Saturday 23 December 2023 10:29 AM IST : By സ്വന്തം ലേഖകൻ

‘അവള്‍ക്ക് ഫാഷനില്‍ ജീവിക്കണം, പറന്നു നടക്കണം; അതൊന്നും ഈ വീട്ടില്‍ നടക്കില്ല’: സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനമെന്ന് പരാതി

shahanwb1111111111.jpg.image.845.440

ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കടുത്ത സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഷഹാനയും മകളും രംഗത്തെത്തിയത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍ത്തൃവീടിനു മുന്നില്‍ ബഹളം വച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. വയനാട് ബത്തേരിയിലാണ്  സംഭവം. 

ബത്തേരി നായ്ക്കട്ടി സ്വദേശിക്കെതിരെയാണ് പരാതിയുമായി ഷഹാന ബാനുവും പതിനൊന്നു വയസുകാരി മകളും രംഗത്തെത്തിയത്. ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന പറയുന്നു. നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ യുവാവ് മറ്റൊരു സ്ത്രീയെ നിക്കാഹ് കഴിച്ച് വീട്ടില്‍ കൊണ്ടുവന്നു. ഇതറിഞ്ഞ ഷഹാനയും മകളും ഭര്‍ത്താവിന്റെ വീടിനു മുന്നില്‍ എത്തി ബഹളം വയ്ക്കുകയായിരുന്നു.

sha222222222222.jpg.image.845.440

സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്ന് ഷഹാന കരഞ്ഞു പറയുന്നു. ഇനി തന്റെ കയ്യില്‍ ഒന്നും ഭര്‍ത്താവിന്റെ കുടുംബത്തിനു നല്‍കാനില്ല. ഉപ്പ മരിച്ച ശേഷം ഭര്‍ത്താവും കുടുംബവും വളരെ ക്രൂരമായ മാനസിക ശാരീരികപീഡനമാണ് തനിക്കെതിരെ നടത്തിയതെന്നും ഷഹാന പറയുന്നു. അതേസമയം കുടുംബത്തിന് ചേരാത്ത രീതിയിലെ ജീവിതമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. ഷഹാനയ്ക്ക് പറന്നു നടക്കണമെന്നും ഫാഷനില്‍ ജീവിക്കണമെന്നും കുടുംബം പറയുന്നു. അതൊന്നും ഈ വീട്ടില്‍ നടക്കില്ലെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. 

ഷഹാനയും മകളും ബഹളം വെയ്ക്കുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ത്രീധന പീഡനത്തില്‍ പരാതി നല്‍കുന്നതിനായി യുവതിയെയും മകളെയും കൂട്ടികൊണ്ടുപോയി. എന്നാല്‍ പൊലീസ് ഭര്‍ത്താവിന്റെ കുടുംബത്തിന്‍റെ ഭാഗത്തുനിന്നാണ് ഇടപ്പെട്ടതെന്ന് ഷഹാന ആരോപിച്ചു. ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാണിച്ച് യുവതിയും മകളും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

Tags:
  • Spotlight