പയ്യോളി കൊളാവിപ്പാലത്ത് വീട്ടുപറമ്പിലൂടെ റോഡ് വെട്ടുന്നതിനെ എതിർത്ത യുവതിയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിച്ചു. കൊളാവി ലിഷയെ (44) സാരമായ പരുക്കുകളോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 37 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിലാണു കേസ്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം.
വീടിനു മുൻപിൽ ലോറിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു ലിഷയും മാതാവ് ബേബി കമലയും. അനുവാദമില്ലാതെ വീട്ടുപറമ്പിലൂടെ റോഡ് നിർമിക്കുന്നതിനുള്ള ശ്രമം ലിഷ തടഞ്ഞു. ഇതിനിടയിലാണ് റോഡ് നിർമിക്കാൻ ലോറിയുമായി എത്തിയവരിൽ നിന്ന് മൺവെട്ടി കൊണ്ട് ലിഷയ്ക്ക് അടിയേറ്റത്. നിലത്തു വീണ ലിഷയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം പയ്യോളി സ്വകാര്യ ആശുപത്രിയിലും തുടർന്ന് വടകര ഗവ. ആശുപത്രിയിലും കൊണ്ടു പോയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലിഷയുടെ പറമ്പിലൂടെ റോഡ് വെട്ടുന്നതുമായി ബന്ധപ്പെട്ട് മൂന്നു വർഷമായി തർക്കം നില നിന്നിരുന്നു. മറ്റുളളവർ പറമ്പിൽ പ്രവേശിക്കുന്നതിനെതിരെ ലിഷ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതായി പറയുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ട് ഒരു സംഘം ആളുകൾ ടിപ്പർ ലോറിയിൽ മണ്ണടിക്കുകയായിരുന്നുവെന്നാണു പരാതി. രണ്ടു വർഷം മുൻപ് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ പുഴയിൽ തള്ളിയ സംഭവവും ഉണ്ടായിട്ടുണ്ട്. ലിഷയും മാതാവും മാത്രമാണ് ഇവിടെ താമസം.