മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ഷൈൻ ടോം ചാക്കോ.
‘ഒരു ഐപിഎസുകാരൻ പറഞ്ഞതുകേട്ടു, ‘ഇവനൊക്കെയാണോ സിനിമയിൽ വലിയ ആള്, പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ടവനല്ലേ ?’. പണ്ട് കൊക്കെയ്ൻ കേസിൽ പിടിക്കപ്പെട്ട്, ശിക്ഷ അനുഭവിച്ച് പുറത്തുവന്ന ആൾ നല്ലതാകുന്നത് സമൂഹത്തിന് കാണാൻ പറ്റാത്ത അവസ്ഥ. ഒരാൾ കുറ്റം ചെയ്താൽ അയാള്‍ നന്നാകുന്നതിനു വേണ്ടിയല്ലേ ജയിൽ ശിക്ഷ കൊടുക്കുന്നത്. അപ്പോൾ നന്നാകുമ്പോൾ പറയും, ഇവനൊക്കെ എന്തിനാ നന്നായേന്ന്. അങ്ങനെയുള്ള ആളുകൾ നിയമം കൈകാര്യം ചെയ്യുന്ന നാട്ടിൽ എങ്ങനെയാണ് കുറ്റകൃത്യങ്ങൾ കുറയുന്നത്. ഞാൻ ഇതൊക്കെ വെറുതെ തമാശയ്ക്കു പറയുന്നതാണ്’– ‘ഒപ്പീസ്’ എന്ന പുതിയ സിനിമയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
‘ഒരു നടന് അഹങ്കരിക്കാവുന്ന എല്ലാ രീതിയിലും, ഒരു വ്യക്തി അഹങ്കരിക്കാവുന്ന രീതിയിലുമുള്ള ഒരുപാട് ആട്ടങ്ങൾ ഞാൻ നിങ്ങളുടെ മുന്നിൽ ആടി. അത് കുറച്ചുപേർക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല. അതിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴുമുള്ളവരുണ്ട്. ഞാൻ എന്തൊക്കെയോ അടിച്ചതു കൊണ്ടും അടിക്കാത്തതുകൊണ്ടുമൊക്കെയാണ് ഇതെന്നാണ് പലരും പറയുന്നത്. ആളുകൾ എന്റെ അഭിമുഖം കണ്ടും പറയാറുണ്ട്, ഷൈൻ ടോം ചാക്കോ ഒരുപാട് മാറിയെന്ന്. അപ്പോൾ മുന്നെ ഞാൻ ഒരിക്കൽ പിടിക്കപ്പെട്ടത് അടിക്കാത്തതുകൊണ്ടാണ്, അടിക്കാതിരുന്ന കാലത്താണെന്ന് സമ്മതിച്ചിട്ടുണ്ടല്ലേ. ഇപ്പോഴാണ് അടിക്കുന്നുള്ളൂ. അടിക്കാത്ത ഒരാെള പിടിച്ചൊരു കൂട്ടിലാക്കി, അടിക്കുന്നവനാക്കി തീർത്തു. അതിനാര് ഉത്തരവാദിത്തം പറയും. ഈ പറയുന്ന നിയമങ്ങളും നിയമപീഠങ്ങളും അതിനൊരുത്തരം തരുമോ. ഇവിടെ അകത്തുകിടക്കുന്നവരും പുറത്തുകിടക്കുന്നവരിൽ അധികവും ഇതുമായി ബന്ധപ്പെടാത്തവരും നിരപരാധികളുമാണ്. ഒരിക്കൽ അകത്തുകിടന്ന് പുറത്തുവന്നു കഴിഞ്ഞാൽ പിന്നെ അവന് ഒരിക്കലും നേരെയാകാനുള്ള അവസരം പോലും സമൂഹം കൊടുക്കില്ല’. – ഷൈന്‍ ടോം പറഞ്ഞു.