ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നു തന്നെ വീടു തകർന്നതു കണ്ടു മരവിച്ചു നിൽക്കുകയാണ് തൃപ്പൂണിത്തുറ ചൂരക്കാട് ശ്രീവിലാസിൽ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും. ഒട്ടേറെ പ്രതീക്ഷകളോടെ പുതിയ വീട്ടിൽ ഇന്നലെ എത്തിയതാണ്. കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്നതിനാൽ അകത്തേക്കു കയറാൻ പറ്റുന്നില്ല. വലിയ തുക വായ്പയെടുത്തു പണിത വീടാണ്. ഇനിയും ഒരുപാടു പണം മുടക്കിയാലേ ഇനി താമസിക്കാൻ സാധിക്കൂ.
‘നാനൂറിലധികം ആളുകൾ ഞായറാഴ്ച ഗൃഹപ്രവേശനച്ചടങ്ങിൽ ഇവിടെ കൂടിയിരുന്നു. കളിയും ചിരിയും നിറഞ്ഞ അന്തരീക്ഷം തൊട്ടുപിറ്റേന്നു ദുഃഖത്തിലേക്കു മാറി’. അവർ പറഞ്ഞു. "വീടിന്റെ ഭിത്തി ഒഴികെ ജനലുകളും വാതിലും എല്ലാം തകർന്നു. സ്ഫോടന സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തി പരിശോധിച്ചപ്പോഴാണ് എല്ലാം തകർന്നതായി കണ്ടത്. വീടിന്റെ മേൽക്കൂരയടക്കം തകർന്നു. ഭാര്യ റിട്ട. ആയുർവേദ ഡിഎംഒ ഡോ. വത്സലകുമാരിയുടെ ക്ലിനിക്കിലേക്ക് കൊണ്ടുപോകാൻ വേണ്ടി സൂക്ഷിച്ചിരുന്ന മരുന്നുകളെല്ലാം നശിച്ചു."- ശ്രീനാഥ് പറയുന്നു.