Tuesday 06 June 2023 12:18 PM IST : By സ്വന്തം ലേഖകൻ

‘ഒരു ദിവസം അനിമൽ ആംബുലൻസില്‍, മതിയായ ചികിത്സ നല്‍കി’; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ട് തമിഴ്നാട്

elephant-arikomban-05

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ആന ഒരു ദിവസമായി അനിമൽ ആംബുലൻസിലായിരുന്നു. മതിയായ ചികിത്സ നൽകിയശേഷമാണ് തുറന്നുവിട്ടത്.

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയിൽ വനത്തിൽ തുറന്നുവിടാനാകില്ലെന്നും തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനു തമിഴ്നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട്– മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചത്. 

അതേസമയം, അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് ആദ്യം കോടതി തടഞ്ഞിരുന്നു. കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെയാണ് ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചത്.

Tags:
  • Spotlight