തൂത്തുക്കുടിയിലെ വെള്ളപ്പൊക്കത്തിൽ നിന്ന് വ്യോമസേന എയർലിഫ്റ്റ് ചെയ്തു രക്ഷിച്ച പി. അനുഷ്യയ്ക്ക് ഇന്നലെ കുഞ്ഞു പിറന്നു. ഭർത്താവ് പെരുമാൾ, മൂത്ത കുട്ടി, മാതാവ് എന്നിവർക്കൊപ്പം അനുഷ്യയെ ശ്രീവൈകുണ്ഠത്തെ കെട്ടിടത്തിൽ നിന്ന് ചൊവ്വാഴ്ചയാണ് രക്ഷപ്പെടുത്തിയത്. സുളൂർ വ്യോമസേന താവളത്തിൽ നിന്നുള്ള സംഘമായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. പൂർണഗർഭിണിയായ അനുഷ്യയെ തൂത്തുക്കുടിയിൽ ഹെലികോപ്റ്ററിലേക്കെത്തിക്കുന്ന വ്യോമസേനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കനത്ത മഴ നിലച്ചതോടെ പ്രളയക്കെടുതിയിൽ നിന്ന് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകൾ പതുക്കെ കര കയറുകയാണ്. താമരഭരണി നദിയിലെ ജലനിരപ്പു കുറഞ്ഞതോടെ നഗരത്തിനുള്ളിൽ നിന്നു വെള്ളക്കെട്ടും ഒഴിഞ്ഞു തുടങ്ങി. അതേസമയം, റോഡുകൾ വൻ തോതിൽ തകർന്നതിനാൽ ഗതാഗതം പൂർണ തോതിൽ പുനഃസ്ഥാപിക്കാനായിട്ടില്ല. അതേസമയം, തിരുനെൽവേലി റെയിൽവേ സ്റ്റേഷൻ, തൂത്തുക്കുടി വിമാനത്താവളം എന്നിവ പൂർണമായും പ്രവർത്തനം പുനരാരംഭിച്ചു.
റെയിൽവേ ട്രാക്കും സിഗ്നൽ സംവിധാനങ്ങളും തകർന്ന തിരുനെൽവേലി – തിരുച്ചെന്തൂർ സെക്‌ഷനുകൾക്കിടയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതു വൈകും. ഇതുവഴി സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ റദ്ദാക്കി. മഴക്കെടുതിയിൽ മരണം 17 ആയി. തൂത്തുക്കുടിയിൽ അച്ഛനും മകളും വെള്ളക്കെട്ടിൽ വീണു മരിച്ചു. തിരുനെൽവേലി കൊക്രക്കുളത്തെ വനിതാ ജയിലിൽ വെള്ളം കയറിയതോടെ 33 വനിതാ തടവുകാരെ പാളയംകോട്ട സെൻട്രൽ ജയിലിലേക്കു മാറ്റി.
പ്രളയബാധിത മേഖലകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഇതിനിടെ, ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 12659 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ടു.
അടിയന്തര സഹായമായി 7300 കോടി നൽകണമെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിൻ അഭ്യർഥിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം വിവിധയിടങ്ങളിൽ പരിശോധന നടത്തി. ശ്രീവൈകുണ്ഠത്തു ട്രെയിനിൽ 40 മണിക്കൂറോളം കുടുങ്ങിയവർ ഇന്നലെ തിരികെയെത്തി. ഇവർക്കായി സൗജന്യ ട്രെയിൻ- ബസ് സൗകര്യങ്ങളൊരുക്കിയിരുന്നു.