മിമിക്രി വേദികളിലൂടെ വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവി ചന്ദന. സോഷ്യൽ മീഡിയയിൽ ദേവി ചന്ദന പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങൾക്കും ഇഷ്ടക്കാരേറെ. ഇപ്പോഴിതാ ഒരു കല്യാണ വിശേഷം അൽപം സസ്പെൻസ് കലർത്തി പങ്കുവയ്ക്കുകയാണ് ദേവി ചന്ദന.
മഴവില്‍ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണിരാജ എന്ന സീരിയലിലാണ് കല്യാണ വിശേഷം അരങ്ങേറുന്നത്. നടി മൃദുല വിജയ് ആണ് വിഡിയോയിലെ താരം. ഇവിടെ ഇന്നൊരു വിശേഷമുണ്ടെന്ന ആമുഖത്തോടെയാണ് ദേവിയുടെ വിഡിയോ ആരംഭിക്കുന്നത്. സംഗതി അൽപം സസ്പെന്‍സ് ആണെന്നും ദേവി ചന്ദന പറയുന്നു.
‘സീരിയലിലെ തന്റെ മകന്റെ കല്യാണമാണ് ഇന്നിവിടെ ചിത്രീകരിക്കുന്നത്.രണ്ടുപേരുടെയും രണ്ടാം കല്യാണമാണ്. രണ്ട് പേര്‍ക്കും കുട്ടികളുമുണ്ട്. ഇങ്ങനെയുള്ള ഭാഗ്യം സീരിയലില്‍ മാത്രമേ കിട്ടുകയുള്ളു. ജീവിതത്തില്‍ വല്ലോം ആയിരുന്നെങ്കില്‍ തലക്കിട്ട് അടി കിട്ടിയേനെ’– ചിരിയൊളിപ്പിച്ച് ദേവി ചന്ദനയുടെ വാക്കുകൾ.
ഈ കല്യാണം കൂടാന്‍ ഏറ്റവുമധികം യോഗ്യതയുള്ള മറ്റൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞ് ദേവി മറ്റൊരാളെ കൂടി പരിചയപ്പെടുത്തിയിരുന്നു. വേറെയാരുമല്ല, മൃദുല വിജയുടെ മകളായ ധ്വനിയെയാണ് പരിചയപ്പെടുത്തിയത്. ക്ഷണിച്ചില്ലെങ്കിലും ഞങ്ങള്‍ വരുമെന്നാണ് മൃദുല മകളെ കുറിച്ച് പറയുന്നത്. മാത്രമല്ല അമ്മയുടെ കല്യാണത്തിന് ഞാനെവിടെ എന്ന ചോദ്യം ഇനിയവള്‍ക്ക് ചോദിക്കാന്‍ പറ്റില്ലെന്നും നടി സൂചിപ്പിച്ചു. എന്റെ അമ്മയുടെ കല്യാണ ആല്‍ബത്തില്‍ ഞാനില്ല. പക്ഷേ നിന്റെ അമ്മയുടെ കല്യാണ ആല്‍ബത്തിലും വ്ളോഗിലും നീയുണ്ടല്ലോ, ശരിക്കും നീ ഭാഗ്യവതിയാണെന്നാണ് ധ്വനിയോട് ദേവി പറയുന്നത്.
സാധാരണ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ട് വരുമ്പോള്‍ എല്ലാവര്ക്കും ടെന്‍ഷനാണ്. കാരണം കരഞ്ഞ് ബഹളമുണ്ടാക്കും. എന്നാല്‍ ധ്വനിയുടെ കാര്യത്തില്‍ അതില്ല. അവള് വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഒരു ശല്യവുമില്ലാത്ത കുട്ടിയാണ്. വിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രമേ ഇവള് കരയൂ. എല്ലാവരുടെയും കൂടെ പോവും. ആരും കൈനീട്ടണ്ട, എല്ലാവരുടെയും കൂടെ ചാടിപ്പൊക്കോളും അതാണ് ധ്വനിയുടെ സ്വഭാവം.
എല്ലാവരുടെയും മുഖത്ത് നോക്കുന്നതാണ് ധ്വനിയുടെ ശീലം. അവള്‍ക്ക് കുറുക്ക് കൊടുക്കുന്നത് പത്ത് പേരായിരിക്കും. ലൊക്കേഷന്റെ പല ഭാഗത്ത് നിന്നും കുഞ്ഞിന്റെ ഭക്ഷണം കറങ്ങി വരും. ഇപ്പോള്‍ ലൊക്കേഷനില്‍ എല്ലാവരുടെ ഫോണിലും ധ്വനിയെ ഉറക്കുന്ന പാട്ടുകളുണ്ട്. 'ആര് പറഞ്ഞ് മ്യാവൂ', എന്നപാട്ടാണ് ഇപ്പോള്‍ ലൊക്കേഷനില്‍ വെക്കുന്നത്. യേശുദാസിന്റെ പാട്ടൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ടെന്നും ദേവി പറയുന്നു.