Monday 04 March 2024 09:37 AM IST : By സ്വന്തം ലേഖകൻ

വിഷം ഉള്ളിൽച്ചെന്ന് 14 വയസുകാരൻ മരിച്ചു; സ്‌കൂൾ അധികൃതർ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

anex-upputhara

വിഷം ഉള്ളിൽച്ചെന്നു ചികിത്സയിലിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ മകൻ അനക്‌സ് (14) ആണു ശനിയാഴ്ച മരിച്ചത്. സ്കൂൾ അധികൃതർ വഴക്കുപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നു ബന്ധുക്കൾ ആരോപിച്ചു.

ഫെബ്രുവരി 5നു വൈകിട്ടാണു കുട്ടിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ആദ്യം ഉപ്പുതറ സിഎച്ച്‌സിയിലും പിന്നീടു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ശനിയാഴ്ച മരിച്ചു.

സംഭവ ദിവസം ക്ലാസിൽ കുട്ടിയുടെ പക്കൽനിന്ന് ബീഡി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണു വിഷം കഴിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

അതേസമയം, കുട്ടിയുടെ കൈവശം ബീഡി കണ്ടെത്തിയതിനെ തുടർന്നു രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം കുട്ടിയെ പറഞ്ഞയയ്ക്കുകയാണു ചെയ്തതെന്നു സ്‌കൂൾ അധികൃതർ അറിയിച്ചു. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു. അനക്‌സിന്റെ സംസ്‌കാരം നടത്തി. അമ്മ: അമ്പിളി. സഹോദരി: അജീഷ.

Tags:
  • Spotlight