കഴിഞ്ഞ എട്ടുവർഷമായി അരയ്ക്കു താഴെ തളർന്ന ഭർത്താവിനെയും എടുത്തു മലകയറുകയാണു കോഴഞ്ചേരി പെരുമ്പാറ ചരുവിൽ സുജ ദാസ് (40). ചെങ്കുത്തായ സ്ഥലത്തിനു താഴെയുള്ള വീട്ടിലേക്കു നടപ്പാത മാത്രമാണ്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ദാസ് 2014ൽ തെങ്ങിൽനിന്ന് വീണതോടെ അരയ്ക്കുതാഴെ തളർന്നു കിടപ്പിലായി.
ആശുപത്രിയിൽ പോകണമെങ്കിൽ സുജ തോളിലെടുക്കണം. ചെങ്കുത്തായ കയറ്റം കയറി റോഡിലെത്തിക്കണം. വീട് നിൽക്കുന്ന മേഖല പാറക്കെട്ട് നിറഞ്ഞതായതിനാൽ കിണർ വെട്ടാനും കഴിയുന്നില്ല. മേഖലയിലേക്ക് പൈപ്പ് വെള്ളമെത്തിയപാടേ തോട്ടപ്പുഴശേരി പഞ്ചായത്തിൽ സുജ അപേക്ഷ നൽകി.
പക്ഷേ, വഴിയില്ലാത്ത വീട്ടിലേക്ക് വെള്ളമെത്തിക്കാൻ കഴിയില്ലെന്നാണ് വാട്ടർ അതോറിറ്റി നിലപാടെന്ന് സുജ പറയുന്നു. കലക്ടർക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. 25 വർഷം മുൻപ് ദാസിന്റെ അമ്മയാണ് ഭൂമി വാങ്ങിയത്. വഴി ആധാരത്തിൽ ചേർക്കാൻ വിട്ടുപോയി. ലോട്ടറിക്കച്ചവടത്തിൽനിന്ന് കിട്ടുന്ന വരുമാനത്തിലാണ് ജീവിതം.
"സഹായിക്കാനാരുമില്ലായിരുന്നു. വലിയ വിദ്യാഭ്യാസമില്ല. നല്ല ജോലിയില്ലല്ലോ, മറ്റുള്ളവരൊക്കെ സന്തോഷമായി ജീവിക്കുമ്പോൾ എനിക്ക് ഇങ്ങനെയാണല്ലോ എന്നു തോന്നിയിട്ടുണ്ട്. ഒരു രൂപ പോലും എടുക്കാനില്ലാതെ, സങ്കടം പറയാൻ പോലും ആരുമില്ലാതെ അലഞ്ഞിട്ടുണ്ട്. ഇനിയെന്തു ചെയ്യുമെന്ന് നിശ്ചയമില്ലാതെ നിന്നിട്ടുണ്ട്.
പക്ഷേ, അപ്പോഴൊക്കെ ഉള്ളിലിരുന്ന് ആരോ ഒരാൾ പറയുമായിരുന്നു. തളർന്നുപോവല്ലേ, നിന്റെ കുടുംബത്തിന് നീയല്ലേ ഉള്ളൂ എന്ന്. മരിച്ചാലോ എന്ന് ചിന്തിക്കുമ്പോഴൊക്കെ മനസ്സിലെ ആ ശക്തി തടഞ്ഞിട്ടുണ്ട്. അങ്ങനെയാണു ലോട്ടറി വിൽപന തുടങ്ങുന്നത്. അപ്പോഴും കുത്തുവാക്കുകളുമായും പരിഹാസങ്ങളുമായും ഒരുപാടുപേരെത്തി. ആരെയും ഗൗനിച്ചില്ല.
കഠിനാധ്വാനമാണ് ഇന്നും ജീവിതം. പല ദിവസവും പട്ടിണിയാണ്. സഹായവുമായെത്തിയതു ചുരുക്കം ചിലരാണ്. അവരെയൊക്കെ എന്നും പ്രാർഥനകളിൽ കൂടെച്ചേർക്കുന്നുണ്ട്. വീട്ടിലേക്കുള്ള വഴി ശരിയാക്കാൻ ഒരു ലക്ഷം രൂപ വേണം. ആശ്വാസം പൈപ്പ് കണക്ഷൻ ശരിയായതാണ്.
ഇപ്പോൾ എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിന്റെ ചികിത്സാച്ചെലവുകൾ വേണം. എന്നാലും തളരാൻ മനസ്സില്ല, ജീവനുള്ളിടത്തോളം കാലം അഭിമാനത്തോടെ ജോലി ചെയ്യും. തലകുനിക്കില്ല, ഏതു പ്രതിസന്ധിയിലും."- സുജ ദാസ് പറയുന്നു.