Wednesday 03 April 2024 12:07 PM IST : By സ്വന്തം ലേഖകൻ

ഇന്നോ നാളെയോ എത്തുമെന്നു കരുതി കാത്തിരുന്നു, ആര്യയുടെ മരണവിവരം വീട്ടുകാർ അറിയുന്നത് വിവാഹ ഒരുക്കങ്ങൾക്കിടെ

arunachal-demise

സ്കൂൾ അധ്യാപിക ആര്യ മരിച്ചത് വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുന്നതിനിടെ. അടുത്ത മാസം 7ന് ആണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മുംബൈയിലെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു വരൻ. 27ന് ആര്യയെ കാണാതായി. രാവിലെ 7 മണിയോടെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും വീട്ടിൽ മടങ്ങിയെത്തിയില്ല. അച്ഛൻ അനിൽകുമാർ സ്കൂളിൽ വിവരം തിരക്കിയപ്പോൾ ആര്യ സ്കൂളിൽ വന്നിട്ടില്ലെന്നും ഒരാഴ്ച അവധി പറഞ്ഞിരുന്നുവെന്നും അറിഞ്ഞു. 10 മണിയോടെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.

"ദേവിയും നവീനും വളരെ സന്തോഷത്തോടെയാണു ജീവിച്ചത്. വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. കോട്ടയത്ത് നവീന്റെ വീട്ടിലാണ് ദേവി താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രമാണ് തിരുവനന്തപുരത്തു വന്നിരുന്നത്. അരുണാചലിൽ വിനോദയാത്രയ്ക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നത് ".

ആര്യയുടെ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചപ്പോൾ കോളുകൾ പോയത് ദേവിയുടെ നമ്പറിലേക്കാണെന്നു കണ്ടെത്തി. പിന്നീട് ദേവിയുടെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ദേവിയും ഭർത്താവ് നവീനും യാത്ര പോയതിന്റെ വിവരങ്ങൾ ലഭിച്ചു. 27ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു മൂവരും ഗുഹാവത്തിയിലേക്കു പോയതായി കണ്ടെത്തുകയും ചെയ്തു. വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ആര്യയുടെ തിരോധാനം രഹസ്യമായാണ് വീട്ടുകാരും പൊലീസും കൈകാര്യം ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയതാകുമെന്നു പറഞ്ഞു പൊലീസ് വീട്ടുകാരെ ആശ്വസിപ്പിക്കുകയും ചെയ്തു. മകൾ ഇന്നോ നാളെയോ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അനിൽകുമാറും ഭാര്യ ജി.ബാലാംബികയും. ഇന്നലെ ഉച്ചയോടെയാണ് ആര്യയുടെ മരണവാർത്ത വീട്ടുകാർ അറിയുന്നത്.