നടനും മുന്‍ ബിഗ് ബോസ് താരവുമായ ഫിറോസ് ഖാനൊപ്പമുള്ള തന്റെ ദാമ്പത്യ ജീവിതം നിയമപരമായി വേർപിരിയുകയാണെന്ന് നടി സജ്ന നൂർ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഇക്കാര്യത്തിൽ വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്.
പത്തുവർഷത്തോളം കൂടെ നിന്ന ആൾ അകന്നു പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ്. ഇതൊക്കെ ഒരനുഭവമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ച പല വിഷയങ്ങളും തരണം ചെയ്തിട്ടുണ്ട്. ഇതും കടന്നുപോകും എന്ന് ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഫിറോസ് ഖാൻ പറഞ്ഞു.
‘സജ്ന നൽകിയ അഭിമുഖത്തിൽപോലും അവളെന്നെ ഒരു കുറ്റം പോലും പറയുന്നില്ല. സജ്ന കുട്ടിത്തമുള്ള കുട്ടിയാണ്, അങ്ങനെ ചിന്തിച്ച് സംസാരിക്കാനൊന്നും അറിയില്ല. അവതാരകൻ പലകാര്യങ്ങളും ചോദിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. അവൾക്ക് ഞാൻ എന്താണെന്ന് അറിയാം. എനിക്കും അവൾ എന്താണെന്ന് അറിയാം. ഞങ്ങളെ സംബന്ധിച്ച് കരിയറിനുമൊക്കെ ഇതായിരിക്കും നല്ലതെന്ന് തോന്നി. സ്നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്. അവൾ ഇപ്പോൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ പത്ത് വർഷം ഞാൻ സജ്നയെ സ്നേഹിച്ചിട്ട് ഇപ്പോൾ കുറ്റം പറഞ്ഞാൽ എന്താണ് അർഥം. അതുപോലെ ചിലയിടങ്ങളിൽ നമ്മൾ തോറ്റ് കൊടുക്കുന്നതാണ് നല്ലത്. അതിന് ഒരു വിജയത്തിന്റെ സുഖമുണ്ട്. ഞാൻ തോറ്റവനാണ് എന്നല്ല അതിനർഥം. അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിച്ചു, അതിന് സമ്മതിച്ചു. അതാണ് ഞാൻ ഉദേശിച്ചത്. അദ്ദേഹത്തിന് നല്ലത് വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഞങ്ങൾ തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും ഞങ്ങൾക്കിടയിൽ വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. കാരണം, പറ്റിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ കാര്യം. അപ്പോൾ അതുമല്ല. അങ്ങനെ ഇവർ ഈ പറയുന്ന കാര്യങ്ങൾ ഒന്നുമല്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് വിവാഹമോചനം എന്നത് പലരുടെയും ധാരണയാണ്. അതല്ലാത്ത കാരണങ്ങൾ കൊണ്ടും ആളുകൾ വേർപിരിയാം. അത് ഓരോരുത്തരുടെയും ജീവിത സാഹചര്യമാണ്.
ഇത്രയും നാളും നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു ആള്‍. അതിന്റെ പകുതി പോയി. ഒരാളും ഒരാൾക്കും പകരമാവില്ല. നാളെ മറ്റൊരാൾ ജീവിതത്തിലേക്ക് വന്നാലും സജ്‌നയ്ക്ക് പകരമാവില്ല. അദ്ദേഹം പോയതിൽ എനിക്ക് ദുഃഖമുണ്ട്. അഞ്ചാറ് മാസമായി ഞങ്ങൾ ഈ ഡിവോഴ്സ് എന്ന പ്രോസസിലൂടെ പോവുകയാണ്.
ഒരു ചാനലിന്റെ മുമ്പിൽ വന്ന് ഇതൊക്കെ പറയണമെന്ന് ആഗ്രഹിച്ചിരുന്നില്ല. സജ്ന വന്നു പറഞ്ഞതിന്റെ മറുപടിയായിട്ടല്ല ഞാനിതൊക്കെ പറയുന്നത്. സജ്‌ന പറഞ്ഞതിന് ക്ലാരിറ്റി ഇല്ലാത്തത് കൊണ്ട് പലരും അതിനെ വളച്ച് ഒടിച്ചു’.– ഫിറോസ് ഖാൻ പറഞ്ഞു.