കലാഭവന്‍ ടീമിലെ തന്റെ പ്രിയ സുഹൃത്തുക്കളെ ഓര്‍ത്ത് വിതുമ്പി സലിം കുമാര്‍. കലാഭവന്‍ മണി ഉള്‍പ്പെടെ ഉള്ള ഉറ്റ സുഹൃത്തുക്കള്‍ ആരും ഇല്ലാതെ ആദ്യമായാണ് സ്റ്റേജ് പരിപാടിയില്‍ കയറുന്നതെന്നും ഒറ്റയ്ക്കായത് പോലെ തോന്നിപ്പോയെന്നും സലിം കുമാര്‍ പറഞ്ഞു. സുരാജ് വെഞ്ഞാറമൂടുമായി സ്റ്റേജിൽ കോമഡി സ്കിറ്റ് അവതരിപ്പിച്ചതിനു ശേഷമായിരുന്നു സലിം കുമാറിന്റെ കണ്ണീരില്‍ കുതിര്‍ന്ന സംഭാഷണം. പത്ത് വർഷത്തിന് ശേഷമായിരുന്നു സലിം കുമാര്‍ ഇത്തരത്തിലൊരു കോമഡി ഷോ ചെയ്യുന്നത്.
സലിം കുമാറിന്റെ വാക്കുകള്‍-
‘ഏറെ പിന്തുണച്ച സുരാജിനാണ് ഏറെ നന്ദി പറയേണ്ടത്. സത്യം പറഞ്ഞാൽ ഈ സ്കിറ്റ് അവതരിപ്പിക്കുമ്പോൾ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവൻ മണി, സന്തോഷ് കുറുമശേരി, അബി, റൊണാൾഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്റ്റേജിൽ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സ്റ്റേജിലെ പ്രാർത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി. ഈ വേദിയില്‍ പറയാൻ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മൾ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്. പത്ത് വർഷത്തിന് ശേഷമാണ് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നത്.’