Thursday 04 April 2024 02:58 PM IST

‘അമ്മയിൽ നിന്ന് ഒരു നല്ലവാക്കു കേൾക്കാതെയാണ് വളർന്നത്, പക്ഷേ ഒടുവിൽ ആ സത്യമറിഞ്ഞു’: തരൂർ... ജീവിതം, രാഷ്ട്രീയം...

Tency Jacob

Sub Editor

sasiiibnmn

എന്തുകൊണ്ടോ ജനങ്ങൾക്ക് ഇഷ്ടമാണു ശശി തരൂരിലെ നേതാവിനെ. അതുകൊണ്ടു തന്നെ ഒരുപാടു  പ്രതീക്ഷകളും  അവര്‍ക്കുള്ളിലുണ്ട്. കടുകട്ടിയായ പുത്തന്‍ വാക്കുകള്‍ പറഞ്ഞു വിഭ്രമിപ്പിക്കുമ്പോഴും രാജ്യാന്തര വിഷയങ്ങളില്‍  ഉള്‍ക്കാഴ്ചകള്‍ പങ്കുവയ്ക്കുമ്പോഴും ഉറച്ച നിലപാടുകളോടെ രാഷ്ട്രീയം പറയുമ്പോഴും എഴുത്തില്‍ പുതിയ ലോകങ്ങള്‍ തുറന്നു കാട്ടുമ്പോഴുമെല്ലാം എതിര്‍ക്കുന്നവര്‍ക്കു പോലും പ്രിയപ്പെട്ടവനാകുന്നു തരൂര്‍.

വിവാദങ്ങളും വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ എ പ്പോഴും കൂട്ടിനുണ്ട്. പക്ഷേ, തരൂരിന്‍റെ ചുണ്ടിലെ ചിരി മായാറില്ല. തിരക്കേറിയ പകലില്‍ വനിത ഒരുക്കിയ ക്യാംപസ്  കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴും അതേ ചിരിയുണ്ട്, വാക്കുകളില്‍ കുസൃതിയുണ്ട്, കണ്ണുകളില്‍ പ്രതീക്ഷയുണ്ട്.

‘തരൂരോസോറസ്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ കടുകട്ടി വാക്കുകളാണോ ഞങ്ങളോടുള്ള സംഭാഷണത്തിലും പ്രയോഗിക്കുന്നത്  എന്നായിരുന്നു കുട്ടികളുെട പ്രധാന സംശയം.  ചിരി വിടാതെ തന്നെ തരൂര്‍ പറഞ്ഞു. ‘ഞാൻ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളൊന്നുമല്ല അവ. ആവശ്യമുള്ളപ്പോൾ എന്റെ സംഭാഷണത്തിൽ കടന്നു വരുന്നവയാണ്. അതൊന്നും അസാധാരണവും സങ്കീർണവുമായ വാക്കുകളൊന്നുമല്ല കേട്ടോ. എ ന്നാൽ, നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കാൻ ആ വാക്കുകൾ സഹായിക്കും...’

കുട്ടിക്കാലത്തു പഠനത്തിൽ മാത്രം പൂര്‍ണമായും മുഴുകിയിരുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. അതു പിന്നീടുള്ള ജീവിതത്തിൽ ഉപകാരപ്രദമായോ?

ഇപ്പോഴത്തെ കാലഘട്ടം വച്ചു നോക്കുമ്പോൾ അക്കാലത്തു കുറേ പരിമിതികളുണ്ടായിരുന്നു. ടെലിവിഷൻ, ഫോ ൺ, ഇന്റർനെറ്റ് തുടങ്ങി ശ്രദ്ധ തിരിക്കുന്ന സംഗതികളൊന്നുമില്ല. പഠനത്തിലായിരുന്നില്ല, വായനയിലാണു ഞാൻ കൂടുതലും മുഴുകിയത്. കുട്ടിക്കാലത്ത് എനിക്ക് ആസ്മ ഉ ണ്ടായിരുന്നു. പുറത്തു പോയി കളിക്കാനാകാതെ ശ്വാസത്തിന്റെ താളംതെറ്റലുകളുമായി കിടക്കയിൽ കിടക്കുന്ന ഒരു കുട്ടി നേരം പോക്കാൻ എന്തു ചെയ്യും ? വായനയായിരുന്നു എല്ലാം. വായിച്ചു വായിച്ചാണു നന്നായി എഴുതാനും സംസാരിക്കാനും പഠിച്ചത്. അതിലൂടെ ലോകത്തെ കണ്ടുപിടിക്കാനും ശ്രമിച്ചു.

വായിച്ച പുസ്തകങ്ങളിൽ നിന്നു പ്രചോദനമേകിയ ഒരു സ്ത്രീ കഥാപാത്രം ഉണ്ടോ?

പെട്ടെന്നു തോന്നുന്നതു ലിയോ ടോൾസ്റ്റോയ്‌യുടെ അന്ന കരേനീനയെയാണ്. കൗമാരകാലത്താണ് ആ പുസ്തകം വായിക്കുന്നത്. വല്ലാതെ ഉലച്ചു കള‍ഞ്ഞ കഥാപാത്രമായിരുന്നു അത്. മനുഷ്യർ അനുഭവിക്കുന്നത് ഏതു നൂറ്റാണ്ടിലായാലും ഭൂപ്രദേശത്തായാലും ഒരുപോലെയാണ്.

പക്ഷേ, നിങ്ങൾക്കു ഞാൻ പറയുന്നത്ര അടുപ്പം ഉണ്ടാകുമെന്നു തോന്നുന്നില്ല. കാരണം, നിങ്ങൾ വേറൊരു കാലഘട്ടത്തിലാണല്ലോ ജനിച്ചതും ജീവിക്കുന്നതും. സത്യജിത് റേയുടെ ചാരുലത എന്നെ വളരെ ആകർഷിച്ച കഥാപാത്രമാണ്. അപർണസെൻ സ്ത്രീകളെ മുഖ്യകഥാപാത്രമാക്കി എടുത്ത സിനിമകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

നാടകം അഭിനിവേശമായിരുന്നു എന്നു കേട്ടിട്ടുണ്ട്?

അച്ഛൻ ചന്ദ്രൻ തരൂരിനു സ്േറ്ററ്റ്സ്മാൻ പത്രത്തിലായി രുന്നു ജോലി. ഞാന്‍ ജനിച്ചതു ലണ്ടനിലാണ്. വളര്‍ന്നതും എട്ടാം ക്ലാസ് വരെ പഠിച്ചതും മുംെെബയിലും. അച്ഛൻ എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിച്ചു. ഡിബേറ്റിനും പ്രസംഗത്തിനും സ്കൂൾ നാടകത്തിനും എല്ലാം കൂട്ടിക്കൊണ്ടുപോയി.

ലോകത്തു ജീവിക്കാൻ പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളും ആവശ്യമുണ്ടെന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചു. അദ്ദേഹം പാലക്കാട് ഗ്രാമത്തിലെ ഓട്ടംതുള്ളൽ കലാകാരനായിരുന്നു. അതുകൊണ്ടാകണം ‘പെർഫോമ ൻസു’കൾക്കു പ്രാധാന്യം കൊടുത്തത്.

മുംബൈയിലെ സ്കൂളിൽ ഇന്റർക്ലാസ് ഡ്രാമാ കോംപറ്റീഷൻ നടത്തും. പങ്കെടുത്ത മൂന്നു വർഷവും ഞാനായിരുന്നു ബെസ്റ്റ് ആക്ടർ. ‘ഒലിവർ ട്വിസ്റ്റ്’ നാടകമാക്കിയപ്പോൾ ആർട്ഫുൾ ഡോഡ്ജറിന്റെ വേഷമായിരുന്നു എനിക്ക്. നാടകം കാണാൻ അന്നത്തെ ബോളിവുഡ് സൂപ്പര്‍താരം രാജ് കപൂർ വന്നിരുന്നു. എന്റെ അഭിനയം കണ്ടു പ്രശംസിക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാ മാതാപിതാക്കൾക്കും മക്കളെ കുറിച്ചു പരീക്ഷ, മാർക്ക് എന്നല്ലാതെ മറ്റു ചിന്തകളൊന്നുമില്ല. എന്തൊരു ബോറിങ് ആണത്.

ഡിഗ്രിക്കു പഠിച്ചത് ഡൽഹി സെന്റ് സ്റ്റീഫൻസിലാണ്. അവിടെയും എല്ലാ പരിപാടികളിലും പങ്കെടുത്തു. ഷേക്സ്പിയർ സൊസൈറ്റിയിൽ സജീവമായിരുന്നു. 1974 ൽ എന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ കോളജുകളിൽ ആദ്യമായി ക്വിസ് ക്ലബ് ആരംഭിക്കുന്നത്. 2014 ൽ ക്ലബ്ബിന്റെ നാൽപതാം വാർഷികത്തിന് അവർ എന്നെ ക്ഷണിച്ചിരുന്നു.

ജനീവയിൽ െഎക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുമ്പോഴും ഞാൻ തിയറ്റർ സൊസൈറ്റിയിൽ ചേർന്നിട്ടുണ്ട്. ആദ്യ നാടകത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം മനസ്സിലാക്കി. ജോലി ചെയ്തു വന്ന ശേഷം നാടകപഠനവും റിഹേഴ്സലും ഒക്കെ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയാണു നാടകാഭിമുഖ്യത്തിനു തിരശീല വീണത്.

ഇപ്പോൾ നാടകമൊന്നും മനസ്സിലില്ല. യാഥാർഥ്യത്തിലാണു മനസ്സു മുഴുവൻ. രാഷ്ട്രീയ നാടകങ്ങളോടു തീരെ താൽപര്യമില്ല. രാഷ്ട്രീയം എനിക്കു വളരെ ഗൗരവമേറിയ കാര്യമാണ്.

shashi 3 അച്ഛൻ ചന്ദ്രൻ തരൂരിനോടൊപ്പം

താങ്കളുടെ നേരെ വാ, നേരെ പോ... മട്ടിനു ചേർന്നതാണോ കേരള രാഷ്ട്രീയം ?

‘കാണിച്ചു കൂട്ടല്‍ രാഷ്ട്രീയ’ത്തിൽ എനിക്കു വലിയ വിശ്വാസമില്ല. രാഷ്ട്രീയത്തിന്റെ സത്യത്തിലാണു വിശ്വസിക്കുന്നത്. ഫോട്ടോ എടുക്കാൻ മാത്രമായി ഞാൻ പ്രവർത്തനങ്ങളൊന്നും ചെയ്യാറുമില്ല. ഞാൻ ട്വീറ്റ് ചെയ്തു തുടങ്ങിയ സമയത്തു കോൺഗ്രസ് പാർട്ടിയിലും സർക്കാരിലും ആരും ട്വിറ്റർ ഉപയോഗിച്ചിരുന്നില്ല. കുറേപേർ എന്നെ കുറ്റം പറഞ്ഞു. ഞാൻ അവരെ വെല്ലുവിളിച്ചു. ‘പത്തു വർഷത്തിനുള്ളിൽ നിങ്ങൾ എല്ലാവരും ട്വിറ്ററിലുണ്ടാകും.’ രണ്ടു വർഷമായപ്പോഴേക്കും എല്ലാവരും ട്വിറ്ററിലെത്തി. ലോകത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ നമ്മളും മാറണം.

തിരക്കുകൾക്കിടയിൽ ക്രിക്കറ്റ് പോലെയുള്ള ഇഷ്ടങ്ങൾക്കും എഴുത്തിനും വായനയ്ക്കുമെല്ലാം എങ്ങനെ സമയം ക ണ്ടെത്തുന്നു?

ഏഴു വയസ്സുള്ളപ്പോള്‍ എന്നെ അച്ഛൻ ക്രിക്കറ്റ് മാച്ച് കാണാൻ കൂട്ടിക്കൊണ്ടു പോയി. അതോടെയാണ് ഇഷ്ടം കയറുന്നത്. അന്നു തൊട്ടു ക്രിക്കറ്റ് നിരന്തരം പിന്തുടരുന്നു. എഴുപതുകളില്‍ അമേരിക്കയിൽ പഠിക്കാൻ പോയി. അവിടെ പത്രത്തിൽ ക്രിക്കറ്റ് വാർത്തകൾ വരില്ല. ഞാൻ വല്ലാതെ ബുദ്ധിമുട്ടി. ലൈബ്രറിയിൽ, ഒരാഴ്ച വൈകി വരുന്ന ബ്രിട്ടിഷ് പത്രത്തില്‍ ക്രിക്കറ്റ് വാർത്തകളുണ്ടാകും. അതിലെ സ്കോർ നോക്കി സമാധാനപ്പെടും. റേഡിയോയുടെ വരവോടു കൂടി മാറ്റങ്ങൾ ഉണ്ടായി. കമന്‍ററി കേട്ടു തുടങ്ങി.

ഇതൊന്നുമല്ലാതെ മറ്റ് എന്തെങ്കിലും ഇഷ്ടങ്ങൾ ?

മനുഷ്യരോട് ഇടപെടാൻ പ്രത്യേക താൽപര്യമുണ്ട്. അവർ എന്താണു ചിന്തിക്കുന്നത്, അവരുടെ ആഗ്രഹങ്ങളെന്താണ് ഇതെല്ലാം അറിയാൻ കൗതുകമാണ്. ആ മനുഷ്യരിൽ ഞാൻ തരംതിരിക്കലുകൾ വയ്ക്കാറില്ല.

നമ്മുടെ മനസ്സ് ഒരു കത്തി പോലെയാണ്. അതു മൂർച്ച കൂട്ടിക്കൊണ്ടേയിരിക്കണം. നമുക്കിഷ്ടമുള്ളതു മാത്രമല്ല, അല്ലാത്തതും നമ്മൾ വായിക്കുകയും അറിയുകയും വേണം. ഇപ്പോഴത്തെ ഈ ജോലി, എനിക്കേറ്റവും ഇഷ്ടമുള്ള വായനയുടെ സമയം വളരെയധികം അപഹരിക്കുന്നുണ്ട്. ഫ്ലൈറ്റിലുള്ള വായനയേ നടക്കുന്നുള്ളൂ. അതുപോലെ, എഴുത്ത് എനിക്ക് ഓക്സിജൻ പോലെയാണ്. അതും ഇപ്പോൾ നിർത്തി വച്ചിരിക്കുന്നു. ഇനി വരുന്നതു വലിയൊരു തിരഞ്ഞെടുപ്പാണ്. അതിനെ നേരിടുന്നതിനിടയിൽ മറ്റൊന്നിനും സമയം കിട്ടില്ല.

പേരക്കുട്ടികളോടൊത്തു ചെലവഴിക്കാൻ സമയം കണ്ടെത്താ ൻ കഴിയാറുണ്ടോ?

വലിയൊരു സങ്കടമാണ് അത്. പേരക്കുട്ടികൾ താമസിക്കുന്നത് അമേരിക്കയിലാണ്. അവിടെ പോകുമ്പോൾ മാത്രമാണ് അവരെ കാണാൻ സാധിക്കുന്നത്. വാഷിങ്ടണിൽ താമസിക്കുന്ന മകൻ ഇഷാനും ഭാര്യ ഭൂമിയും ഒരു വയസ്സായ കുട്ടിയും കഴിഞ്ഞ ക്രിസ്മസിനു ഡൽഹിയിൽ വന്നിരുന്നു. കനിഷ്ക്കിനും ഭാര്യ അമാൻഡയ്ക്കും രണ്ടു മക്കളാണ്. വേനൽക്കാല അവധിക്കു മാത്രമേ ന്യൂയോർക്കിൽ നിന്ന് അവർക്ക് ഇന്ത്യയിലേക്കു വരാൻ സാധിക്കൂ.

മൂത്ത പേരക്കുട്ടിക്ക് അ‍ഞ്ചു വയസ്സാകാറായി. ഇന്ത്യയിൽ കിട്ടുന്ന ബസ്, കാർ, ട്രെയിൻ പോലെയുള്ള കളിപ്പാട്ടങ്ങളോട് അവന് ഇഷ്ടക്കൂടുതലുണ്ട്. അവ വാങ്ങിക്കൊണ്ടു പോകും. അവന്റെ അനിയത്തിക്ക് ഒന്നര വയസ്സേ ഉള്ളൂ. കക്ഷിക്ക് ആന, സിംഹം പോലെയുള്ള കളിപ്പാട്ടങ്ങളോടാണു പ്രിയം. അവരോടൊപ്പം കൂടി പാട്ടു പാടും കളിക്കും. ഞാൻ ആസ്വദിക്കുന്ന നിമിഷങ്ങളാണ് അതെല്ലാം. ഒരു അമേരിക്കൻ സുഹൃത്തു പറഞ്ഞ വാചകമുണ്ട്. ‘ഒരു മുത്തച്ഛനാകുന്നതിലെ ആനന്ദം മുന്നേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇടയിലുള്ള കാലഘട്ടം ഞാൻ ഒഴിവാക്കുമായിരുന്നു.’

രാഷ്ട്രീയത്തിൽ ഉറ്റ സുഹൃത്ത് ആരാണ്?

ലോകം മുഴുവൻ സുഹൃത്തുക്കളുണ്ട്. നാലും അഞ്ചും വയസ്സിൽ ഒരുമിച്ചു പഠിച്ചവർ വരെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. സൗഹൃദങ്ങളിൽ ഒരിക്കലും തിരഞ്ഞെടുപ്പുകൾ പാടില്ല എന്നാണ് എന്റെ പക്ഷം. ഒരാളുടെ പേരു പറഞ്ഞാൽ ബാക്കിയുള്ളവർ ദുഃഖത്തിലാകും.

അമ്മയുമായി നല്ല അടുപ്പമാണല്ലോ?

മൂന്നു വർഷമായി അമ്മ ലില്ലി തരൂർ, എന്റെയൊപ്പം ഡൽഹിയിലുണ്ട്. ഞങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഞാൻ ക്ലാസ്സിൽ ഒന്നാമതായി വന്നാലും അതു പോര എന്നായിരുന്നു അമ്മയുടെ നിലപാട്. മറ്റൊരു ഗ്രേഡിലെ വിദ്യാർഥിയുടെ മാർക്ക് വച്ചു താരതമ്യം ചെയ്തു കൊണ്ടേയിരിക്കും.

എെന്‍റ ‘കലാപം’ എന്ന നോവൽ ‘ഹെർ ഡിവൈൻ ഡിസ്കണ്ടെന്റ്’ എന്നു രേഖപ്പെടുത്തി അമ്മയ്ക്കാണു സമർപ്പിച്ചത്. അത്രയ്ക്ക് അസന്തുഷ്ടയായിരുന്നു. കുട്ടിക്കാലത്ത് ഒരു നല്ല വാക്ക് അമ്മയിൽ നിന്നു കേൾക്കാതെയാണു ഞാൻ വളർന്നത്. പിന്നീടാണറിഞ്ഞതു മറ്റുള്ളവരോട് എന്നെ വളരെയധികം പുകഴ്ത്തി സംസാരിക്കാറുണ്ടെന്ന്. സുഹൃത്തുക്കളെല്ലാം അമ്മയെ കാണുമ്പോൾ മാറി പോകും. ‘ഇവർ എപ്പോഴും മകനെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരിക്കും.’ എന്നതായിരുന്നു കാരണം.

ഒരിക്കൽ മാത്രം എനിക്കു ക്ലാസ്സിസില്‍ മൂന്നാം റാങ്കായി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് അമ്മ എന്നെ നോക്കിയ നോട്ടം. മരണം സംഭവിച്ചതു പോലെയായി ഞങ്ങളുടെ വീട്. ഞാൻ മറുത്തൊന്നും പറയാതെ അമ്മയെ സന്തോഷിപ്പിക്കുക എന്നതു വെല്ലുവിളിയായി ഏറ്റെടുത്തു.

shashi 2

വീടിനെ മുന്നോട്ടു നയിച്ചത് അമ്മയാണ്. ഇപ്പോൾ കുറേയൊക്കെ അമ്മ മയപ്പെട്ടു. ഈ പ്രായത്തിൽ അമ്മയെ എന്റെയൊപ്പം കൂട്ടാനും സമയം ചെലവാക്കാനും ഭാഗ്യമുണ്ടായല്ലോ. പതിനാറാം വയസ്സിൽ പഠനത്തിനായി വീടു വിട്ടു പോയ വ്യക്തിയാണ് ഞാൻ. ആദ്യമൊക്കെ കടമ പോലെയാണു ഞാൻ അമ്മയെ സ്നേഹിച്ചത്. ഇപ്പോൾ അമ്മ എന്നും എന്നെക്കുറിച്ചു നല്ല വാക്കുകൾ പറയുന്നുണ്ട്.

മക്കളെ കുട്ടിക്കാലത്ത് അടിച്ചിട്ടുണ്ടോ?

മക്കളെയെന്നല്ല, ജീവിതത്തിൽ ആരെയും ഞാൻ അടിച്ചിട്ടില്ല. പഠനത്തിൽ ഓരോ വഴികൾ തിരഞ്ഞെടുക്കാൻ അച്ഛൻ സ്വാതന്ത്ര്യം തന്നിരുന്നു. പഠനത്തിൽ ഒന്നാമതായ ഞാൻ ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്തപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. ചരിത്രമാണ് എനിക്ക് ഏറ്റവുമിഷ്ടം എന്നറിഞ്ഞപ്പോൾ അച്ഛൻ വേറെയൊന്നിനും നിർബന്ധിച്ചില്ല. എന്റെ മക്കളോടും ഞാൻ അതുതന്നെയാണു ചെയ്തത്. രണ്ടുപേരും ചരിത്രവും വേറെ വിഷയങ്ങളും പഠിച്ചു. അവരുടെ അമ്മ തിലോത്തമ ഇംഗ്ലിഷ് പ്രഫസറാണ്. ആ അഭിരുചികളും അവർക്കുണ്ട്. ഇഷാൻ വാഷിങ്ടൺ പോസ്റ്റിൽ കോളമിസ്റ്റാണ്. കനിഷ്ക് ഫോറിൻ അഫയേഴ്സ് മാഗസിനിൽ സീനിയർ എഡിറ്ററും.

കനിഷ്ക് എഴുത്തിലേക്കു വന്നിരുന്നു. കോളജിൽ പഠിക്കുമ്പോൾ കഥകളെഴുതി. പുസ്തകമാക്കിയപ്പോൾ വലിയ വിജയവുമായിരുന്നു. നൊബേൽ ജേതാക്കളായ യോസെ സരമാഗു, ഇറ്റാലോ കാല്‍വിനോ എന്നിവരുമൊക്കെയാ യിട്ടാണു താരതമ്യം ചെയ്തത്. ആ പുസ്തകം പല ഭാഷകളിലും തർജമ ചെയ്തു. അതുകണ്ടു പ്രസാധകർ സമീപിച്ചപ്പോൾ മൂന്നു പുസ്തകത്തിനു കരാറൊപ്പിട്ടു.

ആ സമയത്താണ് അവനു കുഞ്ഞു ജനിക്കുന്നത്. ഒരു യാഥാർഥ്യം അവനപ്പോള്‍ ബോധ്യമായി. എഴുത്തിൽ നിന്നു കിട്ടുന്ന പ്രതിഫലം കുട്ടിയുടെ ഹെൽത് ഇൻഷുറൻസ് എടുക്കാനേ അേമരിക്കയില്‍ തികയൂ. അങ്ങനെ അവൻ ജോലിക്കു ചേർന്നു. ഇപ്പോൾ ആറു വർഷമായി. പുതിയ പുസ്തകമൊന്നും ഇറങ്ങിയിട്ടില്ല.

പരാജയപ്പെട്ടുവെന്ന് അറിയുന്ന നിമിഷത്തെ എങ്ങനെയാണു നേരിടുന്നത്?

െഎക്യരാഷ്ട്രസഭയുെട ജനറല്‍ സെക്രട്ടറിയായും കോ ൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചപ്പോഴാണു പരാജയമറിഞ്ഞത്. പക്ഷേ, എനിക്കു സങ്കടമില്ല. ഞാൻ നൂ‌റു ശതമാനം പരിശ്രമം കൊടുത്തു. ഞാൻ പറഞ്ഞതും ചെയ്തതുമെല്ലാം ആളുകൾക്കു മനസ്സിലായി. ഒരു കുറ്റവും ആർക്കും കണ്ടുപിടിക്കാനുണ്ടായിരുന്നില്ല. വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരം ഡോ. മൻമോഹൻ സിങ് ആണ് എന്നോടു യുഎന്നിൽ മത്സരിക്കാൻ ആവശ്യപ്പെടുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സോണിയഗാന്ധി അടക്കമുള്ളവർ പറഞ്ഞിട്ടുണ്ട്. ‘നിങ്ങൾ പറഞ്ഞതും ചെയ്തതും പാർട്ടിക്ക് ഗുണമേ വരുത്തിയിട്ടുള്ളൂ.’ എന്ന്. സംസാരത്തിലും ചിന്തയിലും പ്രവൃത്തിയിലും മാറ്റം കൊണ്ടുവരാനായെങ്കിലും പലരും അംഗീകരിച്ചിട്ടില്ല. പ തിയെ മാറിയേക്കും. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. അതുകൊണ്ടു പരാജയപ്പെട്ടാലും നിരാശരാകുന്നതെന്തിന്?

ട്രോളുകൾ വേദനിപ്പിക്കാറുണ്ടോ?

ട്രോളുകൾ പൊതുവെ ആസ്വദിക്കാറാണുള്ളത്. ഒാണത്തിന് അമ്പലത്തില്‍ േതങ്ങ ഉടയ്ക്കുന്ന ചിത്രം വന്നപ്പോള്‍ കുറേ ട്രോൾ ഇറങ്ങി. പലതും തമാശ നിറഞ്ഞതായിരുന്നു. പെൺകുട്ടികളുടെ ഒപ്പം ഫോട്ടോ എടുത്താലുടന്‍ വിവാദമാക്കാനും ട്രോളാനും കുറേപ്പേരുണ്ട്. അതവരുടെ മനോഭാവമാണ്.

അതുകൊണ്ടു ഞാന്‍ ഇപ്പോഴേ ജാമ്യമെടുക്കുന്നു. വ നിതയില്‍ െപണ്‍കുട്ടികളൊടൊപ്പമുള്ള ഫോട്ടോ പ്രസിദ്ധപ്പെടുത്തിയതിനുശേഷം എന്തെങ്കിലും വിവാദമുണ്ടായാ ൽ ഞാന്‍ ഉത്തരവാദിയല്ല. ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല.

സ്ത്രീകളോട് വളരെ മനോഹരമായും ആകർഷണീയമായും പെരുമാറാൻ പഠിച്ചതെവിടെനിന്നാണ്?

പല പയ്യന്മാരും എന്നോട് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. ‘നിങ്ങൾ സ്ത്രീകളോടു ബഹുമാനത്തോടെ സംസാരിക്കൂ. അവരുടെ ഭംഗിയോ ഉടുപ്പോ മാത്രം കണ്ടു പെരുമാറിയാൽ അവർ നിങ്ങളോടു സംസാരിക്കാനേ പോകുന്നില്ല. അവരോട് ആദരവോടെ സംസാരിക്കുക, അവർ പറയുന്നതു കേൾക്കുക. സ്ത്രീകളോടു മനുഷ്യനോടെന്ന പോലെ പെരുമാറുക. ഇതാണെനിക്കു പറയാനുള്ളത്.

ഞാൻ ജനിച്ചതും വളർന്നതും കരുത്തരായ സ്ത്രീകളുടെ ഇടയിലാണ്. സഹോദരിമാരുടെ കൂട്ടുകാരികള്‍ വീട്ടിൽ വരും. അവരോടൊക്കെ ഇടപഴകിയാണു സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ചത്.

വിവാദങ്ങിൽ ഭയം തോന്നാറുണ്ടോ ?

നിങ്ങൾക്കു നിങ്ങളെക്കുറിച്ചു തിരിച്ചറിവുണ്ടെങ്കിൽ ഭയക്കുന്നതെന്തിന്? മറ്റുള്ളവരുടെ അരക്ഷിതാവസ്ഥയാണു നിങ്ങളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അതു നിങ്ങൾക്ക് ആവശ്യമില്ലെന്നും മനസ്സിലാക്കുക. അമിതമായി പ്രതികരിക്കാതിരിക്കുക. എന്റെ പഴയ ബോ സ്, കോഫി അന്നൻ ഒരിക്കലൊരു പഴമൊഴി പറഞ്ഞുതന്നു. അദ്ദേഹത്തിന് അച്ഛൻ പറഞ്ഞുകൊടുത്തതാണത്. ‘സ്രാവ് കടിച്ചാൽ ചോര വരില്ല.’

ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. സ്രാവ് കടിച്ചാ ൽ എന്തായാലും ചോര വാർന്നൊഴുകും. പിന്നെ, എന്താ ണ് ഇങ്ങനെ പറയുന്നത്! ‘ഇതിന്റെ അർഥം ഒരു ദിവസം നിങ്ങൾക്കു മനസ്സിലാകു’മെന്നു പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സമീപകാലത്ത് ഒട്ടും ന്യായീകരിക്കാനാകാത്ത ചില വിവാദങ്ങൾ എന്നെക്കുറിച്ചു വന്നപ്പോൾ പഴമൊഴിയുടെ അർഥം ശരിക്കും മനസ്സിലാക്കി. സ്രാവു കടിക്കുമ്പോൾ നമ്മൾ രക്തം വാർക്കുകയാണെങ്കിൽ അതിനു തൃപ്തിയാകും. താനുണ്ടാക്കിയ മുറിവ് അവനെ വേദനിപ്പിച്ചിരിക്കുന്നു. എത്ര രക്തം വാർന്നൊഴുകിയാലും അതു പുറമേ കാണിക്കാതെ, അവഗണിക്കുക. നിങ്ങളിലും സത്യത്തിലും വിശ്വസിച്ചു ചെയ്യുന്നതെന്തും അതിന്റെ മികവിൽ എത്തുമെന്നു മനസ്സിലാക്കിയിരിക്കുക. കൂടെ നിൽക്കുന്നവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുക.

ശശി തരൂരിനൊത്തുള്ള ക്യാംപസ് കൂട്ടായ്മ. ഇടത്തു നിന്നു വലത്തോട്ട്: മീനാക്ഷി എസ്, അനഘ സുരേഷ്, ഗിരിനന്ദിനി റാം, അലീഫ സലിം, നികേത എസ്. സുരേഷ്, റിമ സുരേഷ്

നാളത്തെ ഇന്ത്യയിൽ താങ്കൾ വിഭാവനം ചെയ്യുന്ന സ്ത്രീസമൂഹം ഏതു തരത്തിലുള്ളതാണ് ?

ഈ ലോകം കൂടുതൽ കൂടുതൽ സ്ത്രീകളുടേതായി മാറിക്കൊണ്ടിരിക്കുന്നു. സർവകലാശാലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം കുറവെങ്കിലും നേട്ടങ്ങളുടെ കാര്യത്തിൽ അവർക്കാണ് ആധിപത്യം. മെറിറ്റ് ലിസ്റ്റിൽ പ്രധാനമായും സ്ത്രീകളാണ്. ടെക്നോളജി കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ ഉന്നതസ്ഥാനമാനങ്ങൾ കൈവരിക്കും. യുദ്ധം പോലും കംപ്യൂട്ടറുകളും ഡ്രോണുകളും നിയന്ത്രിക്കുന്ന ഇക്കാലത്ത് മസിൽ പവറിനൊന്നും ഒട്ടും പ്രാധാന്യമില്ല. ബുദ്ധിക്കും അനുതാപത്തിനും ആർദ്രതയ്ക്കുമെല്ലാമാണ് അവിടെ സ്ഥാനം. സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ നന്നായി അതു പ്രകടിപ്പിക്കാനാകും. സ്ത്രീകേന്ദ്രീകൃത ലോകത്തു സ്വയം മെച്ചപ്പെടുത്താൻ പുരുഷന്മാർ കഠിനമായി പോരാടേണ്ടി വരും എന്നാണ് എന്റെ വീക്ഷണം.

ഒരേയൊരു ഉറ്റസുഹൃത്ത്

എന്റെ ഉറ്റ സുഹൃത്ത് അച്ഛൻ ചന്ദ്രൻ തരൂർ ത ന്നെയായിരുന്നു. 64 വയസ്സാകാൻ രണ്ടു മാസം ബാക്കിനിൽക്കേയാണ് അദ്ദേഹം ലോകം വിട്ടു പോകുന്നത്. അന്ന് എനിക്കു 37 വയസ്സ്. ആ ദിവസം എന്റെ ജീവിതത്തിൽ വന്നെത്തിയപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായി.

എന്റെ 64–ാം പിറന്നാളിന്റെയന്ന് അച്ഛൻ ജീവിച്ചിരുന്നതിനേക്കാൾ കൂടുതൽ കാലം ഞാൻ ജീവിക്കുന്നു എന്ന യാഥാർഥ്യം എന്നെ വിഷമിപ്പിച്ചു. എ ന്റെ മുത്തച്ഛൻ 48ാം വയസ്സിലാണു മരിച്ചത്. അദ്ദേ ഹവും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

വേദനിപ്പിക്കുന്ന ഒരു ഓർമയുണ്ട്. കുട്ടിക്കാലത്ത് അച്ഛൻ എന്നെ വളരെയധികം അടിച്ചിരുന്നു. സ ഹോദരിമാരെ അത്ര അടിച്ചിരുന്നില്ല.

ഒരിക്കല്‍ ജനീവയിൽ നിന്ന് അവധിക്കു വീട്ടിലെത്തിയപ്പോഴാണ് ഈ സംഭവം. അച്ഛൻ ജോലി കഴിഞ്ഞെത്തുമ്പോൾ വൈകുന്നേരങ്ങളിൽ ഞങ്ങളൊരുമിച്ചു നടക്കാൻ പോകും. ഒരു ദിവസം നടക്കുന്നതിനിടെ അച്ഛൻ എന്റെ കൈപിടിച്ചു നിർത്തി പറഞ്ഞു,

‘ഞാൻ നിന്നോടു ക്ഷമ ചോദിക്കുന്നു. നാട്ടിൽ കുട്ടികളെ അടിച്ചു വളർത്തുന്നതാണു കണ്ടത്. അതുകൊണ്ടാണു നിന്നെ അടിച്ചത്. ഞാനതു ചെയ്യാൻ പാടില്ലായിരുന്നു...’ അച്ഛന്റെ മുഖത്തു സങ്കടം നിറ‍ഞ്ഞിരുന്നു. ആ നിമിഷം എനിക്കു മറക്കാൻ സാധിക്കില്ല.

ടെൻസി ജെയ്ക്കബ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ