മലപ്പുറം കാളികാവില്‍ കൊല്ലപ്പെട്ട രണ്ടു വയസുകാരിയെ പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നതായി അയല്‍വാസി അജ്മല്‍. മര്‍ദനം ചോദ്യം ചെയ്താല്‍ കുട്ടിയുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറയും. കുട്ടിയെ വീടിന് പുറത്തിറക്കാറില്ലായിരുന്നെന്നും അജ്മല്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടു വയസുകാരി നേരിട്ടത് ക്രൂരമര്‍ദ്ദനമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തലയോട്ടിയും നട്ടെല്ലും പൊട്ടിയതായി കണ്ടെത്തി.
തലച്ചോര്‍ ഇളകിയെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും മുറിവുണ്ട്. ചവിട്ടിയതായും സംശയം. കേസില്‍ പിതാവ് മുഹമ്മദ് ഫായിസ് കസ്റ്റഡിയിലായിട്ടുണ്ട്. മനോരമ ന്യൂസിലൂടെയാണ് അച്ഛനാണ് കൊന്നതെന്ന് അമ്മ വെളിപ്പെടുത്തിയത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
മുഹമ്മദ് ഫായിസ് കുഞ്ഞിനേയും മാതാവിനേയും പതിവായി മർദ്ദിക്കാറുണ്ടെന്നും പൊലീസിൽ അറിയിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു. പിഞ്ചുമകളെ പിതാവ് കൊലപ്പെടുത്തുന്നത് നേരിൽ കണ്ടിട്ടും തടയാൻ പോലും കഴിഞ്ഞില്ലെന്ന നിസഹായതയാണ് മാതാവ് പങ്കുവച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. അലമാരിയിലേക്കും കട്ടിലിലേക്കും എറിഞ്ഞെന്നും പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്കൊപ്പം മുത്തശ്ശിയേയും മുഹമ്മദ് ഫാസിൽ പതിവായി മർദ്ദിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ ഒട്ടേറെ പാടുകളുണ്ട്.