കോടതി മറ്റൊരു ലോകമാണ്. അവിടെ അഭിഭാഷകരും ന്യായാധിപരുമൊക്കെ ആർക്കു കണ്ടാലും പെട്ടെന്നു തിരിച്ചറിയാവുന്ന തരം യൂണീഫോമിലാണ് എത്തുക. അഭിഭാഷകർക്ക് ബ്ലാക്ക്, വൈറ്റ്, ഗ്രേ എന്നീ നിറങ്ങൾ മാത്രമാണ് യൂണിഫോമായി ഉപയോഗിക്കാനാകുക. അവരിൽ സ്ത്രീകൾക്കാകട്ടെ, ഈ നിറങ്ങളിലേതിലെങ്കിലുമുള്ള സാധാരണ വസ്ത്രങ്ങൾക്കു പുറമേ വക്കീല് കുപ്പായം കൂടി ധരിക്കുമ്പോൾ കംഫർട്ട് ഫീൽ ലഭിക്കണമെങ്കിൽ വസ്ത്രത്തിന്റെ ഭാരം, കനം, മെറ്റീരിയൽ ക്വാളിറ്റി തുടങ്ങി പല ഘടകങ്ങളും അനുകൂലമായി ഒത്തു വരണം. ഈ കംഫർട്ട് ഫീൽ ഓഫർ ചെയ്യുകയാണ് ‘വിധി’. പ്രളയാനന്തരജീവിതത്തെ തിരിച്ചു പിടിക്കാനായി ചേന്ദമംഗലത്തെ നെയ്ത്തുകാരും ഡിസൈനേഴ്സും ‘സേവ് ദ് ലൂം’ എന്ന സന്നദ്ധ സംഘടനയും ചേർന്നാണ് അഭിഭാഷകർക്ക് വേണ്ടി കൂടി ‘വിധി’ എന്ന പേരില് ഈ ഒഫീഷ്യൽ കോസ്റ്റ്യൂം കളക്ഷൻ വിപണിയിലെത്തിച്ചിരിക്കുന്നത്.
കനം കുറച്ച്, നേർത്ത നൂലിൽ തീർത്ത കോട്ടനിൽ നെയ്തെടുത്തതാണ് ഈ കളക്ഷൻ. മിഷ്യൻ വാഷബിൾ കൂടിയാണിത്. ഒഫീഷ്യലിനൊപ്പം അത്യാവശ്യ ഘട്ടങ്ങളിലും പൊതുചടങ്ങുകൾക്കും ഇപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. ഡബിൾ സൈഡ് എന്ന ഒരു സാധ്യത കൂടി മുൻനിർത്തിയാണ് സാരിയുടെ മുന്താണിയുടെ രൂപകൽപ്പന. ഒരു വശം കറുപ്പെങ്കിൽ മറുവശം വെളുപ്പ്. സാരിയൊന്നു തിരിച്ചും മറിച്ചുമുടുത്താൽ മാത്രം മതി. ബ്ലാക് നിറത്തിൽ, ഡെയിലി യൂസിന് ഉപയോഗിക്കാവുന്ന സാരികളും ഈ കളക്ഷനിൽ ലഭ്യമാണ്. ഈസിയായി അലക്കി സൂക്ഷിക്കാവുന്ന ഇവ പൂർണമായും കോട്ടനായതിനാൽ ചൂടിന്റെ ബുദ്ധിമുട്ട് ഉണ്ടാകില്ല.
ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ പ്രധാന വരുമാനക്കാലം ഓണമാണ്. അവരുടെ ജീവിതമാർഗവും ഇത്തരം സീസണുകൾ മുൻനിർത്തിയാണ് മുന്നോട്ടു പോകുന്നത്. എന്നാൽ അതിൽ നിന്നു മാറി, വർഷം മുഴുവൻ തൊഴിലും വരുമാനവും ലഭിക്കുന്ന തരത്തിലേക്ക് അവരെ എത്തിക്കുക എന്ന ലക്ഷ്യവും ‘വിധി’ക്ക് പിന്നിലുണ്ട്.
1.
2.
3.
4.