കൂടത്തായി കൊലപാതക പരമ്പരയിലെ നിർണായകമായ തെളിവായ സയനൈഡ് പൊലീസ് കണ്ടെത്തി. സയനൈഡെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പിയാണ് ഇന്നലെ രാത്രി പൊന്നാമറ്റത്തെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ജോളി തന്നെയാണ് പൊലീസിന് കുപ്പി എടുത്ത് നല്‍കിയത്. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പി. പിടിക്കപ്പെട്ടാല്‍ കഴിക്കാനാണ് സയനൈഡ് കരുതിയതെന്നാണ് ജോളി നൽകിയ മൊഴി.
ഒരു പകൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീട്ടിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി സമ്മതിച്ചത്. തുടർന്ന് രാത്രി ഒൻപതരയോടെ ജോളിയുമായി അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിലെത്തി. വിദഗ്ധ പരിശോധന അര്‍ധരാത്രിവരെ നീണ്ടു. അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്. പൊടി വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
കല്ലറ തുറന്നതിന് പിന്നാലെ പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് ജോളി വെളിപ്പെടുത്തി. എന്നാൽ അതിനുമുൻപ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരനായ കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ സഹോദരന് റോജോയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.