തന്റെ മകനു സംഭവിച്ചതെന്താണെന്നു പരസ്യമായി പറയാൻ, അന്നു പരസ്യവിചാരണ കണ്ട നൂറോളം കുട്ടികളിൽ ആരും തയാറാകാത്തത് പൂക്കോട് ക്യാംപസിൽ ഇപ്പോഴും എസ്എഫ്ഐയുടെ ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണെന്നു സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു.
‘ഡീനും അധ്യാപകരും അക്രമികൾക്കു കൂട്ടുനിൽക്കുമ്പോൾ കുട്ടികൾ എങ്ങനെ ഭയക്കാതെ മുന്നോട്ടുവരും. എന്റെ മകനു സംഭവിച്ചത് ഒരാൾക്കും ഇനി സംഭവിക്കരുത്. അതിനുവേണ്ടിയാണ് ഗവർണർ അടക്കമുള്ളവർക്കു പരാതി നൽകിയത്. ഇൗ കേസ് നിഷ്പക്ഷമായി അന്വേഷിക്കണം. ഇല്ലെങ്കിൽ ഏതറ്റം വരെയും ഞങ്ങൾ പോകും.
സിദ്ധാർഥനെ കാണാൻ അമ്മയും അവന്റെ അമ്മാവനും അനുജനും ഒക്കെ ഇടയ്ക്കിടെ വയനാട്ടിൽ പോകുമായിരുന്നു. ശാന്തസുന്ദരമായ അന്തരീക്ഷമാണ് കോളജിൽ. അത് അവനും ഞങ്ങൾക്കും ഇഷ്ടമായിരുന്നു. ആദ്യ വർഷം പുറത്ത് വീടു വാടകയ്ക്കെടുത്താണ് അവനും കൂട്ടുകാരും താമസിച്ചിരുന്നത്. രണ്ടാം വർഷമാണു കോളജ് ഹോസ്റ്റൽ ലഭിച്ചത്.’