Saturday 13 April 2024 12:13 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ഐപിഎസ് ഓഫിസറാകണം’; ബാല വിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിക്ക് പരീക്ഷയിൽ ഉന്നതവിജയം, അഭിമാനം

nirmala

ഉന്നത വിദ്യാഭ്യാസം നേടാൻ ശൈശവ വിവാഹത്തോടു വിസമ്മതിച്ച ആന്ധ്രാപ്രദേശിൽ നിന്നുള്ള കൗമാരക്കാരി ഒന്നാം വർഷ ഇന്റർമീഡിയറ്റ് ബോർഡ് പരീക്ഷകളിൽ സംസ്ഥാനത്ത് ഒന്നാമതെത്തി. കുർണൂൽ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ്.നിർമല എന്ന പെൺകുട്ടിയാണു പരീക്ഷയിൽ 440 ൽ 421 മാർക്ക് നേടി നാടിനാകെ അഭിമാനമായത്. 95.7% മാർക്കാണ് നിർമല നേടിയത്. കഴിഞ്ഞവർഷം 89.5 വിജയശതമാനത്തോടെ 600 ൽ 537 മാർക്ക് നേടിയാണു നിർമ്മല പത്താം ക്ലാസ് പരീക്ഷ പാസായത്.

തങ്ങളുടെ മൂന്നു പെൺമക്കളെയും നേരത്തെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ ഇളയമകളായ നിർമലയെയും വിവാഹം ചെയ്ത് അയയ്ക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസായ നിർമലയോട് ഉന്നതവിദ്യാഭ്യാസത്തിനായി തങ്ങളുടെ കയ്യിൽ പണമില്ലെന്നായിരുന്നു രക്ഷകർത്താക്കൾ പറഞ്ഞത്. വീടിനു സമീപം ജൂനിയർ കോളജുകൾ ഇല്ലാത്തതിനെപ്പറ്റിയും ബോധ്യപ്പെടുത്തി. 

പ്രദേശത്തെ എംഎൽഎ വൈ.സായിപ്രസാദ് റെഡ്ഡിയെ സമീപിച്ച നിർമല തനിക്കു പഠിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോടു പറഞ്ഞു. ജില്ലാ കലക്ടർ ജി.സൃജനയെ എംഎൽഎ വിവരം അറിയിച്ചതാണു വഴിത്തിരിവായത്. ജില്ലാ ഭരണകൂടം നിർമലയെ രക്ഷപ്പെടുത്തുകയും അസ്പാരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഐപിഎസ് ഓഫിസറാകുമെന്നും ശൈശവ വിവാഹങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും നിർമല മാധ്യമങ്ങളോടു പറഞ്ഞു.

Tags:
  • Spotlight