പാലക്കാട് നെന്മാറയിൽ യുവതിയെ 10 വർഷമായി മുറിയിൽ അടച്ചിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തി വനിതാ കമ്മിഷന്. നെന്മാറ പൊലീസിനോട് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.
യുവതി ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും കഴിഞ്ഞുവെന്ന വാർത്ത യുക്തിയ്ക്ക് നിരക്കുന്നതല്ലെന്നാണ് വിലയിരുത്തില്‍. പുരുഷനു വേണ്ടി അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണിത്. സംഭവത്തിന്റെ ഗൗരവം കുറച്ചു കാണാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഉടന്‍ നെന്മാറ സന്ദര്‍ശിക്കുമെന്നും കമ്മിഷന് അംഗം ഷിജി ശിവജി വ്യക്തമാക്കി. സാമാന്യയുക്തിയ്ക്ക് നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവില്ല.
മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും ഷിജി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയും കമ്മിഷന് പരിശോധിക്കുമെന്നും പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും ഷിജി ശിവജി വ്യക്തമാക്കി. അതേസമയം, പരാതികളില്ലെന്ന് യുവതി പറഞ്ഞതായി നെന്മാറ എംഎല്‍എ കെ. ബാബു പ്രതികരിച്ചു.