Friday 15 March 2024 12:36 PM IST

‘സുകുവേട്ടന്റെ വീട്ടിൽ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ’: ഞെട്ടിച്ച് പ്രപ്പോസൽ: പ്രണയകാലം ഓർത്ത് മല്ലിക

Vijeesh Gopinath

Senior Sub Editor

mallika-sukumaran

നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഒാരോ ഒാർമത്തിരയിലും പ്രതീക്ഷയും നൊമ്പരവും ഉയർത്തെഴുന്നേൽപ്പും...

എന്തു രസമുള്ള പേരാണു െെകനിക്കര മാധവന്‍പിള്ള മകള്‍ക്കു നൽകിയത്, മോഹമല്ലിക. കൈനിക്കരയെന്ന പേരുകേട്ട കുടുംബത്തിലെ മോഹമല്ലിക കൊതിച്ചതു വസന്തം പോലൊരു ജീവിതമായിരുന്നെങ്കിലും ആദ്യമെത്തിയതു നരച്ചു പോയ മദിരാശിക്കാലത്തേക്ക്. തെറ്റായ തീരുമാനത്തിൽ നീറിയ അഞ്ചുവർഷം. ഒടുവിൽ ഒറ്റപ്പെടലിൽ നിന്നു രക്ഷിക്കാൻ ഒരു നായകനെത്തുന്നു. വിവാഹം കഴിയുന്നു.

പക്ഷേ, വിരൽത്തുമ്പിൽ നിന്നു വേര്‍പെട്ടു പോകുന്ന പോലെ നായകന്റെ മരണം. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ മാറോടു ചേർത്തു പിടിച്ചു നിന്ന ദിനങ്ങൾ. അതിലൊന്നും തളരാതെ ജീവിതത്തോടു യുദ്ധം ചെയ്തു. ഒടുവിൽ അച്ഛനുമമ്മയും ജീവിച്ച സിനിമാലോകത്തേക്കു മക്കൾ എത്തുന്നു. അവർ സിനിമയില്‍ മായ്ക്കാനാകാത്ത കയ്യൊപ്പുകളിടുന്നു. അ തൊക്കെ കണ്ടു വിജയനായികയായി തലയുയർത്തി, ചിരിയോടെ നില്‍ക്കുകയാണ് ഇന്നു മല്ലിക.

ഇതു മല്ലികാ വസന്തമാണ്. മല്ലികാ സുകുമാരൻ എന്ന നായികയുടെ കഥ. ഒരു സീൻ പോലും എഴുതപ്പെട്ടില്ലെങ്കിലും ഈ ജീവിതത്തിലെ ഒാരോ രംഗവും മലയാളിക്കു കാണാപാഠമാണ്. സിനിമയിൽ ജീവിച്ച അൻപതു വർഷം. ഒരുപാടു മുഖങ്ങൾ, ഒാർമകൾ. അതിൽ നിന്നു മായാതെ നിൽക്കുന്ന അഞ്ചു മുഹൂർ ത്തങ്ങൾ പങ്കുവയ്ക്കുകയാണു മല്ലികാ സുകുമാരൻ.

കരുതൽ, പ്രണയം, ജീവിതം

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസ്സില്‍ നിറയുന്ന രംഗം സുകുവേട്ടന്‍ എന്‍റെ ജീവിതത്തിലേക്കു കടന്നുവന്ന മുഹൂര്‍ത്തമാണ്. ഇവിടം വരെയെത്താനും നിങ്ങളുടെയെല്ലാം ‘േചച്ചീ...’ എന്ന സ്നേഹത്തോെടയുള്ള വിളി കേള്‍ക്കാനും ഒക്കെ കാരണമായത് ആ വരവാണ്.

നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന കാര്യം സുകുവേട്ടന്‍ എന്നോടു പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുെട െസറ്റില്‍ വച്ചു ചോദിച്ചിട്ടുണ്ട്, ‘എന്തിനാണ് ഒറ്റയ്ക്ക് മദ്രാസിൽ കഴിയുന്നത്, തിരിച്ചു വീട്ടിലേക്കു പൊയ്ക്കൂടേ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാൻ നൽകാം.’ എന്നൊക്കെ.

അഞ്ചുവർഷമാകാൻ പോകുന്നു അച്ഛനെയും അമ്മയെയും കണ്ടിട്ട്, ഒന്നു മിണ്ടിയിട്ട്. വീടുവിട്ടിറങ്ങുമ്പോൾ ഉ ടൻ തിരികെ വീട്ടിലേക്കു പോകാനാകും എന്നാണു കരുതിയത്. സുകുവേട്ടൻ പറഞ്ഞതു കേട്ടപ്പോൾ എനിക്കും തോന്നിത്തുടങ്ങിയിരുന്നു അച്ഛനെയും അമ്മയെയും ഒന്നു കാണണമെന്ന്.

‘നിഴലേ നീ സാക്ഷി’യുടെ ഷൂട്ടിങ് ഹൈദരാബാദിൽ തുടങ്ങിയ സമയം. എനിക്കൊപ്പം അന്നു സഹായിയായി കോഴിക്കോട്ടുകാരി സൗദാമിനിയുണ്ട്. ഞങ്ങൾ മുറിയിൽ സംസാരിച്ചിരിക്കുമ്പോൾ കോളിങ് ബെൽ മുഴങ്ങി. കുതിരവട്ടം പപ്പുച്ചേട്ടനാണ്. തൊട്ടുചേര്‍ന്നു സുകുവേട്ടന്‍. ‘നിന്നോട് സുകുവിന് ഒരു കാര്യം പറയാനുണ്ട്.’ എന്നു പപ്പുച്ചേട്ടൻ പറഞ്ഞതു കേട്ടു ഞാൻ സുകുവേട്ടനെ നോക്കി.

സിനിമയിലെ അതേ ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു. ‘വിരോധമില്ലെങ്കിൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കാം. വീട്ടിൽ ചെന്ന് അച്ഛനോടും അമ്മയോടും സംസാരിച്ച്, അവരുടെ സമ്മതത്തോടെ മതി വിവാഹം. മറുപടി ആലോചിച്ചു പറഞ്ഞാൽ മതി.’

ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം അന്നു വലിയ താരമാണ്. ‘ശംഖുപുഷ്പം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൊക്കെ അഭിനയിച്ചു താരാകാശത്തിലേക്ക് ഉയർന്നു പൊങ്ങുകയാണ്. അതിനിടയിൽ ഈ വിവാഹവാർത്ത വന്നാല്‍...

mallika-2

ഞെട്ടൽ മറച്ചു വയ്ക്കാതെ ഞാൻ പറഞ്ഞു. ‘സുകുവേട്ടന്റെ വീട്ടിൽ ഇതറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എ ന്നോർത്തിട്ടുണ്ടോ? വീട്ടുകാർ മാത്രമല്ല എടപ്പാളിലെ (മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് സുകുമാരന്റെ തറവാട്) നാട്ടുകാരും കൂടി ചേര്‍ന്ന് എന്നെ തല്ലിക്കൊല്ലും.’ പകുതി തമാശ കൂടി ചേര്‍ത്തു ഞാൻ കാര്യം പറഞ്ഞു.

അപ്പോൾ സിനിമയിലെ പോലെ അടുത്ത ഡയലോഗ്. ‘അതു ഞാൻ നോക്കിക്കോളാം. നിങ്ങൾക്കു സമ്മതമാണെങ്കിൽ അതു പറഞ്ഞാൽ മതി. അച്ഛന്റെയും അമ്മയുടെയും അടുത്തേക്കു മടങ്ങിപ്പോണം. ഇനി ഒറ്റയ്ക്ക് മദിരാശിയിൽ കിടന്നു കഷ്ടപ്പെടണ്ട.’

അന്ന് ആ ഹോട്ടലിന്റെ വരാന്തയിൽ അദ്ദേഹത്തിന്റെ മുഖത്തേക്കു മാത്രം നോക്കി നിന്നത് ഇപ്പോഴും ഒാർമയുണ്ട്. കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി. അതു കണ്ട് അദ്ദേഹത്തിന്റെ അടുത്ത ഡയലോഗ്, ‘നിങ്ങളെന്തിനാണു കണ്ണു നിറയ്ക്കുന്നത്. ഈ കോന്തനെ വേണ്ട എ ന്നു വച്ചിട്ടാണോ?’ ചിരിച്ചു കൊണ്ട് അദ്ദേഹവും പപ്പുച്ചേട്ടനും തിരികെ നടന്നു പോയി.

അതുവരെ പിടിച്ചു വച്ച കരച്ചിൽ മുറിക്കുള്ളില്‍ കയറിയതോെട പൊട്ടിപ്പോയി. എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും വിവാഹം കഴി‍ക്കാൻ ഒരാള്‍ തയാറാകുന്നു. അതിനു മുന്നേ എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഏൽ‌പ്പിക്കാൻ മുൻകയ്യെടുക്കുന്നു. മനുഷ്യത്വം എന്ന വാക്കിന്റെ രൂപമാണ് സുകുവേട്ടൻ എന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

mallika-poornima

സിനിമയിലെ ആദ്യ രംഗം

സിനിമയിലേക്കു വന്നതാണ് എെന്‍റ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് അരവിന്ദൻ സാർ സംവിധാനം ചെയ്ത ‘ഉത്തരായന’വും അതിലെ നായികാവേഷവുമാണ്. ‍സിനിമ എന്താണെന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല ഞാൻ ക്യാമറയ്ക്കു മുന്നിൽ എത്തിയത്.

ഒരു ദിവസം പ്രശസ്ത നാടകകൃത്ത് തിക്കോടിയന്‍ സാർ എന്നെ കാണാൻ വന്നു. തിരിച്ചിറങ്ങാന്‍ നേരം ചോദിച്ചു, ‘സ്കൂളിൽ ഡാൻസും പാട്ടിലുമൊക്കെയുണ്ടായിരുന്നല്ലോ. എന്റെ സുഹൃത്ത് പട്ടത്തുവിള ഒരു സിനിമ എടുക്കുന്നുണ്ട്. അരവിന്ദൻ ആണു സംവിധാനം. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. നായികയായി അഭിനയിക്കാമോ? നായികയെന്നു കേട്ടു മുഴുനീള വേഷമെന്നൊന്നും വിചാരിക്കരുത്. മൂന്നോ നാലോ സീൻ.’

ഡോ.മോഹൻദാസ് ആണു നായകന്‍. അദ്ദേഹത്തിന്റെ മുറപ്പെണ്ണിന്റെ വേഷമാണെനിക്ക്. ഇടവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുമ്പോൾ എന്നെ കാണുന്നതാണ് ആദ്യ േഷാട്ട്. അദ്ദേഹം പറയും, ‘രാധേ നീ അവിടെ നിന്നേ...’ ഒ ന്നു രണ്ടു ഡയലോഗിനു ശേഷം, ‘വീട്ടിൽ അന്വേഷിക്കുന്നുണ്ടാകും ഞാൻ പോകുന്നു.’ എന്നു പറഞ്ഞു തിരികെ നടക്കണം.

പേടിച്ചും പരിഭ്രമിച്ചും പറഞ്ഞതു പോലൊക്കെ ചെയ്തു. പിന്നെ, പതിയെ അരവിന്ദൻ സാറിന്റെ അടുത്തു ചെന്നു ചോദിച്ചു, ‘ഇങ്ങനെ മതിയോ?’ അദ്ദേഹം വളരെ പതുക്കെ എന്തോ പറഞ്ഞു. എന്റെ പരിഭ്രമം കൂടിയായപ്പോൾ ഒന്നും മനസ്സിലായില്ല. ഒടുവിൽ തിക്കോടിയൻ സാർ വന്നു പറഞ്ഞു തന്നു. ‘നന്നായി ചെയ്തു. മിടുക്കി. ഇതുപോലെ അഭിനയിച്ചാൽ മതി.’

അതായിരുന്നു തുടക്കം. പിന്നെ ഡബിങ് ആർട്ടിസ്റ്റായും നായിക, ഉപനായിക തുടങ്ങിയ വേഷങ്ങളായും സിനിമയില്‍ തന്നെ.

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഫെബ്രുവരി 17 മാർച്ച് 1 ലക്കത്തിൽ