‘‘2012ൽ ഓണക്കാലത്താണ് ശരണ്യയ്ക്ക് ആദ്യമായി തലച്ചോറിലെ ട്യൂമർ തിരിച്ചറിയുന്നത്. അന്നു ഞാൻ സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റാണ്. സഹായം അഭ്യർഥിച്ച് ശരണ്യ വിളിച്ചു. അന്നുമുതൽ അവളെന്റെ കുഞ്ഞനിയത്തിയാണ്. പെട്ടെന്നുതന്നെ ശരണ്യയെ ആർസിസിയിൽ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷൻ നടത്തി. തൊട്ടടുത്ത വർഷവും അതേ രോഗം വന്നു, മൂന്നും നാലും അഞ്ചും ആറും വർഷത്തിലും ഇതേ പ്രശ്നത്തിന് ഓപ്പറേഷൻ ആവർത്തിക്കേണ്ടി വന്നു. തൈറോയിഡ് രോഗം മൂർഛിച്ചതോടെ ഗ്ലാൻഡ് തന്നെ നീക്കം ചെയ്തു. ഇടയ്ക്ക് ഫിറ്റ്സ് വരും, അതിസങ്കീർണമായ അവസ്ഥയിലാകും അപ്പോൾ.
ഇതിനിടയിൽ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല. ഏഴാം വട്ടം ഈ വർഷവും രോഗം വന്നു. ആദ്യമാദ്യം ഓപ്പറേഷൻ സമയത്ത് പലരും സഹായിച്ചിരുന്നു. വീണ്ടും വീണ്ടും രോഗം വരുമ്പോൾ എന്തുചെയ്യാനാണ്. സഹായം ചോദിച്ചപ്പോൾ പലരും മുഖം കറുപ്പിച്ചു. ചിലർ പണം നൽകി. നിവൃത്തിയില്ലാതെയാണ് ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്. 50000 രൂപയെങ്കിലും കിട്ടിയാൽ മതിയെന്നേ അന്നു ചിന്തിച്ചുള്ളൂ. പക്ഷേ, വിഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷനുള്ള പണം ശരണ്യയുടെ അക്കൗണ്ടിലെത്തി. വിഡിയോ ജനങ്ങളിലെത്തിച്ചതിന് ‘വനിത ഓൺലൈൻ’ അടക്കമുള്ള മാധ്യമങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യ ഇ പ്പോൾ. പൂർണമായും തളർന്നുപോയ ശരീരത്തിന്റെ വലതുഭാഗത്തിന് ചലനശേഷി തിരിച്ചുകിട്ടി തുടങ്ങി. തുടർ ചികിത്സയിൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിലും രോഗം ആവർത്തിക്കില്ല എന്നു ഡോക്ടർമാർ ഉറപ്പു പറഞ്ഞിട്ടില്ല. അതുതന്നെയാണ് ഞങ്ങളുടെ ഭയവും...’’ സീമ ജി. നായരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.