ആർ.വിയുടെ മരണം മായയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതുൾക്കൊള്ളാനാവട്ടെ മാസങ്ങളുടെ കഠിനാധ്വാനവും ക്ഷമയും കണ്ണീരും വേണ്ടിവന്നു. ആർ.വി. തന്റെ ജീവിതത്തിന്റെ അവസാനവാക്കായിരുന്നു എന്നു ചിന്തിച്ചിടത്തുനിന്ന് അവനുവേണ്ടി ഉയിർത്തെഴുന്നേൽക്കണം, ജീവിക്കണം എന്ന തോന്നൽ ഉണ്ടാക്കിയെടുത്ത നിമിഷം മായയുടെ ജീവിതംതന്നെ മാറിമറിഞ്ഞു.
ആറു വർഷം പ്രണയിച്ച ആർ.വിയെ ആകസ്മികമായി എത്തിയ അപകടം തട്ടിയെടുത്തെങ്കിലും ഒന്നിച്ചുകണ്ട സ്വപ്നങ്ങളിലേക്ക് ഒറ്റയ്ക്കു പോകാനുള്ള ആത്മധൈര്യം മായ ആർജിച്ചെടുത്തു. മായ മോഹൻ ആർ.വി. മായയായി. അതാവട്ടെ കേരളത്തിലെ അറിയപ്പെടുന്ന പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ റൈഡറുടെ പുതുജീവിതത്തിന്റെ തുടക്കവുമായി. അതീന്ദ്രിയ ശക്തികളുടെ സാന്നിധ്യമുണ്ടെന്നു പറയപ്പെടുന്ന ആയിരത്തിലധികം സ്ഥലങ്ങൾ ഇതുവരെ സന്ദർശിച്ചു. കേരളം മുഴുവനും രാജ്യത്തെ 16 സംസ്ഥാനങ്ങളിലും ഇതിനോടകം യാത്രകൾ നടത്തിക്കഴിഞ്ഞു. ഹരിത കേരളം മിഷന്റെ റിസോഴ്സ് പഴ്സൻ കൂടിയാണ് മുപ്പത്തിനാലുകാരിയായ മായ.
കഷ്ടപ്പാടുകളുടെ ബാല്യം
അച്ഛനില്ലാതെ വളർന്ന ബാല്യമായിരുന്നു മായയുടേത്. മായയ്ക്കും രണ്ടു ചേട്ടന്മാർക്കും നല്ല വിദ്യാഭ്യാസം നൽകി അവരെ വളർത്തി വലുതാക്കാൻ അമ്മ ശാന്തമ്മ വളരെയധികം കഷ്ടപ്പെട്ടു. അധ്യാപക ജോലിയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ കാലിനു പരുക്കേറ്റതിനാൽ പിന്നീട് ജോലിക്കുപോകാൻ സാധിച്ചില്ല. എങ്കിലും അമ്മയുടെ നിശ്ചയദാർഢ്യവും മക്കളുടെ കഠിനാധ്വാനവും ആ കുടുംബത്തെ വളർത്തുകയായിരുന്നു. പ്രാപ്തിയായ കാലം മുതൽ മായയും ട്യൂഷനെടുത്ത് വരുമാനം ഉണ്ടാക്കിത്തുടങ്ങി. തുടർപഠനത്തിനും മറ്റുമായി ഈ തുകയാണ് ഉപയോഗിച്ചത്.
ജീവിതം മാറ്റിമറിച്ച റിപ്പബ്ലിക് ഡേ
2012 ജനുവരി 26നാണ് ആ ദുരന്തവാർത്ത മായയെ തേടിയെത്തിയത്. കോഴഞ്ചേരിയിൽവച്ചുണ്ടായ ബൈക്ക് അപകടത്തിൽ ആർ.വി മരിച്ചു. അന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ദുരന്തനിവാരണ കമ്മിറ്റിയിൽ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ആയി ജോലി നോക്കുകയായിരുന്നു മായ. ഈ സംഭവത്തിനു ശേഷം ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. രണ്ടു മതവിഭാഗങ്ങളിൽപെട്ടവരായ ആർ.വിയുടെയും മായയുടെയും പ്രണയം നേരത്തെ വീട്ടിലറിഞ്ഞിരുന്നു. അതിന്റെ എതിർപ്പുകൾക്കിടയിൽ നിൽക്കുമ്പോഴാണ് ആർ.വിയുടെ വേർപാട്. ഇപ്പോഴും മനസ്സിൽ മങ്ങാതെ സൂക്ഷിക്കുന്ന പ്രണയം മുഴുവൻ ആർ.വി. എന്ന ചുരുക്കപ്പേരിലൊതുക്കുന്നു മായ.