കൊച്ചി മരടിൽ ഒമ്പതു വയസുകാരന് അനുഭവിച്ചത് എണ്ണിയാലൊടുങ്ങാത്ത പീഡനങ്ങൾ. സഹോദരീ ഭർത്താവെന്ന് പറയുന്ന പ്രിൻസ് ആണ് മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചു പൊള്ളിച്ചും പരുക്കേല്‍പ്പിച്ചത്. ഇയാൾ സ്ഥിരമായി കുട്ടിയെ മർദ്ദിച്ചിരുന്നതായി പറയപ്പെടുന്നു. സേഫ്റ്റിപിന്‍ ഉപയോഗിച്ച് കുത്തുക, ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയും കാലിനടിയില്‍ പൊള്ളിക്കുക, മുറിയ്ക്കകത്താക്കി കതകടച്ച ശേഷം വായില്‍ തുണി തിരുകി മര്‍ദിക്കുക തുടങ്ങിയവയായിരുന്നു കുട്ടി അനുഭവിച്ചിരുന്ന പീഡനങ്ങള്‍. വിവരം മാതാപിതാക്കളോട് പറഞ്ഞാല്‍ കുടുംബത്തിലെ എല്ലാവരേയും കൊല്ലുമെന്നും ഇയാൾ ഭീഷണിപെടുത്തിയിരുന്നു.
പ്രതിയായ പ്രിന്‍സിന് പീഡനത്തിനിരയായ കുട്ടിയുടെ സഹോദരിയുമായി പഠനസമയത്തുള്ള പരിചയമാണ്. കുടുംബത്തിന്റെ അവസ്ഥ മുതലെടുത്ത ഇയാൾ പിന്നീട് ഇവരോടൊപ്പം വീട്ടില്‍ താമസമാക്കി. ഇക്കാര്യം ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അമ്മയും സഹോദരിയും പ്രിന്‍സിന് അനുകൂല നിലപാട് എടുത്തതോടെ ഇവർ അകന്നു. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോകാതായതോടെയാണ് പ്രിന്‍സ് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന കാര്യം അമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്.
കുട്ടിയുടെ അച്ഛന് സ്ട്രോക്ക് വന്നതിനെ തുടർന്ന് വർഷങ്ങളായി കോമയിലാണ്. കഴിഞ്ഞ ദിവസം സാധനം വാങ്ങാന്‍ നൽകിയ പണം നഷ്ടപ്പടുത്തിയതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു പ്രിൻസ് കുട്ടിയെ ഉപദ്രവിച്ചത്. ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേൽപിക്കുകയുമായിരുന്നെന്ന് കുട്ടി പറയുന്നു. ബന്ധുക്കൾ ഇടപെട്ട് കുട്ടിയെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകൾ പ്രകാരം പ്രതിയായ അങ്കമാലി സ്വദേശി പ്രിൻസിനെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം വിവാഹിതയായ സഹോദരിയ്ക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 18 വയസും ആറു മാസവും കഴിഞ്ഞതായാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. യുവാവിനാകട്ടെ നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. 19 വയസ് ആണെന്നു പറയപ്പെടുന്നു. നാട്ടുകാരും വാർഡ് ജനപ്രതിനിധിയും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. യുവതിയുടെ ജൻമ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവ പരിശോധിച്ച് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്സോ കേസ് ഉൾപ്പടെ യുവാവിനെതിരെ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.