കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്കു നേരെ യുവാവിന്റെ കൊലപാതക ശ്രമം. കലൂർ ആസാദ് റോഡിൽ രാവിലെ 11 മണിയോടെയാണ് ഇതര സംസ്ഥാനക്കാരിയായ യുവതിക്കു വെട്ടേറ്റത്. ബംഗാൾ സ്വദേശി സന്ധ്യയെ അവരുടെ മുൻ സുഹൃത്തായ ഇതര സംസ്ഥാനക്കാരൻ ഫറൂഖാണ് വെട്ടിയത്. സ്ഥലത്തുനിന്നു ബൈക്കിൽ രക്ഷപെട്ട പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സന്ധ്യയും കൂട്ടുകാരിയും ആസാദ് റോഡിലൂടെ നടന്നു വരുമ്പോൾ ബൈക്കിലെത്തിയ ഫറൂഖ് യുവതിയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്തു വീശി. കൂടെയുണ്ടായിരുന്ന യുവതി തടഞ്ഞതിനാൽ വെട്ടേറ്റില്ല. വീണ്ടും നടത്തിയ ആക്രമണത്തിലാണ് സന്ധ്യയുടെ കൈക്കു വെട്ടേറ്റത്. ഇരുവരുടെയും പ്രണയ ബന്ധത്തിനിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു യുവതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി.