ഇന്ത്യയിൽ ഓരോ ദിവസം കഴിയുംതോറും ടിക് ടോക് ജ്വരം കൂടിവരുകയാണ്. ഇത്രയധികം ഇഷ്ടം നേടിയ മറ്റൊരു സോഷ്യൽ മീഡിയ ആപ്പ് വേറെയുണ്ടാകില്ല. അതേസമയം അശ്ലീലം കൂടിയതോടെ ആപ്പ് നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ടിക് ടോക് ഇന്ത്യയിൽ നിന്നുള്ള 60 ലക്ഷം വിഡിയോകൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തു. കമ്പനിയുടെ ചട്ടങ്ങൾ ലംഘിച്ചതാണ് കടുത്ത നടപടിയ്ക്ക് കാരണമായത്.
അപ്പ്ലോഡ് ചെയ്യുന്ന വിഡിയോകൾക്ക് നിയമവിരുദ്ധമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന നിയമം കർശനമായി പാലിക്കാനാണ് കമ്പനിയുടെ തീരുമാനം. ടിക് ടോക്കിന് ഇന്ത്യയില്‍ 20 കോടിയിലധികം ഉപഭോക്താക്കളുണ്ട്. സ്വദേശി ജാഗരണ്‍ മഞ്ച് എന്ന സംഘടന നല്കിയ പരാതിയിലാണ് ടിക്ക് ടോക്കിന് കേന്ദ്ര ഇലക്ട്രോണിക്- ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്.
ടിക് ടോക് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു പരാതി. ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും കമ്പനി ഉറപ്പ് നൽകി.