പെണ്ണുങ്ങളെല്ലാം ആണത്തത്തിനു താഴെയാണെന്ന പഴകിദ്രവിച്ച ചിന്തകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ആണുങ്ങൾക്ക് ആവോളം സ്വാതന്ത്ര്യവും പെണ്ണുങ്ങളെ അബലകളുമാക്കുന്ന ഇപ്പറഞ്ഞ ലിംഗ വിവേചനങ്ങൾക്ക് സംഗീതം കൊണ്ട് മറുപടി പറയുകയാണ് വ്ലോഗർ കാർത്തിക് കൃഷ്ണൻ. 'ആണായാൽ കരയല്ലേ, പെണ്ണായാൽ കുനിയല്ലേ..' എന്ന് തുടങ്ങുന്ന പാട്ട് നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുള്ള വിവേചനങ്ങളുടേയും കാഴ്ചപ്പാടുകളേയും നേർസാക്ഷ്യമാണ്.
'വിഷമം വന്നാൽ കടിച്ചമർത്തണമെന്നും ആരോടും പറയാതെ നടക്കണമെന്നും 28 വയസിനുള്ളിൽ സ്വന്തം വീടും ജോലിയും കാറും' ഒക്കെ വേണമെന്ന് ആണുങ്ങളെ പറഞ്ഞ് സമൂഹം പഠിപ്പിക്കുകയാണ്. അതേ സമൂഹം പെൺകുട്ടികളോട് 21 വയസായാൽ കല്യാണം കഴിക്കണമെന്നും നേരം ഇരുട്ടുന്നതിന് മുമ്പ് വീട്ടിൽ കയറണമെന്നും പറയുന്നു. ആരാണ് ഇത്തരം ചട്ടക്കൂടുകൾ ഉണ്ടാക്കിയതെന്ന ചോദ്യത്തോടെയാണ് പാട്ട് അവസാനിപ്പിക്കുന്നത്. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ ഈ പാട്ട് പങ്കുവച്ചത്.
വിഡിയോ കാണാം