Friday 12 April 2024 09:32 AM IST : By സ്വന്തം ലേഖകൻ

പുഴയിൽ അടിയൊഴുക്കുണ്ടെന്നു അറിഞ്ഞില്ല, കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടു; റിസ്വാനയും ദീമയും പിന്നാലെ ബാദുഷയും മരണത്തിനു കീഴടങ്ങി

riswana-badusha-deema

മണ്ണാർക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ബന്ധുക്കളായ മൂന്നു വിദ്യാർഥികളും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടിൽ ഷംസുദ്ദിന്റെയും നബീസയുടെയും മകൻ ബാദുഷയും (20) മരണത്തിനു കീഴടങ്ങി.

ബാദുഷയ്ക്കൊപ്പമുണ്ടായിരുന്ന ചെർപ്പുളശ്ശേരി കുറ്റിക്കോട് പരേതനായ പാറക്കൽ മുസ്തഫയുടെയും റാബിയത്തിന്റെയും മകൾ റിസ്‌വാന (17) ആശുപത്രിയിലേക്കുള്ള വഴിമധ്യേയും, മണ്ണാർക്കാട് കെടുവാളിക്കുണ്ട് ചെറുമല അബൂബക്കറിന്റെയും സുഹറയുടെയും മകൾ‍ ദീമ മെഹബ (20) ആശുപത്രിയിൽവച്ചും മരിച്ചിരുന്നു. കാരാകുറുശ്ശി അരപ്പാറ ചോലേക്കാട്ടിൽ വീരാപ്പുവിന്റെയും ബിയ്യാത്തുവിന്റെയും മൂന്നു പെൺമക്കളുടെ മക്കളായ മൂന്നു പേരാണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം.

ബാദുഷയുടെ പിതാവ് ഷംസുദ്ദീൻ ജോലി ചെയ്യുന്ന കൃഷിത്തോട്ടം സന്ദർശിക്കാൻ എത്തിയപ്പോൾ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. പുഴയിൽ അടിയൊഴുക്കുണ്ടെന്നു കുട്ടികൾക്ക് അറിയുമായിരുന്നില്ല. ഒഴുക്കിൽപെട്ട കുട്ടികൾ നിലവിളിച്ചതോടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റിസ്വാനയും ദീന മെഹബയും മരിച്ചു.  

തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റിസ്‍വാന. സഹോദരൻ മുഹമ്മദ് നിയാസ്. കരുവാരകുണ്ട് സ്വദേശിയായ ദീന മെഹ്ബയുടെ കുടുംബം മണ്ണാർക്കാട് കൊടുവാളിക്കുണ്ടിലാണു താമസം. മണ്ണാർക്കാട് നജാത്ത് കോളജ് ബിഎസ്‌സി മാത്‌സ് അവസാന വർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: അദീം, ദിൽന. 

Tags:
  • Spotlight