ജർമൻകാരായ മിഖായേലും ടോർബനും യാത്രകളോട് അടങ്ങാത്ത പ്രണയമാണ്. എഴുത്തുകാരിയായ മിഖായേലിനും എൻജിനീയറായ ടോർബനും ലോകം കാണാൻ തീരുമാനിച്ചത് 12 വർഷം മുമ്പ്. റോഡ് യാത്രകളെ ഇഷ്ടപ്പെട്ട അവർ ആദ്യം വാങ്ങിയത് ഒരു മിലിട്ടറി ട്രക്ക്. അതു മോഡിഫൈ ചെയ്ത് കാരവാനാക്കി. തങ്ങളുടെ രണ്ടു മക്കളടങ്ങിയ കുടുംബത്തിനു താമസിക്കാവുന്ന രീതിയിൽ മിലിട്ടറി ട്രക്കിനെ സഞ്ചരിക്കുന്ന വീടാക്കി മാറ്റി. ഭക്ഷണമുണ്ടാക്കാനും ഉറങ്ങാനുമെല്ലാമുള്ള സൗകര്യം ഇവരുടെ വാഹനത്തിലുണ്ട്. ഒരു രാജ്യത്തിന്റെ യഥാർഥ സംസ്കാരവും കാഴ്ചകളും കാണാൻ കാരവനിലുള്ള യാത്രയാണ് മികച്ചത് എന്നാണ് ഇവരുടെ പക്ഷം. തുടർന്നുള്ള 12 വർഷങ്ങൾ കൊണ്ടു മിഖായേലും ടോർബനും മക്കളും സഞ്ചരിച്ചത് 90 രാജ്യങ്ങൾ. ഭൂഖണ്ഡങ്ങൾ പിന്നിട്ട് ഇരുവരുടെ പച്ച കാരവന്റെ ചക്രങ്ങൾ കേരളത്തിന്റെ റോഡുകളിലൂടെയും സഞ്ചരിച്ചു. ഹിപ്പി.ട്രെയ്ൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവർ യാത്രയുടെ കഥകളും ചിത്രങ്ങളും സമൂഹത്തോടുപങ്കുവച്ചു...
കേരളത്തിലേക്ക്
ഹംപിയിൽ നിന്ന് ഗോവയിലേക്ക് അവിടെ നിന്നും കേരളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. കേരളത്തിന്റെ ഹരിതഭംഗി ആസ്വദിച്ച് മൂന്നാറിലെ തേയിലത്തോട്ടങ്ങളിലൂടെയുള്ള കാരവാൻ യാത്രകളുടെ ചിത്രങ്ങളും വിഡിയോയും ഇവരുടെ യാത്രാ വ്ളോഗിലുണ്ട്.
പച്ചവിരിച്ച പാടങ്ങളും കായൽ സവാരിയും ആസ്വദിക്കാൻ കുട്ടനാടിന്റെ മണ്ണിലേക്കും ഇവ്ര എത്തി.. കടലും കായലും ഒന്നിക്കുന്ന മനോഹാരിത നിറഞ്ഞ കാപ്പില്‍ ബീച്ചിലേക്കും വെള്ളമണൽ വിരിച്ച കടലോരവും നീണ്ട ചെങ്കൽ കുന്നുകളും നിറഞ്ഞ വർക്കല ബീച്ചിന്റെ സൗന്ദര്യത്തിലേക്കും ആലപ്പുഴയിൽ നിന്ന് അവരുടെ കാരവാൻ നീങ്ങി...