Friday 03 February 2023 12:42 PM IST

ചികിത്സയ്ക്ക് ലക്ഷങ്ങളുടെ കടം, മാസം മരുന്നിന് 20000 രൂപ, കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടമാകാം: പ്രയാസം നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കിഷോറിന്റെ യാത്ര

V.G. Nakul

Sub- Editor

kishore-4

ഇരുപതിലേറെ വർഷങ്ങൾ, ഇരുന്നൂറോളം സീരിയലുകള്‍, ഒന്നിനൊന്നു വേറിട്ട നൂറുകണക്കിന് കഥാപാത്രങ്ങൾ... കിഷോർ പീതാംബരൻ എന്ന കിഷോർ പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത സുപരിചിത മുഖമാണ് മലയാളികൾക്ക്. അങ്ങാടിപ്പാട്ടിലെ വിഷ്ണു നമ്പൂതിരിയായും ഹരിചന്ദനത്തിലെ മഹാദേവനായും അലകളിലെ അച്ചുവായും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ.

നാടകത്തിന്റെ അരങ്ങില്‍ നിന്നാണ് കിഷോറിന്റെ വരവ്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കുമുള്ള കിഷോറിന്റെ അഭിനയയാത്ര മലയാളി പ്രേക്ഷകർ കണ്ടറിഞ്ഞതാണ്. എന്നാൽ ജീവിതത്തിലെ ഏറെ പ്രയാസം നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കിഷോറും കുടുംബവും ഇപ്പോൾ കടന്നു പോകുന്നത്. അപ്രതീക്ഷിതമായി കടന്നു വന്ന രോഗകാലം കിഷോറിനെ ശാരീരികമായി തളർത്തിക്കളയുകയായിരുന്നു. സാമ്പത്തികമായും വലിയ ബാധ്യതകളിലേക്കാണ് അദ്ദേഹം എത്തപ്പെട്ടിരിക്കുന്നത്. അതിനിടയിലും സകല പ്രതിസന്ധികളെയും അഭിനയജീവിതത്തിലൂടെ മറികടക്കാനും ഈ കലാകാരൻ ശ്രമിത്തുന്നു. ‘സസ്നേഹം’ എന്ന പരമ്പരയിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലൂടെയാണ് കിഷോർ‌ ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

മൂന്നു വർഷം മുമ്പാണ് തുടക്കം. ഒന്നരവർഷത്തോളം എന്താണ് അസുഖം എന്നു കണ്ടുപിടിക്കാനായില്ല. ഒരു സീരിയലിന്റെ ലൊക്കേഷൻ വച്ച് ചില അസ്വസ്ഥതകൾ തോന്നി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി. ലിവറിനു ചെറിയ ചുരുക്കം ഉണ്ടെന്ന് അവർ കണ്ടെത്തി. മരുന്നു കഴിച്ചു തുടക്കി. ഒന്നര വർഷത്തോളം ആശുപത്രിയിൽ തന്നെയായിരുന്നു. അഭിനയം മുടങ്ങി. നടക്കാൻ പറ്റില്ല. എല്ലാ മാസവും ആശുപത്രിയിൽ പോകണം. ചിലവും കൂടി. ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചു. ഒരു പരിധി കഴിഞ്ഞപ്പോൾ ലിവർ അങ്ങ് മാറ്റി വെച്ചാലോ എന്നായി. അതിനുള്ള തുക കൈയിലില്ല. അതോടെ നേരെ മെഡിക്കൽ കോളേജില്‍ എത്തി. അവിടെ വച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിച്ചത് – പിറ്റ്യൂട്ടറി ഗ്ലാൻഡിനകത്ത് ഒരു സിസ്റ്റ്! കുഞ്ഞുങ്ങൾക്ക് ഉൾപ്പടെ വരുന്ന അസുഖമാണെങ്കിലും അത്ര സാധാരണം അല്ല. കണ്ണിലേക്കാണാ വളർച്ച എത്തി നിൽക്കുന്നത്. എടുത്തു കളഞ്ഞാൽ ഗ്ലാൻഡ് പ്രവർത്തിക്കണം എന്നില്ല. മറിച്ചെങ്കിൽ കാഴ്ച എപ്പോൾ വേണമെങ്കിലും പോകാം. വളർച്ച മാസാമാസം കൂടുകയാണ്. സ്റ്റിറോയിഡ്‌ കഴിക്കുകയാണ്. അതിനാൽ പ്രമേഹം നിയന്ത്രിക്കാനാകില്ല. തൽക്കാലം സർജറി വേണ്ടെന്നാണ് തീരുമാനം. ചികിത്സയുടെ തുടക്കത്തിൽ ഓരോ മാസവും 2 ലക്ഷം രൂപ ചെലവാകുമായിരുന്നു. ഇപ്പോൾ മാസാമാസം 20000 രൂപയോളം മരുന്നിനു ചെലവാകും. പുറമേ‌ സ്കാനിങ്ങും മറ്റു പരിശോധനകളും. അതിന്റെ ചെലവുകൾ വേറെ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം.

‘‘ചികിത്സയ്ക്കായി വലിയ തുകകൾ ചെലവായി. എനിക്ക് കാര്യമായ നീക്കിയിരിപ്പുകൾ ഇല്ല. ഹെൽത്ത് ഇൻഷുറൻസ് പോലും എടുത്തിരുന്നില്ല. ലക്ഷങ്ങൾ കടം വാങ്ങിയും സുഹൃത്തുക്കൾ സഹായിച്ചുമൊക്കെയാണ് മുന്നോട്ടു പോയത്. അഭിനയത്തിൽ നിന്നുള്ള എന്റെ ശമ്പളം മാത്രമാണ് ഇപ്പോഴും വീട്ടിലെ ഏക വരുമാനം.

എന്റെ ആരോഗ്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു. അഭിനയം ഇല്ലെങ്കിൽ മറ്റെന്തു ജോലിയെടുത്തു ജീവിക്കാനും തയാറായിരുന്നു. അതൊക്കെയാണ് ഈ സാഹചര്യത്തോടെ ഇല്ലാതെയായത്. ഇപ്പോൾ ‘സസ്നേഹ’ത്തിൽ‌ അഭിനയിക്കുന്നതിന്റെ പ്രതിഫലം മാത്രമാണ് വരുമാനം. അത് മരുന്നു വാങ്ങാൻ പോലും തികയില്ല. കുടുംബത്തിന്റെ ചെലവുകള്‍ക്കും മരുന്നിനും ചികിത്സയ്ക്കുമുള്ളതുമൊക്കെ വേണമല്ലോ. ബാക്കിയെല്ലാം കടമാണ്. ചികിത്സയ്ക്ക് വസ്തു ഈടു വച്ച് വായ്പ്പയെടുക്കേണ്ടി വന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലും മാനസികമായി തളരാതിരിക്കാൻ ശ്രമിക്കുന്നു. വരട്ടേ...നോക്കാം എന്ന ചങ്കൂറ്റത്തോടെയാണ് മുന്നോട്ടു പോകുന്നത്. മൂന്നു മാസം കൂടുമ്പോൾ സിസ്റ്റിന്റെ വളർച്ചയറിയാൻ സ്കാനിങ്ങുണ്ട്. കണ്ണിന്റെ ടെസ്റ്റ് എല്ലാ മാസവും വേണം. ഇതുവരെ കാഴ്ചയെ ബാധിച്ചിട്ടില്ല. കണ്ണിലെത്തി തട്ടി നിൽക്കുകയാണ്. കാഴ്ചയെ ബാധിക്കാൻ സാധ്യത കൂടുതലാണ്’’.– കിഷോർ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

മുൻപ് വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ കിഷോർ തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞത് വായിക്കാം –

എ.കെ.ജി വഴി വിഷ്ണു നമ്പൂതിരിയിലേക്ക്

തിരുവനന്തപുരത്ത് പാലോടാണ് നാട്. അച്ഛൻ പീതാംബരൻ വോളിബോൾ ദേശീയ താരമായിരുന്നു. പിന്നീട് നാട്ടിൽ തന്നെ പാരലൽ കോളേജ് തുടങ്ങി. അമ്മ ജയശ്രീ. ഞങ്ങൾ രണ്ടു മക്കള്‍. ചേട്ടൻ ഇപ്പോൾ പൊലീസിലാണ്.

kishore 1

പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് വലിയ താൽപര്യമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചെങ്കിലും അഭിനയവും നാടകവുമൊക്കെയായിരുന്നു മനസ്സിൽ. അങ്ങനെയാണ് പ്രൊഫഷനൽ നാടകത്തിൽ സജീവമായത്. നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ചു. അതോടെ അതു തന്നെയായി ജീവിത മാർഗം. ദേശാഭിമാനി തിയേറ്റേഴ്സിന്റെ ‘എ.കെ.ജി’ എന്ന നാടകത്തിൽ എ.കെ.ജിയുടെ വേഷമായിരുന്നു എനിക്ക്. അതിലെ പ്രകടനം കണ്ടാണ് സംവിധായകൻ ആർ. ഗോപിനാഥ് ‘അങ്ങാടിപ്പാട്ടി’ലേക്കു വിളിച്ചത്, 2003 ൽ. അതിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഹിറ്റായതോടെ ധാരാളം അവസരങ്ങള്‍ ലഭിച്ചു തുടങ്ങി...

kishore 2

ഇതു മാത്രമാണ് ജീവിതം

‘അലകൾ’, ‘സാഗരം’, ‘ഹരിചന്ദനം’, ‘ഊമക്കുയിൽ’, ‘സ്ത്രീജൻമം’, ‘ഹരിചന്ദനം’, ‘മഞ്ഞുരുകും കാലം’ തുടങ്ങി 280 സീരിയലുകളിൽ ഇതിനോടകം അഭിനയിച്ചു. ഒരേ സമയം ഒന്നും രണ്ടും സീരിയലുകളൊക്കെ എപ്പോഴുമുണ്ടാകും. സീരിയലിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു മാത്രം ജീവിക്കാനാകുമോയെന്ന് പലരും ചോദിക്കാറുണ്ട്. എത്രയോ കുടുംബങ്ങൾ സീരിയലുകൾ കൊണ്ടു മാത്രം ജീവിക്കുന്നു. എന്റെ കുടുംബവും അതിലൊന്നാണ്. അഭിനയത്തിൽ സജീവമായ ശേഷം മറ്റൊരു ജോലിക്കായി ശ്രമിച്ചിട്ടേയില്ല. ഇതിൽ ഞാൻ പൂർണ്ണ തൃപ്തനാണ്. ഇപ്പോൾ ‘ഭാഗ്യജാതകം’, ‘സീത’, ‘ജാനി’, ‘കുട്ടിക്കുറുമ്പൻ’ തുടങ്ങിയ സീരിയലുകളാണ് ചെയ്യുന്നത്.

രണ്ട് മാസം വീട്ടിലിരുന്നു

ഇതുവരെ ‘കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കിങ് ആൻഡ് കമ്മീഷണർ’, ‘സിംഹാസനം’ തുടങ്ങി ആറു സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ ധാരാളം സുഹൃത്തുക്കളുണ്ടെങ്കിലും ആരോടും അവസരം ചോദിച്ചിട്ടില്ല. കാരണം, സിനിമയിലഭിനയിക്കാൻ കൂടുതൽ ദിവസങ്ങൾ മാറ്റി വച്ചാൽ, സീരിയൽ ചെയ്യാനാകില്ല. അപ്പോൾ വരുമാനം മുടങ്ങും. അത് പ്രശ്നമാണ്. കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷമായിരുന്നു. 37 ദിവസമാണ് ആ സിനിമയ്ക്ക് കൊടുത്തത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ, ‘കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നു. എനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് ‘സരയു’വിൽ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും. അതിനു ശേഷം സിനിമയ്ക്കു വേണ്ടി വലിയ റിസ്ക്കെടുത്തിട്ടില്ല. നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. അതേ പോലെ, അഭിനയിക്കാൻ ആരും വിളിക്കുന്നില്ലെങ്കിലും വണ്ടിയോടിച്ചെങ്കിലും ജീവിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്.

kishore 3

കുടുംബം

ഭാര്യ സരിതയും മക്കളുമടങ്ങുന്ന കുടുംബമാണ് എന്റെ ശക്തി. മൂത്ത മകൻ കാളിദാസ് , ഇളയവൾ നിള.