Wednesday 17 January 2024 12:21 PM IST : By സ്വന്തം ലേഖകൻ

മാതാപിതാക്കൾ തട്ടുകടയിൽ ജോലിക്കു പോയി; തൂങ്ങിയനിലയിൽ ശരണ്യ; മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ്

saranya-tvm

തിരുവനന്തപുരത്ത് നൃത്താധ്യാപികയായ ഇരുപതുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍- സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ 'നവരസ' നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിനിൽക്കുന്ന നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛനും അമ്മയും ചെമ്മരത്തുമുക്കിൽ രാത്രിയിൽ തട്ടുകടയിൽ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. ഈ സമയം വീട്ടിൽ രാത്രിയിൽ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണുണ്ടായിരുന്നത്.

രാത്രി 11 മണിയോടെ ഉറങ്ങാൻ കിടന്ന ശരണ്യ മുറിയ്ക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ശരണ്യയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ശരണ്യയുടെ മൊബൈൽ ഫോണിൽ ആത്മഹത്യ ചെയ്യുന്നതിനു മുൻപുവന്ന കോളുകൾ നഗരൂർ പൊലീസ് പരിശോധിക്കും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:
  • Spotlight