ഹൈവേ വിപുലീകരണത്തിനു സ്വന്തം സ്ഥലം നഷ്ടപരിഹാരം ആവശ്യപ്പെടാതെ വിട്ടു നൽകി ഒരു കുടുംബം. ഷൊർണൂർ–കൊടുങ്ങല്ലൂർ ഹൈവേ വീതി കൂട്ടുന്നതിനാണു ഷൊർണൂരിലെ രമേഷ് ഫെഡ്രിക് തന്റെ പഴയ വീട് ഉൾപ്പെടുന്ന 2.7 സെന്റ് സ്ഥലം ഹൈവേ അതോറിറ്റിക്കു കൈമാറിയത്. 100 വർഷം പഴക്കമുള്ളതായിരുന്നു വീട്.
കയ്യേറ്റം ഒഴിപ്പിക്കാനുള്ള നോട്ടിസ് ലഭിച്ചാലും കോടതിയെ സമീപിച്ച് അനുകൂല വിധി പ്രതീക്ഷിക്കുന്ന കാലത്താണു റോഡ് വീതി കൂട്ടുന്ന വിവരമറിഞ്ഞു സ്വന്തം നിലയ്ക്കു രമേഷ് സ്ഥലം നൽകിയത്. 100 വർഷം പഴക്കമുള്ള വീട് ഇതിനുവേണ്ടി പൊളിച്ചു മാറ്റുകയായിരുന്നു.
വർഷങ്ങളായി ദുബായിൽ ജോലി ചെയ്യുകയാണു രമേഷ്. ഒരു നാടിന്റെ വികസനത്തിന് വേണ്ടതു നല്ല റോഡാണ് എന്ന തിരിച്ചറിവാണു തന്നെ ഇതിനു പ്രേരിപ്പിച്ചതെന്നു രമേഷ് പറയുന്നു. ഷൊർണൂർ–കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ഷൊർണൂർ മേഖലയിൽ പുരോഗമിക്കുകയാണ്. റോഡിനു വേണ്ടി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ ചുറ്റുമതിൽ പൊളിച്ചിരുന്നു.
നോട്ടിസ് പോലും ലഭിക്കാതെയാണു രമേഷ് ഹൈവേ അതോറിറ്റിയെ സമീപിച്ചു സ്ഥലം നൽകാമെന്ന് അറിയിച്ചത്. ബ്രിട്ടിഷ് മാതൃകയിൽ കരിങ്കല്ലിൽ നിർമിച്ച ട്വിൻ കോട്ടേജാണു പൊളിച്ചു നീക്കിയത്. ഇതു പൈതൃക കാഴ്ചയായി നിലനിർത്താനായിരുന്നു ആഗ്രഹമെങ്കിലും ഹൈവേ വിപുലീകരണം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.