖ്യാതിഥികൾ. മാരിയറ്റ് എക്‌സിക്യൂട്ടീവ് ഷെഫ് ഗണേഷ് സിങ്, കോർട്ട്‌യാർഡ് ആൻഡ് ട്രിബ്യൂട്ട് എക്സിക്യൂട്ടീവ് ഷെഫ് അബ്ബാസി എന്നിവരായിരുന്നു ജഡ്ജസ്. എം.എം.പബ്ലിക്കേഷന്‍സ് സിഇഒ വി. സജീവ് ജോർജ്, ലുലു കമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, എസ്എം– യൂണിബിക് വിതരണ ഏജൻസിയായ എസ്.എം.ട്രേഡേഴ്സ് പ്രതിനിധി രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.