ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിന്റെ വിഡിയോ പങ്കിട്ട്, ഹൃദ്യമായ കുറിപ്പുമായി ഗായിക അഭയ ഹിരൺമയി.
‘സർവ ചരാചരങ്ങൾക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ! വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തെ വീട്ടിലെ സഹീറിക്കയാണ്. പൊങ്കാലയ്ക്കു പോകാൻ ഇങ്ങ് എറണാകുളത്തു നിന്നും പുറപ്പെടുമ്പോൾ, വർക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാൻ പ്രയാസപ്പെട്ടപ്പോൾ സ്വന്തം പറമ്പിൽ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വച്ചിട്ടുണ്ടായിരുന്നു അദ്ദേഹം.
ഈ പൊങ്കാലയൊക്കെ എപ്പോഴാണ് ഒരു പാർട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയോ ഒക്കെ മാത്രം ഭാഗമായി മാറുന്നത്? ഞങ്ങളൊക്കെ സ്കൂളിലും കോളജിലും പൊങ്കാല പായസവും തെരലിയും കൊണ്ടുപോയിരുന്നു. അത് കഴിക്കാൻ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കുറേ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടേതുമായി മാറണം. അത് അങ്ങനെയായിരുന്നു’ അഭയ കുറിച്ചു.
ഞായറാഴ്ച ആയിരുന്നു പൊങ്കാല.