Wednesday 27 March 2024 04:30 PM IST : By സ്വന്തം ലേഖകൻ

പതിനെട്ട് വർഷമായി ജയിലിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകന്റെ ജീവന്റെ വില 34 കോടി; മകനെയോർത്ത് നെഞ്ചുരുകി ഫാത്തിമ

kozhikode-fathima

മകനെയോർത്ത് വെന്തുരുകുകയാണ് കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയുടെ മനസ്സ്. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകനെ ജീവിതത്തിലേക്ക് തിരികെ ഉയർത്താൻ അവശേഷിക്കുന്നത് ഇനി 20 നാൾ. ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപ നൽകണം. ഇതിനു എന്താണൊരു പോംവഴി. ഉമ്മയുടെ ആ ചോദ്യത്തിനു ഉത്തരം തേടുകയാണ് ഒരു നാട്.

സൗദി ബാലൻ മരിക്കാനിടയായ കേസിൽ 18 വർഷമായി ജയിലിൽ കഴിയുന്ന മകൻ അബ്ദുൽ റഹീമിനെ (42) ഓർത്ത് പ്രാർഥനയിൽ കഴിയുകയാണ് ഈ ഉമ്മ. ഫാത്തിമയുടെ 6 മക്കളിൽ ഇളയവനാണു റഹീം. ഹൗസ് ഡ്രൈവർ വീസയിൽ ജോലി തേടി 2006 നവംബറിലാണ് റിയാദിലേക്ക് പോയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കുകയായിരുന്നു പ്രധാന ജോലി.

കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു പരിചരിച്ച കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. 2006 ഡിസംബർ 24ന് കാറിൽ സഞ്ചരിക്കുമ്പോൾ അബദ്ധത്തിൽ അബ്ദുൽ റഹീമിന്റെ കൈ ബാലന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബിൽ തട്ടി.15 വയസ്സുകാരനായ കുട്ടി ബോധരഹിതനാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. 

സൗദിയിലെ പ്രമുഖർ വിഷയത്തിൽ ഇടപെട്ടെങ്കിലും വധശിക്ഷ എന്ന ഒറ്റ നിലപാടിൽ ഉറച്ചുനിന്ന കുടുംബം ഇപ്പോൾ മോചനദ്രവ്യം എന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറായതാണ് പ്രതീക്ഷയ്ക്ക് വകയായത്. മോചനദ്രവ്യം കണ്ടെത്തി അബ്ദുൽ റഹീമിനെ മോചിപ്പിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുത്ത് സന്നദ്ധ സംഘടനകളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്നു അബ്ദുൽ റഹീം മോചന നിയമ സഹായ സമിതി രൂപീകരിച്ചു.  എം.പി.അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ്സ് കമ്മിറ്റിയുടെ പേരിൽ ഐസിഐസിഐ ബാങ്ക് മലപ്പുറം ശാഖ അക്കൗണ്ട് നമ്പർ: 074905001625. ഐഎഫ്എസ്‌സി: ICIC0000749. ഗൂഗിൾ പേ: 9567483832.

ഏപ്രിൽ 16 

പരിചരിക്കുന്നതിനിടെ അബദ്ധത്തിൽ ഭക്ഷണം കഴിക്കുന്ന ട്യൂബിൽ തട്ടി ഭിന്നശേഷിക്കാരൻ മരിക്കാനിടയായ സംഭവത്തിൽ വധശിക്ഷക്കു വിധിക്കപ്പെട്ടിരിക്കുന്ന റഹിമിന് രക്ഷ നേടാൻ ഏപ്രിൽ 16 ന് മുൻപ് മോചനദ്രവ്യമായി 34 കോടി രൂപ നൽകണം.

Tags:
  • Spotlight