Wednesday 17 January 2024 05:18 PM IST

കടുത്ത മാനസിക സംഘർഷവും അർബുദ കാരണമാകാം എന്ന് ഞാനപ്പോൾ തിരിച്ചറിഞ്ഞു -‘അർബുദം’ എന്ന നോവലിലൂടെ അർബുദത്തിന്റെ ഭീകരത വരച്ചു കാട്ടിയ നോവലിസ്റ്റ് ജോസ് ആന്റണി അർബുദത്തെ നേരിട്ടപ്പോൾ

Asha Thomas

Senior Sub Editor, Manorama Arogyam

joseantony32432

അർബുദ രോഗത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുന്ന ‘അർബുദം’ എന്ന നോവൽ എഴുതിക്കഴിഞ്ഞാണ് എഴുത്തുകാരൻ ജോസ് ആന്റണി യഥാർഥ അർബുദത്തെ പരിചയപ്പെടുന്നത്. ഒന്നല്ല, രണ്ടു തവണ.

പാലാ പ്രവിത്താനത്താണ് ജനിച്ചതെങ്കിലും യൗവനകാലം പിന്നിടുന്നത് ഇടുക്കിയിലെ കല്ലാർകുട്ടിയിലാണ്. നാടകമെഴുത്തിലും അഭിനയത്തിലും സജീവമായിരുന്നു. 80 കളിൽ ആഴ്ചപ്പതിപ്പുകളുടെ പുഷ്കല കാലമായതോടെ നോവൽ എഴുത്തിലേക്കു തിരിഞ്ഞു. കടൽപ്പക്ഷികൾ എന്ന നോവൽ ദീപിക ആഴ്ചപ്പതിപ്പ് നടത്തിയ നോവൽ മത്സരത്തിലും ആയുധം എന്ന നോവൽ മനോരാജ്യം ആഴ്ചപ്പതിപ്പു നടത്തിയ മത്സരത്തിലും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് വിവിധ പ്രസിദ്ധീകരണങ്ങൾക്കായി 22 ഒാളം നോവലുകൾ എഴുതി. അർബുദം പകർന്നു നൽകിയ വെളിപാടുകളേക്കുറിച്ച് ജോസ് ആന്റണി മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു.

‘‘അർബുദം അനുവാദമില്ലാതെ വന്ന ആ നാളുകളിൽ പലകുറി ഞാൻ മനസ്സിൽ ചോദിച്ചു ‘എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു.?’ ജീവിതരീതിയിലും ഭക്ഷണത്തിലുമൊക്കെ പ്രകൃതിയോടു ചേർന്നുനിൽക്കുന്നയാളാണ് ഞാൻ. രാസവളങ്ങൾക്കും കീടനാശിനികൾക്കും എതിരാണ്. പച്ചക്കറികൾ സ്വന്തമായി കൃഷിചെയ്തുണ്ടാക്കുന്നു.

നേച്ചർക്ലബുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനിടെ ഇടുക്കിയിലെ ബൈസൺവാലിയിലെ ഏലക്കർഷകരുടെ ജീവിതം പഠിച്ചിരുന്നു. ഒരുകാലത്ത് ബൈസൺവാലിയിലെ ഏലക്കർഷകരുടെ ഇടയിൽ അർബുദം വ്യാപകമായിരുന്നു. ബൈസൺവാലി മാത്രമല്ല അടിമാലി ഉൾപ്പെടെ പല സ്ഥലങ്ങളിലും കൃഷിക്ക് വൻതോതിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചിരുന്നു. വിഷം കലർത്തി കൃഷി ചെയ്യുന്നതിന്റെ അപകടങ്ങളെ പറ്റി എഴുതിയതിന്റെ പേരിൽ ഒരുകൂട്ടം കൃഷിക്കാർ വഴിയിൽ തടഞ്ഞിട്ടുവരെയുണ്ട്. പിന്നീട് അവരിൽ പലരുടെയും കുടുംബാംഗങ്ങൾക്ക് അർബുദം വന്നു. കൃഷി ചെയ്തുണ്ടാക്കിയ പണം മുഴുവൻ ചികിത്സയ്ക്കു ചെലവായി. വിഷം വിതച്ച കൃഷിഭൂമി നിർജീവമായി. ഒടുവിൽ ‘സാറ് പറഞ്ഞത് ശരിയാണെന്നു ബോധ്യപ്പെട്ടു ’എന്ന് അവർ ഏറ്റുപറഞ്ഞു. ഈ ജീവിതങ്ങൾ കണ്ടറിഞ്ഞതും എന്റെയൊരു സുഹൃത്തിന്റെ രോഗദുരിതങ്ങൾ നേരിട്ടു കണ്ടതും ചേർത്ത് 2009 ൽ അർബുദം എന്നൊരു നോവൽ എഴുതി.

പക്ഷേ, എഴുതിയത് അറം പറ്റി എന്ന പോലെയായിരുന്നു പിന്നെ കാര്യങ്ങൾ. ആ സമയത്ത് അടിമാലിയിൽ ഒരു പ്രാദേശിക ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ചാനലിൽ വിഡിയോയ്ക്ക് ശബ്ദം കൊടുക്കുന്ന സമയത്ത് ശബ്ദം പെട്ടെന്നു നിന്നുപോകുമായിരുന്നു. അഞ്ചു മിനിറ്റു കഴിയുമ്പോൾ തിരിച്ചുവരും. അധികനേരം സംസാരിച്ചാൽ ചുമ തുടങ്ങും. കുറേ നേരത്തേക്ക് നിർത്താതെ ചുമയ്ക്കും. പൊട്ടിച്ചിരിച്ചാലും ഉടനെ ചുമ തുടങ്ങും.പലതവണ ഇങ്ങനെ വന്നപ്പോൾ എറണാകുളത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. ‘‘തൈറോയ്ഡിന്റെ ഭാഗത്തൊരു മുഴയുണ്ട്. അതു തടയുമ്പോഴാണ് ശബ്ദം പോകുന്നത്. മുഴ എടുത്തുകളയണം. വീട്ടിൽ പോയിട്ട് വന്നാലും മതി. അതല്ലെങ്കിൽ പിറ്റേന്ന് സർജറി ദിവസമാണ്, ഉടനെ ചെയ്യണോ?’’ ഡോക്ടർ ചോദിച്ചു.

ഇനി ഒരു വരവു കൂടി ഒഴിവാക്കാമല്ലോ എന്നു കരുതി പിറ്റേന്നു തന്നെ ഒാപ്പറേഷൻ ചെയ്യാൻ സമ്മതം മൂളി. ട്യൂമറിന്റെ ഒരു ഭാഗം എടുത്തു ബയോപ്സിക്ക് അയച്ചിരുന്നു. അതിന്റെ റിസൽട്ടിനു കാത്തുനിൽക്കാതെ ശസ്ത്രക്രിയ ചെയ്തു മുഴ നീക്കി. പിറ്റേന്നു ബയോപ്സി റിസൽറ്റു വന്നു. കാൻസറാണ്. തുടർന്ന് അമൃത ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങി.

നൂക്ലിയർ മെഡിസിൻ റേഡിയേഷനാണു നൽകുന്നത്. ഉള്ളിൽ കഴിക്കാനുള്ള മരുന്നായാണ് അതു നൽകുന്നത്. മരുന്നു നൽകിയ ശേഷം മൂന്നു നാലു ദിവസം ഒറ്റയ്ക്ക് ഒരു മുറിയിൽ കിടത്തും. മറ്റുള്ളവരിലേക്ക് റേഡിയേഷൻ പകരാതിരിക്കാനാണ്. ചികിത്സ കഴിഞ്ഞു വീട്ടിൽ വന്നാലും ഒന്നര മാസത്തോളം ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കണം.

റേഡിയേഷൻ എടുത്തു കഴിഞ്ഞ് അത് എത്രമാത്രം ഫലം കാണുന്നുണ്ടെന്നു പരിശോധിച്ചു നോക്കും. എനിക്കു പക്ഷേ, വലിയ മാറ്റമൊന്നുമില്ല. ഡോക്ടർക്കു സംശയം തോന്നി സ്കാൻ എടുത്തു നോക്കി. തൈറോയ്ഡിൽ നിന്ന് ലിംഫ് ഗ്രന്ഥികളിലേക്കും അർബുദം പടർന്നിട്ടുണ്ട്. ആദ്യ ശസ്ത്രക്രിയയുടെ സമയത്ത് ബയോപ്സി റിസൽറ്റു നോക്കാനോ മുഴയുടെ ചുറ്റുപാടും പരിശോധിക്കാനോ സാവകാശം കാട്ടാതിരുന്നതിന്റെ ബാക്കിപത്രം. ‘മുഴ നീക്കിയിടത്തു തന്നെ പോയി കാണിക്ക്’ എന്നൊക്കെ ദേഷ്യപ്പെട്ടെങ്കിലും എന്റെ നിർബന്ധം കൊണ്ട് ഡോക്ടർ രണ്ടാമതൊരു സർജറിക്കു സമ്മതിച്ചു.

ശബ്ദം നഷ്ടപ്പെടാനുള്ള ചെറിയൊരു റിസ്ക് ഉണ്ടെന്നു സൂചിപ്പിച്ചിരുന്നു. ശബ്ദത്തിനൊരു കുഴപ്പവും വന്നില്ല. എന്നാൽ, തലയിലേക്കുള്ള ഒരു ഞരമ്പ് മുറിഞ്ഞുപോയി. അതുകൊണ്ട് നട്ടെല്ലിലെ ഫ്ളൂയിഡ് ലീക്കായി പോകാൻ തുടങ്ങി. ഞരമ്പുതുന്നിച്ചേർക്കാൻ ബുദ്ധിമുട്ടാണ്. തനിയെ ചേരണം. അതിനായി എട്ടു ദിവസം ആശുപത്രിയിൽ കിടത്തി. ഭാഗ്യത്തിനു ഫ്ളൂയിഡ് വരവു നിന്നു. വീണ്ടുമൊരു എട്ടു ദിവസം നിരീക്ഷണത്തിൽ കിടന്നു. അങ്ങനെ രണ്ടു മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം അടിമാലിയിലേക്കു പോന്നു. മൂന്നാലു മാസം കൂടുമ്പോൾ പോയി റേഡിയേഷൻ മരുന്ന് എടുക്കും. അങ്ങനെ നാലഞ്ചു വർഷം അമൃതയിൽ ചികിത്സിച്ചു. പക്ഷേ, റേഡിയേഷൻ എടുത്തിട്ടൊന്നും കാൻസർ  നിയന്ത്രണത്തിലാകുന്നതിന്റെ സൂചനയായുള്ള സിറം ലെവൽ അളവു കുറയുന്നില്ല. ആകെ മടുപ്പായി.

അപ്പോഴാണ് സുഹൃത്തുക്കളുടെ കൂടെ ഒരു കശ്മീർ യാത്രയ്ക്ക് അവസരം കിട്ടുന്നത്. പിന്നെ ഒന്നുമാലോചിച്ചില്ല. നേരേ കശ്മീരിലേക്ക് പോയി... ഒരു മാസം കഴിഞ്ഞാണു തിരിച്ചുവന്നത്. അപ്പോഴേക്കും അടുത്ത റേഡിയേഷന്റ സമയം കഴിഞ്ഞിരുന്നു. നേരേ അമൃതയിൽ പോയി ഡോക്ടറെ കണ്ടു. അദ്ഭുതം തന്നെ... ഇതുവരെ കുറയാതിരുന്ന അളവു കുറഞ്ഞിരിക്കുന്നു. ഡോക്ടർക്കും സന്തോഷം...

അവസാനിക്കുന്നില്ല ...

അർബുദത്തിന്റെ കഥ ഇവിടെ അവസാനിച്ചു എന്നു നിങ്ങൾ കരുതിയതുപോലെ ഞാനും കരുതി. ജീവിതം വീണ്ടും എഴുത്തുകളും ജോലിയുമായി മുന്നോട്ടൊഴുകി. നേരത്തെ എഴുതിവച്ചിരുന്ന ‘അർബുദം’ 2011 ൽ പുസ്തകമാക്കി.

ആദ്യത്തെ അർബുദം വന്നു പത്തുവർഷങ്ങൾക്കു ശേഷം വയറിനൊരു പ്രശ്നം വന്നാണ് കോതമംഗലത്തെ ആശുപത്രിയിൽ ചെന്നത്. മുൻപ് കാൻസർ വന്ന കാര്യമൊക്കെ ഞാൻ പറഞ്ഞിരുന്നു. പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർക്ക് എന്തോ സംശയം തോന്നി. ബയോപ്സി ചെയ്തപ്പോൾ വൻകുടലിലെ അർബുദം അവസാന ഘട്ടത്തിലാണ്. വേഗം അമൃതയിലേക്കു പൊയ്ക്കോളൂ എന്നു പറഞ്ഞു...

ഇത്തവണ പക്ഷേ, ചേർത്തലയിലെ ഒരു സ്വകാര്യ കാൻസർ ചികിത്സാകേന്ദ്രത്തിലേക്കാണു പോയത്. ചെലവു കുറവാണെന്ന് ഒരു സുഹൃത്തു പറഞ്ഞു. അവിടെ സർജറി മാത്രമേ ചെയ്യൂ. വയറു നെടുകെ കീറി വൻകുടലിന്റെ കുറേഭാഗം നീക്കി ബാക്കി കൂട്ടിമുട്ടിച്ചായിരുന്നു സർജറി. പക്ഷേ, സർജറിക്കു ശേഷം പേശികൾക്കു ക്ഷതം പറ്റി മൂത്രം പോകാതായി. മൂന്നു മാസം കൊണ്ടു ശരിയാകും എന്നു പറഞ്ഞ് അവർ വിട്ടു. പക്ഷേ, ആറു മാസമായിട്ടും മൂത്രം പോകുന്നില്ല. യൂറിൻ ബാഗ് ഇട്ടിരിക്കുന്നതുകൊണ്ട് പുറത്തേക്കിറങ്ങാനും മടി. അങ്ങനെ, കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചെന്നു വീണ്ടും സർജറി ചെയ്തു ശരിയാക്കി. പക്ഷേ, അതോടുകൂടി ഒരു കാര്യം തീർച്ചയായി, എവിടെ പോയാലും കാൻസർ ചികിത്സയുടെ ചെലവിൽ വലിയ കുറവൊന്നുമില്ല.

jose24555655

എന്തുകൊണ്ട് അർബുദം വന്നു?

ആദ്യം മുതലേ എന്നെ അലട്ടിയ ചിന്തയേ പറ്റി ഒാർമിപ്പിക്കട്ടെ...എന്തുകൊണ്ട് ഈ രോഗം വന്നു? കശ്മീർ യാത്രയ്ക്കു ശേഷം ആ ഉത്തരം എനിക്കു മുൻപിൽ വെളിപ്പെട്ടു. അർബുദത്തിന്റെ കാര്യത്തിൽ ജീവിതശൈലി മാത്രമല്ല പ്രശ്നം. മാനസികസംഘർഷവും നമ്മെ രോഗികളാക്കും. ഇതുവരെ കുറയാതിരുന്ന സിറം അളവു യാത്ര നൽകിയ ലാഘവത്വം കൊണ്ടു കുറഞ്ഞുവെങ്കിൽ ആ ലാഘവത്വമില്ലായ്മ തന്നെയാകില്ലേ രോഗമുണ്ടാക്കിയത്?

രോഗത്തിനു തൊട്ടുമുൻപുള്ള ജീവിതസന്ദർഭങ്ങളെ പരിശോധിച്ചപ്പോൾ ആ തോന്നലിൽ സത്യമുണ്ടെന്നു മനസ്സു പറഞ്ഞു, വലിയ മാനസികസംഘർഷത്തിന്റെ കാലമായിരുന്നു അന്ന്. അടിമാലിയിൽ ഒരു സ്വകാര്യകമ്പനിയിൽ നിർമാണ സൂപ്പർവൈസറാണ് ഞാനന്ന്. നല്ല ടെൻഷനുള്ള ജോലി. ഒപ്പം കോട്ടയത്തെ ഒരു പ്രസിദ്ധീകരണത്തിനായി ഒരു ചരിത്ര നോവൽ എഴുതാമെന്ന് ഏറ്റു. അങ്ങനെ എഴുതിയതാണ് അർഥശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ക്ഷത്രിയം എന്ന നോവൽ.

പകലൊക്കെ ഭ്രാന്തുപിടിപ്പിക്കുന്ന ജോലിത്തിരക്ക്. രാത്രികളിൽ നോവലിനു വേണ്ട വായന, ഗവേഷണം, കുറിപ്പെഴുതൽ. എഴുത്തു വലിയ സംഘർഷമുണ്ടാക്കും ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച പുലർച്ചെ വരെ ഒറ്റയിരിപ്പ് ഇരുന്നാണു ഒരധ്യായം തീർക്കുന്നത്. നോവൽ വലിയ ജനപ്രീതി നേടി, 54 അധ്യായത്തോടെ അവസാനിച്ചു. അപ്പോഴേക്കും അവസാനത്തെ ഊർജകണികയും വറ്റി ഞാൻ അവശനായിരുന്നു.

70 വയസ്സു കൊണ്ടു ഞാൻ താണ്ടിയ ഭാരമാണ് ഇന്നത്തെ കുട്ടികൾ 20-25 വയസ്സിനുള്ളിൽ ചുമക്കുന്നത്. ചെറുപ്രായം മുതലേ പഠനവും പരീക്ഷയും എൻട്രൻസ് മത്സരവുമായി സംഘർഷത്തിലാണവർ. ഫലമോ, നാൽപതുകളിലേ അവർ രോഗികളാകുന്നു.

മരുന്നും ചികിത്സയുമെല്ലാം പുരോഗമിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യനു സന്തോഷമില്ല. ജീവിച്ചിരിക്കുന്നവരിൽ മരണഭയം വ്യാപകമാണ്. തുച്ഛമായ ജീവിതകാലത്ത് സ്വസ്ഥമായി ജീവിക്കാൻ ആർക്കും കഴിയാതെ വരുന്നു.

മുൻപു ജോലിചെയ്തിരുന്ന സ്വകാര്യകമ്പനിയിൽ പ്ലാസ്റ്റിക് മാലിന്യം വലിയ കുഴികുത്തി അതിലിട്ട് കത്തിക്കുന്ന പതിവുണ്ടായിരുന്നു. മൂന്നു നാലു ദിവസം പുക അവിടെങ്ങും തങ്ങിനിൽക്കും. ആ വിഷപ്പുക കുറേ ശ്വസിച്ചിട്ടുണ്ട്. മലിനമായ മണ്ണും വായുവും വിഷമയ ഭക്ഷണവും കൂടിയാകുമ്പോൾ രോഗാതുരമായ ഒരു ജീവിതമാണ് മനുഷ്യവർഗ്ഗത്തെ കാത്തിരിക്കുന്നത്. ഇതിനെതിരെയാണ് നാം യുദ്ധം ചെയ്യേണ്ടത്.

എന്റെ ‘ക്ഷത്രിയം’ എന്ന നോവലിൽ ചന്ദ്രഗുപ്തൻ പറയുന്നതുപോലെ ‘ നമ്മൾ അതിഥികൾ മാത്രമാണ്. ഒരു പുൽക്കൊടിക്കും ഒരു പുഴുവിനും ഉള്ളതിൽ കൂടുതൽ ഒരവകാശവും മനുഷ്യനിവിടെയില്ല. അതിൽക്കൂടുതൽ പരിഗണന പ്രകൃതി നമുക്കു നൽകുകയുമില്ല.’ അതു മറക്കാതിരിക്കാം...

Tags:
  • Manorama Arogyam